ഗസ്സയിൽ ഹമാസ് പ്രത്യാക്രമണം; നാല് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു
മൂന്ന് സൈനികർക്ക് പരിക്കേറ്റതായും ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു

ഗസ്സ: ഹമാസിന്റെ പ്രത്യാക്രമണത്തിൽ ഗസ്സയിൽ നാല് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു. മൂന്ന് സൈനികർക്ക് പരിക്കേറ്റതായും ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു. തുറമുഖ നഗരമായ ഈലാത്തിന് നേരെ ഹുതികൾ നടത്തിയ മിസൈൽ ആക്രമണത്തിൽ ഹോട്ടൽ തകർന്നു. തെക്കൻ ഗസ്സയിലെ റഫയിലാണ് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടത്.
ജോർദാൻ അതിർത്തിയിലെ അലൻബിയിൽ ഹമാസ് പോരാളി നടത്തിയ വെടിവെപ്പിൽ രണ്ട് ഇസ്രായേലികൾ കൊല്ലപ്പെട്ടു. ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന അതിക്രമങ്ങളിൽ അറബ് ജനതക്കുള്ള രോഷമാണ് ഈ ആക്രമണത്തിലൂടെ വ്യക്തമാവുന്നതെന്ന് ഹമാസ് പ്രസ്താവനയിൽ പറഞ്ഞു. മേഖലയിലെ ജനങ്ങളുടെ ദൃഢനിശ്ചയും അടിച്ചമർത്തലിന്റെയും ഭീകരതയുടെയും യന്ത്രത്തെക്കാൾ ശക്തമാണെന്നാണ് ആക്രമണം തെളിയിക്കുന്നതെന്നും ഫലസ്തീനികളെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങൾ പരാജയപ്പെടുമെന്നും ഹമാസ് വ്യക്തമാക്കി.
അതേസമയം ഗസ്സയിൽ ഇസ്രായേലിന്റെ ക്രൂരമായ വംശഹത്യ തുടരുകയാണ്. ഇന്ന് മാത്രം 48 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഒക്ടോബർ ഏഴ് മുതൽ തുടരുന്ന ഇസ്രായേൽ ആക്രമണത്തിൽ 65,141 ഫലസ്തീനികളാണ് ഇതുവരെ കൊല്ലപ്പെട്ടത്. ഇതിന് പുറമെ ആയിരക്കണക്കിന് ആളുകൾ തകർന്ന കെട്ടിടാവശിഷ്ടങ്ങളുടെ അടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ട് എന്നാണ് കണക്കാക്കുന്നത്.
Adjust Story Font
16

