Quantcast

ഇറാൻ ആണവകേന്ദ്രത്തിന് നേരെയുള്ള ആക്രമണം: റേഡിയോ ആക്ടീവ് വികിരണം മേഖലയിൽ നാശം വിതക്കുമെന്ന് അബ്ബാസ് അരാഗ്ചി

ഏതെങ്കിലും തരത്തിലുള്ള ആണവ വികിരണമുണ്ടായാൽ അതിന്റെ പ്രത്യാഘാതം ഇറാന്റെ അതിർത്തികൾക്കും അപ്പുറത്തേക്ക് വ്യാപിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി

MediaOne Logo
ഇറാൻ ആണവകേന്ദ്രത്തിന് നേരെയുള്ള ആക്രമണം: റേഡിയോ ആക്ടീവ് വികിരണം മേഖലയിൽ നാശം വിതക്കുമെന്ന് അബ്ബാസ് അരാഗ്ചി
X

തെഹ്‌റാൻ: ഇറാന്റെ ബൂഷെഹർ ആണവനിലയത്തിന് നേരെ അമേരിക്കയും ഇസ്രായേലും നടത്തുന്ന തുടർച്ചയായ ആക്രമണങ്ങൾ മേഖലയിലാകെ ഗുരുതരമായ റേഡിയോ ആക്ടീവ് മലിനീകരണത്തിന് കാരണമാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഇതുസംബന്ധിച്ച് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിന് കത്തയച്ചു.

ഇറാന്റെ ഏക പ്രവർത്തനക്ഷമമായ ആണവനിലയത്തിന് നേരെയുള്ള ഈ ആക്രമണങ്ങൾ സഹിക്കാനാവാത്ത സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് അരാഗ്‌ചി കത്തിൽ ചൂണ്ടിക്കാട്ടി. ഏതെങ്കിലും തരത്തിലുള്ള ആണവ വികിരണമുണ്ടായാൽ അതിന്റെ പ്രത്യാഘാതം ഇറാന്റെ അതിർത്തികൾക്കും അപ്പുറത്തേക്ക് വ്യാപിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

അന്താരാഷ്ട്ര ആറ്റോമിക് എനർജി ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം ശനിയാഴ്ച പുലർച്ചെ ബൂഷെഹർ നിലയത്തിന് സമീപം മിസൈൽ പതിക്കുകയും സുരക്ഷാ ജീവനക്കാരിലൊരാൾ കൊല്ലപ്പെടുകയും ചെയ്തു. കഴിഞ്ഞ കുറച്ച് ആഴ്ചകൾക്കിടെ ഇത്തരത്തിലുള്ള നാലാമത്തെ സംഭവമാണിതെന്ന് IAEA ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസി സ്ഥിരീകരിച്ചു. നിലവിൽ വികിരണ തോതിൽ വർധനവ് രേഖപ്പെടുത്തിയിട്ടില്ലെങ്കിലും, ഇത്തരം ആക്രമണങ്ങൾ ആഗോള ആണവ സുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

നേരത്തെ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ച അരാഗ്‌ചി, ഈ വികിരണം ഇല്ലാതാക്കുക ഇറാനെയല്ല, ഗൾഫ് രാജ്യങ്ങളെയായിരിക്കുമെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. യുക്രൈനിലെ സപ്പോറീഷ്യ നിലയത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഉത്കണ്ഠ രേഖപ്പെടുത്തിയ പാശ്ചാത്യ രാജ്യങ്ങൾ, തങ്ങളുടെ നിലയത്തിന് നേരെ നടക്കുന്ന ആക്രമണങ്ങളിൽ മൗനം പാലിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഫെബ്രുവരി 28ന് ആരംഭിച്ച സംയുക്ത സൈനിക നീക്കത്തിൽ ഇറാനിൽ ഇതുവരെ 1,340ലധികം ആളുകൾ കൊല്ലപ്പെട്ടതായാണ് വിവരം. നിലവിൽ ബൂഷെഹർ നിലയത്തിലെ വൈദ്യുതോൽപാദനം സാധാരണ നിലയിലാണെന്ന് ഇറാൻ മാധ്യമങ്ങൾ അറിയിച്ചു. എങ്കിലും, നിലയത്തിന് ചുറ്റുമുള്ള ആക്രമണങ്ങൾ തുടരുന്നത് വലിയൊരു മാനുഷിക-പരിസ്ഥിതി ദുരന്തത്തിന് വഴിയൊരുക്കുമെന്ന ആശങ്കയിലാണ് മേഖലയിലുള്ളത്.

TAGS :

Next Story