അബ്ബാസ് അരാഗ്‌ചി ചൈനയിലേക്ക്; നയതന്ത്ര നീക്കങ്ങളുമായി ഇറാൻ
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനൊപ്പം നിലവിലെ സംഘർഷഭരിതമായ സാഹചര്യങ്ങളും ചർച്ചയാകും

- Updated:
2026-05-05 14:53:13.0

അബ്ബാസ് അരാഗ്‌ചി Photo-Reuters
തെഹ്റാന്‍: നിർണ്ണായക വിഷയങ്ങളിൽ ചർച്ചകൾ നടത്തുന്നതിനായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി ചൈനയിലേക്ക്. ചൈനീസ് തലസ്ഥാനമായ ബീജിങില്‍ അദ്ദേഹം എന്ന് എത്തും. ഇറാൻ്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐ.ആർ.ഐ.ബി ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
സന്ദർശനത്തിനിടെ അരാഗ്‌ചി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനൊപ്പം നിലവിലെ സംഘർഷഭരിതമായ സാഹചര്യങ്ങളും ചർച്ചയാകും. വിവിധ രാജ്യങ്ങളുമായി ഇറാൻ നടത്തിവരുന്ന നയതന്ത്ര ചർച്ചകളുടെ ഭാഗമായാണ് ഈ സന്ദർശനമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ഫെബ്രുവരി 28ന് ഇസ്രായേലും യുഎസും ചേർന്ന് ഇറാനെതിരെ ആരംഭിച്ച ആക്രമണം അവസാനിപ്പിക്കാനുള്ള ചർച്ചകളിൽ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തില്‍ കൂടിയാണ് ഈ കൂടിക്കാഴ്ച നടക്കുന്നത്. അതിനാല്‍ പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളും സമാധാന നീക്കങ്ങളും ചർച്ചകളിൽ പ്രധാന വിഷയമാകും. മേഖലയിൽ കടുത്ത സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. ഈ പശ്ചാത്തലത്തിൽ ചൈനയുടെ പിന്തുണ തേടുക എന്നത് ഇറാന് നിർണ്ണായകമാണ്. അടുത്തിടെ പാകിസ്ഥാൻ, ഒമാൻ, റഷ്യ എന്നീ രാജ്യങ്ങളിൽ അരാഗ്‌ചി സന്ദർശനം നടത്തിയിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് ചൈനീസ് സന്ദർശനം.
അതേസമയം മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടില്ലെന്ന തങ്ങളുടെ ദീർഘകാല നയം ഉയർത്തിപ്പിടിച്ചാണ് ബീജിംഗ് ഈ യുദ്ധമുഖത്ത് മധ്യസ്ഥന്റെ കുപ്പായമണിയുന്നത്. യുദ്ധത്തിൽ ഒരു പക്ഷം ചേരാതെ, നയതന്ത്ര ചർച്ചകളിലൂടെ പരിഹാരം കാണണമെന്നാണ് ചൈനയുടെ ഔദ്യോഗിക നിലപാട്. ഇറാനുമായുള്ള സാമ്പത്തിക-പ്രതിരോധ ബന്ധം നിലനിർത്തുമ്പോൾ തന്നെ, അമേരിക്കയും ഇസ്രായേലും ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി ചൈന ആശയവിനിമയത്തിന് തയ്യാറാകുന്നുണ്ട്. ഇത് മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ചൈനയ്ക്ക് മേൽക്കൈ നൽകുന്ന ഘടകമാണ്.
ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ ഇറക്കുമതി സുഗമമാക്കാൻ സമാധാനം അത്യന്താപേക്ഷിതമാണെന്ന് ബീജിംഗ് കരുതുന്നു. ഇടയ്ക്കിടെ അവര്‍ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. മെയ് 14ന് നടക്കാനിരിക്കുന്ന യുഎസ്-ചൈന ഉച്ചകോടിക്ക് മുന്നോടിയായി ഇറാന്റെ നിലപാടുകൾ ചൈനയെ ബോധ്യപ്പെടുത്തുക എന്നതും മെയ് അരാഗ്ച്ചിയുടെ യാത്രയുടെ ലക്ഷ്യമായി പറയുന്നുണ്ട്.
Adjust Story Font
16
