ഇറാൻ യുദ്ധം കഴിഞ്ഞാൽ ഗൾഫിലെ പ്രധാന യുഎസ് താവളങ്ങൾ ഇസ്രായേലിലേക്ക്..; ചർച്ചകൾ പുരോഗമിക്കുന്നു
നൂറുകണക്കിന് മില്യൺ ഡോളറിന്റെ നാശനഷ്ടം ഗൾഫിലെ താവളങ്ങളിൽ യുഎസിന് ഉണ്ടായി

ഇറാൻ യുദ്ധം കഴിഞ്ഞാൽ ഗൾഫിലെ പ്രധാന യുഎസ് താവളങ്ങൾ ഇസ്രായേലിലേക്ക് മാറ്റാനുള്ള നീക്കം യുഎസ് പരിഗണിച്ചേക്കും. ഇസ്രായേലാണ് ഈ ആവശ്യവുമായി രംഗത്തുള്ളത്. ഗൾഫിലെ യുഎസ് താവളങ്ങളിൽ കനത്ത ആഘാതമുണ്ടാക്കിയ സാഹചര്യത്തിലാണ് പ്രാഥമിക ചർച്ചകൾ. യുദ്ധത്തിന് സഹായിക്കുന്ന ഭൂരിഭാഗം യുഎസ് സൈനിക വിമാനങ്ങളും ഇസ്രായേലിൽ നിന്നാണ് ഗൾഫ് രാജ്യങ്ങളിലൂടെ ഇറാനിലേക്ക് പറക്കുന്നത്.
മിഡിൽ ഈസ്റ്റിലെ അമേരിക്കൻ സൈനിക താവളങ്ങൾ ഇസ്രായേലിലേക്ക് മാറ്റാനുള്ള ഇസ്രായേലിന്റെ ആവശ്യം നിലവിൽ ചർച്ചയിലാണ്. 2026 ഫെബ്രുവരി 28-ന് ഇസ്രായേലും അമേരിക്കയും ഇറാനെതിരെ യുദ്ധം ആരംഭിച്ചതിനു ശേഷം ഉയർന്നുവന്ന ഈ ആവശ്യം യുദ്ധം അവസാനിച്ച ശേഷം നടപ്പാക്കാനാണ് പദ്ധതി. ഇറാന്റെ ആക്രമണങ്ങളിൽ ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ താവളങ്ങൾ വളരെ ദുർബലമാണെന്ന് തെളിഞ്ഞതാണ് ഇതിന് കാരണം. നൂറുകണക്കിന് മില്യൺ ഡോളറിന്റെ നാശനഷ്ടം ഇവിടങ്ങളിൽ യുഎസിന് ഉണ്ടായി.
ഈ പശ്ചാത്തലത്തിൽ ഇസ്രായേൽ തങ്ങളുടെ ഭൂപ്രദേശം കൂടുതൽ സുരക്ഷിതവും തന്ത്രപരമായി ഗുണകരവുമാണെന്ന് വാദിക്കുന്നു. ഇസ്രായേലിന് ഐറൺ ഡോം, ഡേവിഡ് സ്ലിങ്, അരോ തുടങ്ങിയ ശക്തമായ എയർ ഡിഫൻസ് സിസ്റ്റങ്ങൾ ഉണ്ട്. അമേരിക്കൻ താവളങ്ങൾ ഇസ്രായേലിലേക്ക് മാറ്റിയാൽ സൈനികർക്ക് മികച്ച സുരക്ഷ ലഭിക്കുമെന്നും, ഓപ്പറേഷണൽ, ഇന്റലിജൻസ് പിന്തുണ നൽകാൻ ഇസ്രായേൽ കൂടുതൽ ഫലപ്രദമാണെന്നും ഇസ്രായേലി സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നു. ഇത് രണ്ട് രാജ്യങ്ങൾക്കും തന്ത്രപരമായ നേട്ടം ഉണ്ടാക്കുമെന്നാണ് അവരുടെ വാദം. ഇസ്രായേലി ചാനൽ 12, Times of Israel തുടങ്ങിയ മാധ്യമങ്ങൾ നീക്കം റിപ്പോർട്ട് ചെയ്തിരുന്നു.
നിലവിൽ യുദ്ധത്തിനായി പോകുന്ന പോർ വിമാനങ്ങൾക്ക് ഇന്ധനം നിറക്കാനുള്ള യുഎസിന്റെ റിഫ്യുവലിങ് വിമാനങ്ങൾ ഇസ്രായേലിൽ നിന്നാണ് വരുന്നത്. തെൽ അവീവിലെ ബെൻ ഗുരിയോൻ എയർപോർട്ടിൽ നിന്നും ടാങ്കർ ഫ്ലൈറ്റുകൾ ഗൾഫ് രാജ്യങ്ങളുടെ അതിർത്തിക്ക് മുകളിലൂടെ പേർഷ്യൻ ഗൾഫിലെത്തുന്നുണ്ട്. ഒരു ദിവസം 6 മുതൽ 14 വരെ വിമാനങ്ങൾ ഇസ്രായേലിൽ നിന്ന് ഗൾഫ് ദിശയിലേക്ക് റിഫ്യുവലിങിനായി എത്തുന്നുവെന്നാണ് കണക്ക്. യുദ്ധം അവസാനിച്ചാൽ ഇസ്രായേൽ നീക്കം സജീവമാക്കും.
Adjust Story Font
16

