Quantcast

'ഈ യുദ്ധം തുടരുന്നത് ഒരുനിലക്കും അംഗീകരിക്കാനാകില്ല'; ഇറാന്‍ യുദ്ധത്തിൽ പുടിനുമായി ഫോണ്‍ സംഭാഷണം നടത്തി ഉര്‍ദുഗാന്‍

ഗൾഫ് രാജ്യങ്ങൾക്ക് നേരെയുള്ള ഇറാന്‍റെ ആക്രമണങ്ങളെ പിന്തുണക്കുകയില്ലെന്നും ഉർദുഗാൻ പറഞ്ഞു.

MediaOne Logo
ഈ യുദ്ധം തുടരുന്നത് ഒരുനിലക്കും അംഗീകരിക്കാനാകില്ല; ഇറാന്‍ യുദ്ധത്തിൽ പുടിനുമായി ഫോണ്‍ സംഭാഷണം നടത്തി ഉര്‍ദുഗാന്‍
X

ഇസ്താംബൂള്‍: യുഎസ്-ഇസ്രായേല്‍ സംയുക്ത ആക്രമണത്തിന് പിന്നാലെയുണ്ടായ യുദ്ധസാഹചര്യം അതിരൂക്ഷമായി തുടരുന്നതിനിടെ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനുമായി ഫോണ്‍ സംഭാഷണം നടത്തി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. ഇറാനെതിരായ സൈനികനീക്കങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും പ്രത്യാക്രമണമെന്ന ന്യായീകരണത്തില്‍ ഗള്‍ഫ് മേഖലക്കെതിരായ ഇറാന്റെ ആക്രമണങ്ങളെ പിന്തുണക്കുകയില്ലെന്നും ഉര്‍ദുഗാന്‍ പുടിനെ അറിയിച്ചു. ആഗോളതലത്തില്‍ യുദ്ധം വരുത്തിവെച്ച പ്രതിസന്ധികളെ കുറിച്ചും ഇരുരാജ്യങ്ങള്‍ക്കുമിടയിലെ ആഭ്യന്തര വിഷയങ്ങളെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തതായാണ് വിവരം.

യുദ്ധം വരുത്തിവെക്കുന്ന വിനാശകരമായ പരിണിത ഫലങ്ങളെക്കുറിച്ച് സംസാരിക്കുന്നതോടൊപ്പം സംഘര്‍ഷം കൂടുതല്‍ വ്യാപിപ്പിക്കുന്ന തരത്തിലുള്ള ഇടപെടലുകളില്‍ നിന്ന് മറ്റ് രാജ്യങ്ങള്‍ വിട്ടുനില്‍ക്കേണ്ടതുണ്ടെന്നും ഉര്‍ദുഗാന്‍ വ്യക്തമാക്കി. മേഖലയിലെ സാധാരണക്കാരുടെ കപ്പലുകള്‍ ആക്രമിക്കുന്നതിനെ അതിശക്തമായി അപലപിച്ച അദ്ദേഹം, റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തിലേക്ക് പുതിയ പോര്‍മുഖം തുറക്കാന്‍ ഇത് കാരണമാകരുതെന്നും പുടിനെ അറിയിച്ചതായാണ് വിവരം. സിറിയയിലെ രാഷ്ട്രീയചലനങ്ങളെ ഗൗരവത്തിലാണ് നോക്കിക്കാണുന്നതെന്നും മേഖലയിലെ സംഘര്‍ഷം ഒഴിവാക്കുന്നതിനായി പരമാവധി ശ്രദ്ധയുണ്ടാകുമെന്നും തുര്‍ക്കിയ പ്രസിഡന്റ് പറഞ്ഞു. ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള പ്രകോപനപരമായ നീക്കങ്ങള്‍ എത്രയും വേഗം അവസാനിപ്പിക്കണമെന്നും ജെറുസലേമിനെതിരായ ആക്രമണങ്ങളെ ഒരുനിലക്കും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഎസുമായി ചേര്‍ന്ന് ഇസ്രായേല്‍ നടത്തിയ ഫെബ്രുവരി 28-ലെ ആക്രമണത്തിന് പിന്നാലെയുണ്ടായ യുദ്ധം 37-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. യുദ്ധമാരംഭിച്ച് പ്രാരംഭഘട്ടത്തില്‍ തന്നെ ലോകരാജ്യങ്ങളുടെ പ്രധാന കപ്പല്‍പാതയായ ഹോര്‍മൂസ് ഇറാന്‍ അടച്ചിരുന്നു. ഇത് ആഗോളതലത്തില്‍ വലിയ രീതിയില്‍ ഇന്ധനപ്രതിസന്ധിക്ക് കാരണമാകുകയും ചെയ്തു. യുദ്ധത്തില്‍ ഇറാനില്‍ മാത്രമായി ഇതിനോടകം 1,500-ലധിം പേര്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്കുകള്‍. യഥാര്‍ഥ കണക്കുകള്‍ അതില്‍ കൂടുതലുണ്ടാകും. 20,000-ലധികം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. അതില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്.

TAGS :

Next Story