'ഏത് തരത്തിലുള്ള ആക്രമണമായാലും തിരിച്ചടിയുണ്ടാകും': യുഎസിന്റെ ഭീഷണിക്ക് ഇറാന്റെ മറുപടി
ആണവകരാറിലെത്തിയില്ലെങ്കില്‍ ഇറാനെതിരെ പരിമിതമായ ആക്രമണം പരിഗണിക്കുന്നുണ്ടെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഇറാന്റെ മറുപടി

- Published:
23 Feb 2026 4:25 PM IST

തെഹ്റാന്‍: യുഎസിന്റെ ഭാഗത്തുനിന്നുള്ള പരിമിതമായ ആക്രമണങ്ങൾ ഉൾപ്പെടെയുള്ള ഏതൊരു നീക്കവും ആക്രമണമായി തന്നെ കണക്കാക്കുമെന്നും അതിന് തക്കതായ മറുപടി നൽകുമെന്നും ഇറാന്‍.
ആണവകരാറിലെത്തിയില്ലെങ്കില്‍ ഇറാനെതിരെ പരിമിതമായ ആക്രമണം പരിഗണിക്കുന്നുണ്ടെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഇറാന്റെ മറുപടി. പരിമിതമായ ഒരു ആക്രമണം ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് മനസിലാക്കുന്നതെന്നും തെഹ്‌റാനിൽ നടന്ന വാർത്താ സമ്മേളനത്തിൽ വിദേശകാര്യ മന്ത്രാലയം വക്താവ് ഇസ്മായിൽ ബഗായ് പറഞ്ഞു.
" അധിനിവേശത്തെ അധിനിവേശമായിത്തന്നെ കാണും. അത് അത്രയേയുള്ളൂ. അധിനിവേശത്തിനെതിരെ ഏതൊരു രാജ്യവും തങ്ങളുടെ സ്വയംപ്രതിരോധ അവകാശത്തിന്റെ ഭാഗമായി അതിശക്തമായി തന്നെ പ്രതികരിക്കും. ഞങ്ങൾ ചെയ്യുന്നതും അതുതന്നെയായിരിക്കും''- ഇസ്മായിൽ ബഗായ് വ്യക്തമാക്കി.
മീഡില്‍ ഈസ്റ്റിലെ വൻതോതിലുള്ള അമേരിക്കൻ സൈനിക വിന്യാസം, മേഖലയെ യുദ്ധഭീതിയിലാക്കിയിട്ടുണ്ട്. സൈനിക നടപടി ഉണ്ടാകുമെന്ന യുഎസ് ഭീഷണികൾ അടിക്കടി വര്‍ധിക്കുകയും ചെയ്യുന്നുണ്ട്. ഇങ്ങനെയൊരു പശ്ചാതലത്തിലാണ് ഇറാന്റെ പ്രതികരണം.
അമേരിക്ക ആക്രമിക്കുകയാണെങ്കിൽ, ഞങ്ങൾക്ക് സ്വയം പ്രതിരോധിക്കാൻ എല്ലാ അവകാശവുമുണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും വ്യക്തമാക്കിയിരുന്നു. മേഖലയിലെ അമേരിക്കൻ താൽപ്പര്യങ്ങൾ (സ്ഥാപനങ്ങളോ സൈനിക കേന്ദ്രങ്ങളോ) ലക്ഷ്യമിട്ടേക്കാം എന്ന സൂചനയാണ് അദ്ദേഹം നൽകിയത്. എങ്കിലും, ഒരു നയതന്ത്ര പരിഹാരത്തിന് നല്ല സാധ്യതയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.
മുൻപ് നടന്ന ചർച്ചകൾ പോസിറ്റീവ് സൂചനകളാണ് നൽകിയതെന്നാണ് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനും ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ വ്യക്തമാക്കിയത്. വരുന്ന വ്യാഴാഴ്ചയാണ് ഇറാനും അമേരിക്കയും തമ്മിലെ അടുത്തഘട്ട ചര്‍ച്ച.
Adjust Story Font
16
