‘ഫലസ്തീൻ വിൽപ്പനക്കുള്ളതല്ല, ട്രംപിന്റെത് ഭ്രാന്തൻ നിലപാട്’; വൈറ്റ് ഹൗസിന് മുന്നിൽ വൻ പ്രതിഷേധം
ഗസ ഏറ്റെടുക്കുമെന്ന ട്രംപിന്റെ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെയാണ് പ്രതിഷേധവുമായി നൂറുകണക്കിനാളുകൾ രംഗത്തെത്തിയത്

വാഷിങ്ടൺ: ഗസ്സ ഏറ്റെടുക്കുമെന്നും, ഫലസ്തീനികൾ ഗസ്സ വിടണമെന്നുമുള്ള ട്രംപിന്റെ പ്രസ്താവനക്കെതിരെ യുഎസിൽ വൻ പ്രതിഷേധം.‘ഫലസ്തീൻ വിൽപ്പനക്കുള്ളതല്ല,ഫലസ്തീനെ സ്വതന്ത്രമാക്കുക, ട്രംപിന്റെത് ഭ്രാന്തൻ നിലപാടാണ് തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി നൂറ് കണക്കിനാളുകളാണ് വൈറ്റ് ഹൗസിന് മുന്നിൽ പ്രതിഷേധിച്ചത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിലുള്ള കൂടിക്കാഴ്ച നടക്കുന്നതിനിടയിലായിരുന്നു പ്രതിഷേധം.
ഫലസ്തീനികൾ പുറത്തുപോകണമെന്നും ഗസ ഏറ്റെടുക്കുമെന്നുമുള്ള ട്രംപിന്റെ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെയാണ് പ്രതിഷേധം കനത്തത്. ‘ഫലസ്തീൻ വിൽപ്പനയ്ക്കുള്ളതല്ല’എന്ന മുദ്രാവാക്യമായിരുന്നു പ്രതിഷേധക്കാർ പ്രധാനമായും ഉയർത്തിയത്.
കനത്ത സുരക്ഷാ സന്നാഹത്തിനിടയിൽ, ‘ഫ്രീ ഫലസ്തീൻ’മുദ്രാവാക്യം വിളിച്ച് നിരത്തിലിറങ്ങിയ സമരക്കാർ നെതന്യാഹുവിന്റെ ചിത്രമുയർത്തി ഇസ്രായേലിന്റെ അതിക്രമങ്ങളെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. നെതന്യാഹു യുദ്ധ കുറ്റവാളിയാണ്, വംശഹത്യ അവസാനിപ്പിക്കുക , ട്രംപ് ഭരണകൂടം ഇസ്രായേലിന് ആയുധങ്ങൾ നൽകുന്നത് നിർത്തുക തുടങ്ങിയ പ്ലക്കാർഡുകളും ഉയർത്തിയിരുന്നു.
തങ്ങളുടെ നികുതി പണം ഫലസ്തീനികളെ കൊല്ലാൻ ഉപയോഗിക്കുന്നത് അമേരിക്കക്കാർ അംഗീകരിക്കുന്നില്ലെന്ന് പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകിയ മൈക്കൽ ഷിർട്ട്സർ പറഞ്ഞു. ഗസ്സയെ വംശീയമായി ഉന്മൂലനം ചെയ്യാനുള്ള ട്രംപിന്റെ ആഹ്വാനത്തെ ഭ്രാന്തമായ നിലപാടെന്നു പറഞ്ഞ് അപലപിക്കുകയും ചെയ്തു. ‘ഫലസ്തീനിലെ ജനങ്ങൾ എങ്ങോട്ടും പോകില്ല. അവരാണ് ആ മണ്ണിന്റെ അവകാശികൾ’,‘ആളുകളെ കുടിയിറക്കുമെന്ന് പറയുന്നത് ഒരു കോളനിവൽക്കരണ മാനസികാവസ്ഥയാണെന്നും സമരക്കാർ പറഞ്ഞു. കഫിയ ധരിച്ചും ഹമാസ് പതാകയുയർത്തിയുമാണ് ആളുകൾ പ്രതിഷേധത്തിൽ പങ്കെടുത്തത്.
Adjust Story Font
16

