Quantcast

വ്യവസ്ഥകൾ ഉദാരമാക്കി പോളണ്ട്; ഇന്ത്യൻ വിദ്യാർഥികൾക്ക് വിസയില്ലാതെ ഇനി പോളണ്ട് അതിർത്തി കടക്കാം

യുക്രൈൻ-പോളണ്ട് അതിർത്തിയിൽ എത്തിയ ഇന്ത്യക്കാരുൾപ്പെടെയുള്ളവരെ ഇന്ന് സുരക്ഷാ ഉദ്യോഗസ്ഥർ മർദിച്ചത് വാർത്തയായിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-02-27 11:06:10.0

Published:

27 Feb 2022 10:59 AM GMT

വ്യവസ്ഥകൾ ഉദാരമാക്കി പോളണ്ട്; ഇന്ത്യൻ വിദ്യാർഥികൾക്ക് വിസയില്ലാതെ ഇനി പോളണ്ട് അതിർത്തി കടക്കാം
X

യുക്രൈനിലെ ഇന്ത്യക്കാരായ വിദ്യാർഥികൾക്ക് അതിർത്തി കടക്കുന്നതിന് വ്യവസ്ഥകൾ ഉദാരമാക്കി പോളണ്ട് സർക്കാർ. ഇനി ഇന്ത്യൻ വിദ്യാർഥികൾക്ക് വിസയില്ലാതെ പോളണ്ട് അതിർത്തി കടക്കാം.യുക്രൈനിലെ റഷ്യൻ അധിനിവേശത്തിന്റെ പശ്ചാതലത്തിൽ കൂടുതൽ ഇന്ത്യൻ വിദ്യാർഥികൾ പോളണ്ട് അതിർത്തി കടന്നിരുന്നു.

പോളണ്ട് അധികൃതരുമായി ഇന്ത്യൻ എംബസി ചർച്ച നടത്തിയതിനെ തുടർന്നാണ് മലയാളികളടക്കമുള്ള ഇന്ത്യൻ വിദ്യാർഥികൾക്ക് നേരത്തെ അതിർത്തി കടക്കാനായത്. യുക്രൈൻ-പോളണ്ട് അതിർത്തിയിൽ എത്തിയ ഇന്ത്യക്കാരുൾപ്പെടെയുള്ളവരെ ഇന്ന് സുരക്ഷാ ഉദ്യോഗസ്ഥർ മർദിച്ചത് വാർത്തയായിരുന്നു. ഇതിനെത്തുടർന്നാണ് ഇന്ത്യൻ എംബസി വിഷയത്തിൽ ഇടപെട്ടത്. യുക്രൈൻ പോളണ്ട് അതിർത്തിയായ ഷെയിനി മെഡിക്കയിൽ വച്ചാണ് വിദ്യാർഥികളടക്കമുള്ളവർക്കുനേരെ മർദനമുണ്ടായത്.

36 മണിക്കൂറിലേറെയായി വിദ്യാർഥികൾ ഇവിടെ കുടുങ്ങിക്കിടക്കുകയായിരുന്നു. കിലോമീറ്ററുകൾ താണ്ടി കാൽനടയായി വന്ന വിദ്യാർഥികളാണ് അതിർത്തിയിൽ കുടുങ്ങിയത്. കഴിഞ്ഞ രണ്ട് ദിവസമായി പോളണ്ട് അതിർത്തി വഴിയാണ് യുക്രൈനിൽ നിന്ന് പലരും രക്ഷപ്പെടാൻ ശ്രമിക്കുന്നത്. നൂറു കണക്കിനാളുകൾ എത്തിയതിനെത്തുടർന്ന് അതിർത്തിയിൽ വൻതിരക്കാണ് അനുഭവപ്പെട്ടത്.

ഇവിടത്തെ വാർത്താവിനിമയ ബന്ധങ്ങൾ തകരാറിലാണ്. രണ്ട് രാത്രിയായി കടുത്ത തണുപ്പിനിടെ വിദ്യാർഥികളടക്കം നൂറുകണക്കിനുപേരാണ് അതിർത്തിയിൽ കുടുങ്ങിയത്. കെയ്വിൽ നിന്ന് പടിഞ്ഞാറൻ യുക്രൈനിലേക്ക് പ്രത്യേക ട്രെയിൻ സർവീസൊരുക്കാൻ തീരുമാനമായിട്ടുണ്ട്. റെയിൽവേ സ്റ്റേഷനിൽ ആദ്യം എത്തുന്നവർക്കാണ് മുൻഗണന ഉണ്ടായിരിക്കുക. ഇന്ത്യക്കാർ പടിഞ്ഞാറൻ മേഖലയിലേക്ക് പോകണമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.

അതേസമയം യുക്രൈനിൽ മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ രക്ഷാദൗത്യവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി ചർച്ച നടത്തി. ബങ്കറുകളിൽ അഭയം പ്രാപിച്ചവർക്ക് വെള്ളവും ഭക്ഷണവും അടിയന്തരമായി എത്തിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അതിർത്തിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രത്യേക ഉദ്യോഗസ്ഥരെ അതിർത്തിയിലേക്ക് അയക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

TAGS :

Next Story