Quantcast

ഇറാൻ ആണവ ചർച്ച; ഡൊണാൾഡ് ട്രംപ് ബിന്യമിൻ നെതന്യാഹു നിർണായക കൂടിക്കാഴ്ച ഇന്ന്

ഇറാന്റെ സൈനിക ശേഷിയുമായി ബന്ധപ്പെട്ട പുതിയ ഇന്റലിജൻസ് റിപ്പോർട്ട് നെതന്യാഹു ട്രംപിന് കൈമാറുമെന്നാണ് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്

MediaOne Logo

Web Desk

  • Published:

    11 Feb 2026 7:29 AM IST

ഇറാൻ ആണവ ചർച്ച; ഡൊണാൾഡ് ട്രംപ് ബിന്യമിൻ നെതന്യാഹു നിർണായക കൂടിക്കാഴ്ച ഇന്ന്
X

ദുബൈ: ഇറാൻ ആണവ ചർച്ച സംബന്ധിച്ച് അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും തമ്മിലുള്ള നിർണായക കൂടിക്കാഴ്ച ഇന്ന്. വൈറ്റ് ഹൗസിൽ വച്ച് നടക്കുന്ന കൂടിക്കാഴ്ചയിൽ ഇറാന്റെ സൈനിക ശേഷിയുമായി ബന്ധപ്പെട്ട പുതിയ ഇന്റലിജൻസ് റിപ്പോർട്ട് നെതന്യാഹു ട്രംപിന് കൈമാറുമെന്നാണ് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. യു.എസുമായുള്ള ചർച്ച ആണവ പദ്ധതിക്കപ്പുറത്തേക്ക് പോകില്ലെന്ന് ഇറാൻ ദേശീയ സുരക്ഷാ വിഭാഗം മേധാവി പറഞ്ഞു.

ഇറാനുമായുള്ള ആണവ ചർച്ചയിൽ കൂടുതൽ വിഷയങ്ങൾ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് അമേരിക്കക്കു മേൽ സമ്മർദം ചെലുത്താനാണ് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു വാഷിങ്ടണിൽ എത്തിയിരിക്കുന്നത്. ഇറാനുമായുള്ള ചർച്ചയുടെ തത്വങ്ങൾ ട്രംപിന്കൈമാറുകയാണ് യാത്രയുടെ പ്രധാന ലക്ഷ്യമെന്ന് നെതന്യാഹു പ്രതികരിച്ചു. ആണവ വിഷയത്തിൽ മാത്രം ചർച്ച പരിമിതപ്പെടുന്നത് ഇസ്രായേൽ താൽപര്യങ്ങൾക്ക് ദോഷം ചെയ്യുമെന്ന കാര്യം നെതന്യാഹു ട്രംപിനെ അറിയിക്കും. ആണവ പദ്ധതി ഉപേക്ഷിക്കുന്നതിനു പുറമെ ബാലിസ്റ്റിക് മിസൈൽ പദ്ധതി നിജപ്പെടുത്തുക, ഹൂതികൾ ഉൾപ്പടെ ഇറാൻ അനുകൂല മിലീഷ്യകൾക്കുള്ള പിന്തുണ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ നടപ്പാക്കാനും ഇറാൻ തയാറാകണമെന്നാണ് ഇസ്രായേലിന്റെ ആവശ്യം.

മേഖലയിൽ സമാധാനം രൂപപ്പെടുത്താനുള്ള നയതന്ത്ര ചർച്ചകൾ അട്ടിമറിക്കാനുള്ള ഇസ്രയേൽ നീക്കം തിരിച്ചറിയണമെന്ന് യു.എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനോട് ഇറാൻ ആവശ്യപ്പെട്ടു. ആണവ കരാർ രൂപപ്പെടുത്തുന്നതിൽ പരാജയപ്പെട്ടാൽ ഇറാനെതിരെ സൈനിക നടപടിക്ക് ട്രംപ് അനുമതി നൽകിയേക്കുമെന്ന റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്. അമേരിക്കയുമായുള്ള രണ്ടാംവട്ട പരോക്ഷ ചർച്ചക്ക് മുന്നോടിയായി ഇറാൻ ദേശീയ സുരക്ഷാ മേധാവി അലി ലാറിജാനി ഇന്നലെ മസ്‌കത്തിൽ ഒമാൻ നേതാക്കളുമായി ചർച്ച നടത്തി. ആണവ പദ്ധതിയിൽ ഒതുങ്ങിയാകും തുടർ ചർച്ചകളെന്നും മറിച്ചള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും അലി ലാറിജാനി പ്രതികരിച്ചു. ഉപരോധത്തിൽ ഇളവ് വരുത്തുന്നതിനു പകരം ആണവ പദ്ധതിയിൽ ചില വ്യവസ്ഥകൾ മാത്രമേ അംഗീകരിക്കൂ എന്നാണ് ഇറാൻ നിലപാട്.

TAGS :

Next Story