ബറുണ്ടിയിലെ ജയിലില്‍ തീപ്പിടിത്തം; 38 മരണം, നിരവധി പേര്‍ക്ക് പരിക്ക്
പുലര്‍ച്ചെ നാലു മണിയോടെയാണ് അപകടം. തീപ്പിടിത്തുമുണ്ടായ സമയത്ത് പലരും ഉറങ്ങുകയായിരുന്നു

ബറുണ്ടിയിലെ ജയിലില്‍ ഉണ്ടായ തീപ്പിടിത്തത്തില്‍ 38 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തലസ്ഥാനമായ ഗിറ്റേഗയിലെ തിരക്കേറിയ കേന്ദ്രത്തിലാണ് തീപ്പിടിത്തമുണ്ടായതെന്നും 69 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും വൈസ് പ്രസിഡന്‍റ് പ്രോസ്പര്‍ ബസോംബന്‍സ അറിയിച്ചു.
പുലര്‍ച്ചെ നാലു മണിയോടെയാണ് അപകടം. തീപ്പിടിത്തുമുണ്ടായ സമയത്ത് പലരും ഉറങ്ങുകയായിരുന്നു. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് ആഭ്യന്തര മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു. ''ഞങ്ങളെ ജീവനോടെ ചുട്ടുകൊല്ലാൻ പോകുന്നു എന്ന് ഞങ്ങൾ നിലവിളിക്കാന്‍ തുടങ്ങി. തീ വളരെ ഉയരത്തിൽ ഉയരുന്നത് കണ്ടെങ്കിലും ഞങ്ങളുടെ ക്വാർട്ടേഴ്സിന്‍റെ വാതിലുകൾ തുറക്കാൻ പൊലീസ് തയ്യാറായില്ല. വാതില്‍ തുറക്കാന്‍ അനുമതിയില്ലെന്നാണ് പറഞ്ഞത്'' ഒരു തടവുകാരന്‍ പറഞ്ഞു. എങ്ങനെയാണ് രക്ഷപ്പെട്ടതെന്ന് എനിക്കറിയില്ല, പൂര്‍ണമായും തീപ്പൊള്ളലേറ്റവരുണ്ട്..തടവുകാരന്‍ കൂട്ടിച്ചേര്‍ത്തു.
ഗുരുതരമായി പൊള്ളലേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ചിലരെ പൊലീസ് പിക്ക്-അപ്പ് ട്രക്കുകളിൽ കയറ്റി, മറ്റുള്ളവരെ സംഭവസ്ഥലത്ത് തന്നെ ചികിത്സിച്ചുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. പൊള്ളലേറ്റവരെ പരിചരിക്കാൻ ബറുണ്ടിയിലെ റെഡ് ക്രോസിൽ നിന്നുള്ള ടീമുകൾ സ്ഥലത്തുണ്ടായിരുന്നു, ഇപ്പോൾ തീ നിയന്ത്രണവിധേയമാക്കിയതായും ദൃക്‌സാക്ഷികൾ വ്യക്തമാക്കി.
100 വര്‍ഷത്തോളം പഴക്കമുള്ളതും ബറുണ്ടിയിലെ വലിയ മൂന്നാമത്തെ ജയിലാണ് കത്തിനശിച്ചത്. വനിതകളുടെ ജയിലും ഇതോടൊപ്പം പ്രവര്‍ത്തിക്കുന്നുണ്ട്. നവംബർ അവസാനത്തോടെ 1,500-ലധികം തടവുകാർ ഉണ്ടായിരുന്നുവെന്നാണ് ജയില്‍ അതോറിറ്റിയുടെ കണക്കുകള്‍. പൊലീസിന്‍റെയും സൈനികരുടെയും ഒരു വലിയ സംഘം സംഭവസ്ഥലം വളയുകയും ചിത്രങ്ങളെടുക്കുന്നതില്‍ നിന്നും മാധ്യമപ്രവര്‍ത്തകരെ തടയുകയും ചെയ്തതായി ദൃക്സാക്ഷികള്‍ പറഞ്ഞു.
Adjust Story Font
16

