ജറുസലേമില്‍ കാട്ടുതീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുന്നു; മാറ്റിത്താമസിപ്പിച്ചവര്‍ക്ക് തിരിച്ചെത്താന്‍ അനുമതി
ജറുസലേമിന് സമീപം മനപൂര്‍വ്വം തീയിട്ടതായി സംശയിക്കുന്ന 18 പേരെ അറസ്റ്റ് ചെയ്തതായി നെതന്യാഹു വെളിപ്പെടുത്തി

ജറുസലേം: ജറുസലേമിന് സമീപത്തെ കാട്ടുതീ നിയന്ത്രണവിധേയമാക്കാനുള്ള കഠിനപരിശ്രമം തുടര്‍ന്ന് ഇസ്രായേല്‍ അഗ്നിശമന സേന. ബുധനാഴ്ച ഉച്ചക്ക് ഉണ്ടായ തീപിടിത്തം രണ്ടാം ദിവസവും പൂര്‍ണമായി നിയന്ത്രിക്കാനായിട്ടില്ല. തീപിടിത്തത്തെ തുടര്‍ന്ന് അടച്ച പ്രധാന റോഡുകളില്‍ ചിലത് തുറന്നതായും മാറ്റി പാര്‍പ്പിച്ചവര്‍ക്ക് തിരികെയെത്താന്‍ അനുമതി നല്‍കിയതായും പൊലീസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കാട്ടുതീ പടരുന്ന സാഹചര്യത്തില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ശക്തമായ കാറ്റില്‍ തീ കൂടുതല്‍ ഭാഗത്തേക്ക് പടരാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും ജറുസലേമിനെ സംരക്ഷിക്കുന്നതിനാണ് ഇപ്പോള്‍ പ്രാധാന്യം കൊടുക്കുന്നതെന്നും വീഡിയോ സന്ദേശത്തില്‍ നെതന്യാഹു പറഞ്ഞു. ജറുസലേമിന് സമീപം മനപൂര്‍വ്വം തീയിട്ടതായി സംശയിക്കുന്ന 18 പേരെ അറസ്റ്റ് ചെയ്തതായും നെതന്യാഹു വെളിപ്പെടുത്തി.
നിരവധി രാജ്യങ്ങള്‍ ഇസ്രായേലിന് സഹായവുമായി രംഗത്ത് വന്നിരുന്നു. ഇറ്റലിയില്‍ നിന്നുള്ള വിമാനങ്ങളും നോര്‍ത്ത് മസഡോണിയയില്‍ നിന്നും സൈപ്രസില്‍ നിന്നുമുള്ള എയര്‍ടാങ്കറുകളും തീയണക്കാനായി എത്തിച്ചിട്ടുണ്ട്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും സഹായം വാഗ്ദാനം ചെയ്ത് സമൂഹ്യ മാധ്യമത്തില്‍ പോസ്റ്റിട്ടിരുന്നു.
വ്യാഴാഴ്ച രാവിലെ മുതല്‍ 12 ഇസ്രായേല്‍ വിമാനങ്ങള്‍ തീയണക്കാനായി രംഗത്തുണ്ട്. എട്ട് വിമാനങ്ങള്‍ കൂടി എത്തിക്കാനാണ് തീരുമാനം. 163 അംഗങ്ങളടങ്ങുന്ന സേനാംഗങ്ങളെ വിന്യസിച്ചതായും ഇസ്രായേല്‍ അഗ്നിശമന സേന റിപ്പോര്‍ട്ട് ചെയ്യുന്നു.
പുക ശ്വസിച്ചവരും പൊള്ളലേറ്റവരുമായ 23 പേര്‍ക്ക് ചികിത്സാ സഹായം ലഭ്യമാക്കിയതായി രക്ഷാപ്രവര്‍ത്തന ഏജന്‍സിയായ മാഗന്‍ ഡേവിഡ് ആഡം വ്യക്തമാക്കി. 17 അഗ്നിരക്ഷാ സേനാംഗങ്ങള്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്.
ജറുസലേം - തെല്‍ അവീവ് ഹൈവേയില്‍ ഉണ്ടായ തീപിടിത്തത്തില്‍ റോഡുകളടക്കുകയും ആയിരക്കണക്കിനാളുകളെ മാറ്റിപാര്‍പ്പിക്കുകയും ചെയ്തിരുന്നു. കാലാവസ്ഥ പ്രതികൂലമായതിനാല്‍ തീ പടരാനുള്ള സാധ്യത കണക്കിലെടുത്ത് മുന്‍ കരുതലുകള്‍ സ്വീകരിക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി. തീപിടിത്തത്തിന്റെ യഥാര്‍ഥ കാരണം ഇനിയും വ്യക്തമല്ല.
Adjust Story Font
16