ടെക് സിഇഒമാർക്കുള്ള അത്താഴവിരുന്നിൽ ഉറ്റ സുഹൃത്ത് മസ്കിനെ വെട്ടി ട്രംപ്
ഫ്ലോറിഡയിലെ പാം ബീച്ചിലുള്ള ട്രംപിൻ്റെ മാർ-എ-ലാഗോ ക്ലബ്ബിലെ റോസ് ഗാർഡനിലായിരുന്നു അത്താഴവിരുന്ന് നടത്താൻ തീരുമാനിച്ചിരുന്നതെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം പരിപാടി വൈറ്റ് ഹൗസ് സ്റ്റേറ്റ് ഡൈനിങ് റൂമിലേക്ക് മാറ്റുകയായിരുന്നു.

വാഷിംഗ്‌ടൺ: അമേരിക്കയിലെ പ്രമുഖ ടെക് സിഇഒമാർക്കായി അത്താഴവിരുന്ന് ഒരുക്കി പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ആപ്പിൾ സിഇഒ ടിം കുക്ക്, മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ്, മെറ്റയുടെ മാർക്ക് സക്കർബർഗ് ഉൾപ്പെടെ ടെക് സ്ഥാപനങ്ങളിൽ നിന്നുള്ള പന്ത്രണ്ടോളം എക്സിക്യൂട്ടീവുകൾ ട്രംപിന്റെ അതിഥികളായി അത്താഴവിരുന്നിൽ പങ്കെടുത്തു.
ഫ്ലോറിഡയിലെ പാം ബീച്ചിലുള്ള ട്രംപിൻ്റെ മാർ-എ-ലാഗോ ക്ലബ്ബിലെ റോസ് ഗാർഡനിലായിരുന്നു അത്താഴവിരുന്ന് നടത്താൻ തീരുമാനിച്ചിരുന്നതെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം പരിപാടി വൈറ്റ് ഹൗസ് സ്റ്റേറ്റ് ഡൈനിങ് റൂമിലേക്ക് മാറ്റുകയായിരുന്നു.
എന്നാൽ വാർത്തയിൽ ഇടംപിടിക്കുന്നത് മറ്റൊരു കാര്യമാണ്. ഒരുകാലത്ത് ട്രംപിൻ്റെ അടുത്ത അനുയായിയും, സർക്കാർ ചെലവുകൾ വെട്ടിക്കുറക്കുന്നതിനായി രൂപീകരിച്ച ഡിപ്പാർട്ട്മെൻ്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസിയുടെ ചുമതല വഹിച്ചിരുന്നതുമായ ഇലോൺ മസ്കിന്റെ അസാന്നിധ്യം അതിഥികളുടെ പട്ടികയിൽ ശ്രദ്ധേയമായിരുന്നു.
സംഭവം വാർത്തയായതോടെ വിശദീകരണവുമായി മസ്ക് രംഗത്തെത്തി. തന്നെ വിരുന്നിൽ ക്ഷണിച്ചിരുന്നെനും നിർഭാഗ്യവശാൽ പങ്കെടുക്കാൻ കഴിഞ്ഞില്ലെന്നുമാണ് മസ്കിന്റെ വാദം. എന്നാൽ മസ്‌ക് ക്ഷണിക്കപ്പെട്ടവരുടെ പട്ടികയിൽ ഉണ്ടായിരുന്നില്ലെന്ന് ഒരു വൈറ്റ് ഹൗസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഹിന്ദുസ്താൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ഗൂഗിൾ സ്ഥാപകൻ സെർജി ബ്രിൻ, മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല, ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ, സ്ഥാപകൻ ഗ്രെഗ് ബ്രോക്ക്‌മാൻ, ഒറാക്കിൾ സിഇഒ സഫ്രൈ കാറ്റ്സ്, ബ്ലൂ ഒറിജിൻ സിഇഒ ഡേവിഡ് ലിമ്പ്, മൈക്രോൺ സിഇഒ സഞ്ജയ് മെഹ്റോത്ര, ടിബ്കോ സോഫ്റ്റ്വെയർ ചെയർമാൻ വിവേക് രണദിവെ, പാലൻ്റിർ എക്‌സിക്യൂട്ടീവ് ശ്യാം ശങ്കർ, സ്കെയിൽ എഐ സ്ഥാപകനും സിഇഒയുമായ അലക്സാണ്ടർ വാങ്, ഷിഫ്റ്റ്4 പേയ്മെന്റ്സ് സിഇഒ ജാരെഡ് ഐസക്ക്‌മാൻ എന്നിവരും അത്താഴവിരുന്നിന്റെ അതിഥി പട്ടികയിലുണ്ടെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു.
Adjust Story Font
16

