വ്യോമതാവളം നിഷേധിച്ച സ്പെയിനുമായി വ്യാപാരയുദ്ധത്തിന് ട്രംപ്; തിരിച്ചടിക്കുമെന്ന് യൂറോപ്യൻ യൂണിയൻ
യൂറോപ്യൻ യൂണിയനിലെ ഏതെങ്കിലും ഒരു അംഗരാജ്യത്തിനെതിരെ ഉണ്ടാകുന്ന ഭീഷണി യുറോപ്യൻ യൂണിയനെതിരെയുള്ള ഭീഷണിയായി കണക്കാക്കുമെന്ന് യൂറോപ്യൻ യൂണിയൻ കമ്മീഷണർ സ്റ്റെഫാൻ സെജോർനെ പറഞ്ഞു

- Published:
4 March 2026 9:00 PM IST

വാഷിംഗ്‌ടൺ: ഇറാനെതിരായ സൈനിക നീക്കങ്ങൾക്ക് തങ്ങളുടെ വ്യോമതാവളം വിട്ടുനൽകില്ലെന്ന് സ്പെയിൻ വ്യക്തമാക്കിയതോടെ, കടുത്ത വ്യാപാര ഉപരോധ ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്. സ്പെയിനുമായുള്ള എല്ലാ വ്യാപാര ഇടപാടുകളും അവസാനിപ്പിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. എന്നാൽ, സ്പെയിൻ മറ്റൊരു രാജ്യത്തിന്റെയും അടിമയല്ലെന്ന് സ്പെയിൻ ഉപപ്രധാനമന്ത്രി മരിയ ജീസസ് മോണ്ടെറോ വ്യക്തമാക്കി.
സ്പെയിനിനെതിരെ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് നീങ്ങിയാൽ തക്കതായ തിരിച്ചടി നൽകുമെന്ന് യുറോപ്യൻ യുണിയനും. കഴിഞ്ഞ വർഷം യുറോപ്യൻ യൂണിയനുമായി ഒപ്പിട്ട കരാർ ട്രംപ് പാലിക്കുമെന്നാണ് പ്രതീക്ഷയെന്നും യുറോപ്യൻ യൂണിയൻ വ്യാപാര വക്താവ് ഒലോവ് ഗിൽ പറഞ്ഞു. യൂറോപ്യൻ യൂണിയനിലെ ഏതെങ്കിലും ഒരു അംഗരാജ്യത്തിനെതിരെ ഉണ്ടാകുന്ന ഭീഷണി യുറോപ്യൻ യൂണിയനെതിരെയുള്ള ഭീഷണിയായി കണക്കാക്കുമെന്ന് യൂറോപ്യൻ യൂണിയൻ ഇന്റേണൽ മാർക്കറ്റ് കമ്മീഷണർ സ്റ്റെഫാൻ സെജോർനെ പറഞ്ഞു.
അതേസമയം, നാറ്റോ സഖ്യകക്ഷികൾക്കിടയിൽ ഈ തർക്കം വലിയ ആശങ്കയ്ക്ക് വഴിതെളിച്ചിട്ടുണ്ട്. സ്പെയിനിന്റെ നിലപാടിനെ പിന്തുണച്ച് കൂടുതൽ യൂറോപ്യൻ രാജ്യങ്ങൾ രംഗത്തെത്തുന്നത് ട്രംപ് ഭരണകൂടവും യൂറോപ്യൻ യൂണിയനും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ വഷളാക്കാൻ സാധ്യതയുണ്ട്. ഇറാൻ വിഷയത്തിൽ ഏകപക്ഷീയമായ സൈനിക നീക്കങ്ങൾക്കല്ല, മറിച്ച് ചർച്ചകളിലൂടെയുള്ള പരിഹാരത്തിനാണ് മുൻഗണന നൽകേണ്ടതെന്നാണ് ഭൂരിഭാഗം യൂറോപ്യൻ രാജ്യങ്ങളുടെയും നിലപാട്. വ്യാപാര യുദ്ധത്തിലേക്ക് നീങ്ങിയാൽ അത് ആഗോള വിപണിയെയും ബാധിക്കുമെന്നതിനാൽ വരും ദിവസങ്ങളിൽ അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന ചർച്ചകൾ നിർണ്ണായകമാകും.
Adjust Story Font
16
