ന്യൂയോര്‍ക്കില്‍ മുസ്‌ലിം വിരുദ്ധ പ്രതിഷേധം; സൊഹ്റാൻ മംദാനിയുടെ വസതിക്ക് പുറത്ത് സ്ഫോടക വസ്തു എറിഞ്ഞു
തീവ്രവലതുപക്ഷ ഇൻഫ്‌ളുവൻസറായ ജെയ്ക്ക് ലാങ്ങിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം

- Published:
8 March 2026 11:41 AM IST

ന്യൂയോർക്ക്: മുസ്‌ലിം വിരുദ്ധ പ്രതിഷേധത്തിനിടെ മേയർ സൊഹ്റാൻ മംദാനിയുടെ വസതിക്ക് പുറത്ത് സ്ഫോടക വസ്തു എറിഞ്ഞു. മംദാനിയുടെ ഔദ്യോഗിക വസതിക്ക് പുറത്ത് ശനിയാഴ്ച നടന്ന തീവ്ര വലതുപക്ഷ സംഘടനയുടെ പ്രതിഷേധത്തിലാണ് സംഭവം. ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മേയർ സുരക്ഷിതനാണെന്ന് വക്താവ് ജോ കാൽവെല്ലോ പറഞ്ഞു. എന്നാല്‍ സംഭവം നടക്കുമ്പോള്‍ മേയറും കുടുംബവും വസതിയുലുണ്ടായിരുന്നോ എന്ന് വ്യക്തമല്ല. തീവ്രവലതുപക്ഷ ഇൻഫ്ലുവൻസറായ ജെയ്‌ക്ക് ലാങ്ങിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
'സ്റ്റോപ്പ് ഇസ്‌ലാമിക് ടേക്ക് ഓവർ ഓഫ് ന്യൂയോർക്ക് സിറ്റി' എന്ന പേരിലായിരുന്നു പ്രതിഷേധ പ്രകടനം. ന്യൂയോർക് നഗരത്തിൽ നടക്കുന്ന ഇസ്‌ലാമികവൽക്കരണം അവസാനിപ്പിക്കുകയെന്ന ആവശ്യമാണ് പ്രതിഷേധക്കാർ മുന്നോട്ട് വച്ചത്. പ്രതിഷേധക്കാർക്കിടയിൽ നിന്ന ആരോ പെപ്പർ സ്പ്രേ ഉപയോഗിക്കുകയും ചെയ്തു. തുടർന്ന് പ്രതിഷേധം അക്രമാസക്തമായി.
ഇതിനിടയില്‍ ഒരു പ്രതിഷേധക്കാരൻ എന്തോ കത്തിച്ച് എറിയുന്നത് കണ്ടതായി എൻവൈപിഡി കമ്മീഷണർ ജെസീക്ക ടിഷ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. സംശയാസ്പദമായ രണ്ട് ഉപകരണങ്ങൾ കണ്ടെടുത്തിട്ടുണ്ട്. കറുത്ത ടേപ്പ് ഉപയോഗിച്ച് പൊതിഞ്ഞൊരു ജാറും, അതിനുള്ളിൽ നട്ടുകളും ബോൾട്ടുകളും സ്ക്രൂകളും, ഒപ്പം കത്തിക്കാൻ കഴിയുന്ന തിരിയും ഉണ്ടായിരുന്നുവെന്ന് ജെസീക്ക ടിഷ് വ്യക്തമാക്കി. പൊലീസ് ബാരിക്കേഡിൽ തട്ടി വീണ സ്ഫോടക വസ്‌തു പൊട്ടിയില്ല
സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല, അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. അമേരിക്കയിൽ നടന്ന ജനുവരി 6ലെ കലാപക്കേസിൽ പ്രതിയാണ് ജെയ്‌ക്ക് ലാങ്. ഇതേ തുടർന്ന് ജയിലിലായിരുന്ന ഇയാൾ വീണ്ടും ഡോണൾഡ് ട്രംപ് അധികാരത്തിലേറിയ ശേഷം യുഎസ് പ്രസിഡൻ്റിൻ്റെ പ്രത്യേക ഇളവ് ലഭിച്ചാണ് ജയിൽ മോചിതനായത്.
Adjust Story Font
16
