'ബെഡ് കത്തിനശിച്ചു, കിടക്കുന്നത് തറയിലും മേശപ്പുറത്തും': യുഎസ്എസ് ജെറാൾഡ് കപ്പലിലെ തീപിടിത്തം നാവികരുടെ 'കിടപ്പാടം' നഷ്ടപ്പെടുത്തിയെന്ന് റിപ്പോർട്ട്
ഇറാനിലെ സൈനിക നീക്കങ്ങൾക്ക് പിന്തുണ നൽകുന്നതിനായാണ് ജെറാൾഡ് ആർ ഫോർഡ് ചെങ്കടലിൽ നിലയുറപ്പിച്ചിരുന്നത്

- Published:
17 March 2026 3:00 PM IST

ന്യൂയോര്‍ക്ക്: ചെങ്കടലിൽ നിലയുറപ്പിച്ചിരുന്ന യുഎസ്എസ് ജെറാൾഡ് ആർ ഫോർഡ് വിമാനവാഹിനിക്കപ്പലിലുണ്ടായ തീപിടിത്തം നാവികരുടെ 'കിടപ്പാടം' നഷ്ടപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്. 600ലധികം നാവികരുടെ കിടപ്പാടമാണ് കഴിഞ്ഞയാഴ്ചയുണ്ടായ തീപിടത്തത്തില്‍ കത്തിയമര്‍ന്നത്. എന്നാല്‍ ഏതെങ്കിലും ആക്രമണം മൂലമല്ല തീപിടിത്തമെന്നാണ് യുഎസ് വിശദീകരിക്കുന്നത്.
കിടക്ക പോയതോടെ കപ്പലിലെ ജീവനക്കാർ ഇപ്പോൾ തറയിലും മേശപ്പുറത്തുമാണ് ഉറങ്ങുന്നതെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കപ്പലിലെ പ്രധാന ലോൺട്രി ഏരിയയിലാണ് തീപിടുത്തമുണ്ടായത് എന്നതിനാൽ നാവികർക്ക് വസ്ത്രങ്ങൾ അലക്കാനുള്ള സൗകര്യവും ഇല്ലാതായി.
തീപിടിത്തം അണയ്ക്കാൻ 30 മണിക്കൂറിലധികം സമയമെടുത്തുവെന്നാണ് റിപ്പോര്‍ട്ട്. അപകടത്തിൽ നിരവധി സൈനികർക്ക് പുക ശ്വസിച്ച് ശാരീരിക അസ്വസ്ഥതകളുമുണ്ടായി. നിസാര പരിക്കേറ്റ രണ്ട് പേർക്ക് ചികിത്സ നൽകിയതായും സൈനിക ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിരുന്നു. ഇറാനിലെ സൈനിക നീക്കങ്ങൾക്ക് പിന്തുണ നൽകുന്നതിനായാണ് ജെറാൾഡ് ആർ ഫോർഡ് ചെങ്കടലിൽ നിലയുറപ്പിച്ചിരുന്നത്. ഏകദേശം 4,500 നാവികരെയും പൈലറ്റുമാരെയും വഹിക്കുന്ന ഈ യുദ്ധക്കപ്പൽ, വെനസ്വേലയ്‌ക്കെതിരെയുള്ള സമ്മർദ തന്ത്രങ്ങളുടെ ഭാഗമായി കരീബിയന്‍ ദ്വീപിലായിരുന്നു. പിന്നാലെയാണ് പശ്ചിമേഷ്യയിലേക്ക് മാറ്റുന്നത്.
അതേസമയം യുദ്ധവിമാനങ്ങൾ വിക്ഷേപിക്കുന്നതിനുള്ള കപ്പലിന്റെ പ്രൊപ്പൽഷൻ പ്ലാന്റിന് (propulsion plant) കേടുപാടുകൾ ഒന്നും സംഭവിച്ചിട്ടില്ലെന്നും വിമാനവാഹിനിക്കപ്പൽ ഇപ്പോഴും പൂർണമായും പ്രവർത്തനക്ഷമമാണെന്നും കമാൻഡ് വ്യക്തമാക്കിയിരുന്നു. അപ്രതീക്ഷിതമായി ഉണ്ടായ ഈ അഗ്നിബാധ കപ്പലിന്റെ സുരക്ഷാ ക്രമീകരണങ്ങളിലൂടെ വേഗത്തിൽ പരിഹരിക്കപ്പെട്ടായും യുഎസ് നാവികസേന അറിയിച്ചിരുന്നു.
Adjust Story Font
16
