Quantcast

ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി അമീറുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറിയും ഭൂട്ടാൻ പ്രധാനമന്ത്രിയും അടക്കമുള്ള വിദേശ പ്രതിനിധികൾ

വിദേശ പ്രതിനിധികൾ ഷഫീഖുർ റഹ്മാനെ കാണുകയും പ്രതിപക്ഷ നേതാവായി സ്ഥാനമേറ്റെടുത്തതിന് അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തതായി ജമാഅത്തെ ഇസ്‌ലാമി പുറത്തിറക്കിയ വാർത്താക്കുറിപ്പില്‍ വ്യക്തമാക്കി

MediaOne Logo

റിഷാദ് അലി

  • Updated:

    2026-02-17 17:32:42.0

Published:

17 Feb 2026 10:55 PM IST

ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി  അമീറുമായി കൂടിക്കാഴ്ച നടത്തി  ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറിയും   ഭൂട്ടാൻ പ്രധാനമന്ത്രിയും  അടക്കമുള്ള വിദേശ പ്രതിനിധികൾ
X

ധാക്ക: ബംഗ്ലാദേശ് പ്രതിപക്ഷ നേതാവും ജമാഅത്തെ ഇസ്‌ലാമി അമീറുമായ ഡോ. ഷഫീഖുർ റഹ്മാനുമായി കൂടിക്കാഴ്ച നടത്തി വിദേശ പ്രതിനിധികൾ. അദ്ദേഹത്തിന്റെ സത്യപ്രതിജ്ഞക്ക് പിന്നാലെയായിരുന്നു കൂടിക്കാഴ്ച.

ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിങ് തോബ്‌ഗേ, ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, തുർക്കി ഉപവിദേശകാര്യ മന്ത്രി ബെറിസ് എകിഞ്ചി, പാകിസ്താൻ ആസൂത്രണ മന്ത്രി അഹ്സാൻ ഇഖ്ബാൽ, നേപ്പാൾ വിദേശകാര്യ മന്ത്രി ബാലാനന്ദ ശർമ്മ, ബ്രിട്ടനിലെ ഇൻഡോ-പസഫിക് മന്ത്രി സീമ മൽഹോത്ര തുടങ്ങിയവരാണ് ഷഫീഖുർ റഹ്മാനെ സന്ദര്‍ശിച്ചത്.

വിദേശ പ്രതിനിധികൾ ഷഫീഖുർ റഹ്മാനെ കാണുകയും പ്രതിപക്ഷ നേതാവായി സ്ഥാനമേറ്റെടുത്തതിന് അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തതായി ജമാഅത്തെ ഇസ്‌ലാമി പുറത്തിറക്കിയ വാർത്താക്കുറിപ്പില്‍ പറയുന്നു. ഷഫീഖുർ റഹ്മാനുമായി പ്രത്യേക കൂടിക്കാഴ്ചകളാണ് വിദേശ പ്രതിനിധികള്‍ നടത്തിയത്. ഉഭയകക്ഷി സഹകരണം, പ്രാദേശിക വികസനം ഉൾപ്പെടെയുള്ള പരസ്പര താൽപ്പര്യമുള്ള വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.

പാർലമെന്റിൽ ക്രിയാത്മകമായ ഇടപെടലുകൾ നടത്തുമെന്നും, പരസ്പര ബഹുമാനത്തിന്റെയും പൊതുവായ താൽപ്പര്യങ്ങളുടെയും അടിസ്ഥാനത്തിൽ എല്ലാ രാജ്യങ്ങളുമായും സൗഹൃദബന്ധം നിലനിർത്തുമെന്നും ഷഫീഖുര്‍ റഹ്മാന്‍ വ്യക്തമാക്കുകയും ചെയ്തു. അതേസമയം ബംഗ്ലദേശ് പ്രധാനമന്ത്രിയായി ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടി ചെയർമാൻ താരിഖ് റഹ്മാൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചൊവ്വാഴ്ച നാല് മണിയോടെയാണ് ബിഎൻപി സർക്കാർ സത്യപ്രതിജ്ഞ ചെയ്തത്.

നേരത്തേ പാർലമെന്ററി നേതാവായി താരിഖ് റഹ്മാനെ ബിഎൻപി തെരഞ്ഞെടുത്തിരുന്നു. ബംഗ്ലദേശ് പാർലമെന്റിലെ 297 സീറ്റുകളിൽ 209 സീറ്റുകൾ നേടിയാണ് ബിഎൻപി അധികാരം നേടിയത്. ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി 68 സീറ്റുകൾ നേടിയപ്പോൾ നാഷണൽ സിറ്റിസൺ പാർട്ടി ആറ് സീറ്റുകളും സ്വന്തമാക്കിയിരുന്നു. ഫെബ്രുവരി 12നാണ് ബംഗ്ലദേശിൽ പൊതുതെരഞ്ഞെടുപ്പ് നടന്നത്.

TAGS :

Next Story