Quantcast

‘നാം തന്നെയാണ് ഭീകരർ'; മിനാബ് സ്കൂൾ ആക്രമണത്തിൽ മുൻ അമേരിക്കൻ ഇന്റലിജൻസ് ഓഫീസർ ജോസഫൈൻ ഗിൽബ്യൂ

കുട്ടികൾ വരച്ച ചിത്രങ്ങളുള്ള ആ സ്കൂളിൽ യാതൊരു ദയയുമില്ലാതെയാണ് അമേരിക്ക ആക്രമണം നടത്തിയതെന്ന് ജോസഫൈൻ ആരോപിച്ചു

MediaOne Logo
‘നാം തന്നെയാണ് ഭീകരർ; മിനാബ് സ്കൂൾ ആക്രമണത്തിൽ മുൻ അമേരിക്കൻ ഇന്റലിജൻസ് ഓഫീസർ ജോസഫൈൻ ഗിൽബ്യൂ
X

വാഷിംഗ്ടൺ: തെക്കൻ ഇറാനിലെ മിനാബിലുള്ള ഷജറെ തയ്യിബ ഗേൾസ് സ്കൂളിൽ 165 വിദ്യാർഥികളുടെ ജീവനെടുത്ത അമേരിക്കൻ മിസൈൽ ആക്രമണം കേവലം ഒരു അബദ്ധമായിരുന്നില്ലെന്നും, അത് വ്യക്തമായ അറിവോടെ നടത്തിയ ഭീകരവാദമാണെന്നും മുൻ യുഎസ് ഇന്റലിജൻസ് ഉദ്യോഗസ്ഥ ജോസഫൈൻ ഗിൽബ്യൂ. 17 വർഷത്തോളം യുഎസ് ആർമിയിൽ കൗണ്ടർ ടെററിസം ഓഫീസറായും, ഡിഐഎ, എൻഎസ്എ തുടങ്ങിയ സുപ്രധാന ഏജൻസികളിലും പ്രവർത്തിച്ച വ്യക്തിയാണ് ജോസഫൈൻ ഗിൽബ്യൂ. ഈ സംഭവത്തെ ഒരു 'യുദ്ധക്കുറ്റം' എന്നാണ് വിശേഷിപ്പിച്ചത്. അമേരിക്കൻ സൈന്യത്തിന്റെ നടപടിയെ വിമർശിച്ച അവർ, 'നാം തന്നെയാണ് ഭീകരർ' എന്ന് തുറന്നടിച്ചു.

ആക്രമണത്തിന്റെ ഭയാനകമായ നാൾവഴികൾ അവർ കൃത്യമായി വിശദീകരിക്കുന്നുണ്ട്. രാവിലെ 10 മണിക്കാണ് ഇസ്രായേലും അമേരിക്കയും ഇറാനിൽ ആക്രമണം ആരംഭിച്ചത്. 10:20 ഓടെ മിനാബ് സ്കൂളിലെ ജീവനക്കാർ കുട്ടികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ തുടങ്ങി. എന്നാൽ ആദ്യത്തെ മിസൈൽ കൃത്യമായി സ്കൂളിലാണ് പതിച്ചത്. ഇതോടെ പരിഭ്രാന്തരായ കുട്ടികളെ അടുത്തുള്ള പ്രാർഥനാ മുറിയിലേക്ക് മാറ്റി. എന്നാൽ രണ്ടാമത്തെ മിസൈൽ ഈ പ്രാർഥനാ മുറിയിലാണ് വന്ന് വീണത്. അവിടെ വെച്ചാണ് 163 കുട്ടികൾക്ക് ദാരുണാന്ത്യം സംഭവിച്ചത്. മൂന്നാമത്തെ മിസൈൽ സ്കൂളിന് തൊട്ടടുത്തുതന്നെ പതിക്കുകയും ചെയ്തു.

അമേരിക്കൻ നാവികസേന ഉപയോഗിച്ച അത്യാധുനിക ടോമാഹോക്ക് (Tomahawk) മിസൈലുകളിലെ സാങ്കേതികവിദ്യ ചൂണ്ടിക്കാട്ടിയാണ് ജോസഫൈൻ അമേരിക്കൻ വാദങ്ങളെ പൊളിക്കുന്നത്. ഈ മിസൈലുകളിൽ തത്സമയ ദൃശ്യങ്ങൾ നൽകുന്ന ഓൺബോർഡ് ക്യാമറകളുണ്ട്. കൂടാതെ, കൃത്യമായ ഉപഗ്രഹ ചിത്രങ്ങളും സൈന്യത്തിന് എപ്പോഴും ലഭ്യമാണ്. കുട്ടികൾ വരച്ച പൂക്കളുടെയും മറ്റും വർണ്ണാഭമായ ചിത്രങ്ങൾ നിറഞ്ഞ മതിലുകളുള്ള അതൊരു സ്കൂളാണെന്ന് ഈ ദൃശ്യങ്ങളിൽ നിന്ന് വളരെ വ്യക്തമായിരുന്നു. എന്നിട്ടും യാതൊരു ദയയുമില്ലാതെ ആക്രമണം നടത്തുകയായിരുന്നു എന്ന് അവർ ആരോപിച്ചു.

'യുഎസ്എസ് സ്പ്രൂവൻസ്' എന്ന യുദ്ധക്കപ്പലിൽ നിന്നാണ് ഈ മിസൈലുകൾ വിക്ഷേപിച്ചതെന്ന് വാർത്താ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇത്രയും വലിയൊരു കൂട്ടക്കുരുതി നടന്നിട്ടും അമേരിക്കൻ കോൺഗ്രസോ മറ്റ് അധികാരികളോ യാതൊരുവിധ അന്വേഷണങ്ങളും നടത്തിയില്ല എന്നത് ജോസഫൈൻ ചൂണ്ടിക്കാട്ടി. പകരം മാർച്ച് 4, 10, 18 തിയ്യതികളിൽ ഈ കപ്പലിൽ വീണ്ടും ആയുധങ്ങൾ നിറയ്ക്കുകയാണ് ചെയ്തത്. രാഷ്ട്രീയമോ മതപരമോ ആയ ലക്ഷ്യങ്ങൾ നേടുന്നതിനായി സാധാരണക്കാർക്ക് നേരെ നടത്തുന്ന ആസൂത്രിതമായ അക്രമങ്ങളെയാണ് അമേരിക്ക ഭീകരവാദം എന്ന് നിർവചിക്കുന്നത്. ഈ നിർവചനം വെച്ച് നോക്കുമ്പോൾ ഇറാനിൽ അമേരിക്ക ചെയ്തത് ഭീകരവാദമാണെന്നും ഒരു മുൻ കൗണ്ടർ-ടെററിസം ഓഫീസർ എന്ന നിലയിൽ തനിക്ക് ഉറപ്പിച്ചു പറയാൻ കഴിയുമെന്നും അവർ തുറന്നടിച്ചു.

യുഎസ് സൈന്യത്തിന്റെ ഈ ഇരട്ടത്താപ്പിനെയും ഉത്തരവാദിത്തമില്ലായ്മയെയും രൂക്ഷമായി വിമർശിച്ച ജോസഫൈൻ, നിലവിൽ യുദ്ധമേഖലയിലേക്ക് യാത്ര തിരിക്കുന്ന യുഎസ്.എസ് ട്രിപ്പോളി കമാൻഡർ ക്യാപ്റ്റൻ പാട്രിക് ജെ. സള്ളിവനോട് കപ്പൽ ഉടൻ തിരികെ വിളിക്കാനും അഭയാർഥിച്ചു. അല്ലാത്തപക്ഷം നിഷ്കളങ്കരായ മനുഷ്യരുടെ രക്തം നിങ്ങളുടെ കൈകളിലായിരിക്കുമെന്നും, ഈ യുദ്ധക്കുറ്റങ്ങളിൽ നിങ്ങളും പങ്കാളിയാകുമെന്നും അവർ മുന്നറിയിപ്പ് നൽകി. അമേരിക്കൻ ഭരണകൂടം ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നതിനിടെയാണ് ഈ വെളിപ്പെടുത്തൽ പുറത്തുവരുന്നത്.

ഫെബ്രുവരി 28നാണ് ഇറാനിലെ മിനാബിലുള്ള ഷജറെ തയ്യിബ ഗേൾസ് സ്കൂളിന് നേരെ അമേരിക്കൻ ടോമാഹോക്ക് മിസൈൽ ആക്രമണം ഉണ്ടായത്. നിലവിലെ സംഘർഷങ്ങളിലെ ഏറ്റവും വലിയ കൂട്ടക്കുരുതികളിലൊന്നായ ഈ ആക്രമണത്തിൽ 165 ഓളം കുട്ടികളാണ് കൊല്ലപ്പെട്ടത്. യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ നിരന്തരം ശ്രമിക്കുമ്പോഴാണ്, മുൻ സൈനിക ഉദ്യോഗസ്ഥയുടെ ഈ വെളിപ്പെടുത്തൽ പുറത്തുവരുന്നത്. സാധാരണക്കാരുടെ ജീവൻ നഷ്ടപ്പെടുന്ന കാര്യത്തിൽ ലോകരാജ്യങ്ങൾ കാണിക്കുന്ന ഇരട്ടത്താപ്പിനെയും അവർ ശക്തമായി ചോദ്യം ചെയ്തു.'ഇതൊരു നിയമവിരുദ്ധമായ യുദ്ധമാണ്. ഈ ആക്രമണത്തിന് കാരണക്കാരായവർ ഇതിന് സമാധാനം പറയേണ്ടതുണ്ട്,' ജോസഫൈൻ വ്യക്തമാക്കി.

TAGS :

Next Story