Quantcast

'ഗസ്സയിൽ ആയിരക്കണക്കിന് നിരപരാധികൾ കൊല്ലപ്പെടുന്നു'; ഇസ്രായേൽ നടപടികളെ വിമർശിച്ച് മുൻ പ്രധാനമന്ത്രി യെഹുദ് ഒൽമെർട്ട്

2006 മുതൽ 2009 വരെ ഇസ്രായേലിന്റെ 12-ാമത് പ്രധാനമന്ത്രിയായിരുന്ന യെഹുദ് ഒൽമെർട്ട് ഇസ്രായേലി മാധ്യമമായ ഹാരെറ്റ്‌സിന് വേണ്ടി എഴുതിയ ലേഖനത്തിലാണ് യുദ്ധ നടപടികളെ വിമർശിച്ചത്

MediaOne Logo

Web Desk

  • Published:

    28 May 2025 3:00 PM IST

ഗസ്സയിൽ ആയിരക്കണക്കിന് നിരപരാധികൾ കൊല്ലപ്പെടുന്നു; ഇസ്രായേൽ നടപടികളെ വിമർശിച്ച് മുൻ പ്രധാനമന്ത്രി യെഹുദ് ഒൽമെർട്ട്
X

ജെറുസലേം: ഗസ്സയിൽ ഇസ്രായേൽ യുദ്ധക്കുറ്റകൃത്യങ്ങൾ നടത്തുകയാണെന്നും ആയിരക്കണക്കിന് നിരപരാധികളായ ഫലസ്തീനികളും നിരവധി ഇസ്രായേൽ സൈനികരും കൊല്ലപ്പെട്ടുവെന്നും മുൻ ഇസ്രായേൽ പ്രധാനമന്ത്രി യെഹുദ് ഒൽമെർട്ട്. 2006 മുതൽ 2009 വരെ ഇസ്രായേലിന്റെ 12-ാമത് പ്രധാനമന്ത്രിയായിരുന്ന യെഹുദ് ഒൽമെർട്ട് ഇസ്രായേലി മാധ്യമമായ ഹാരെറ്റ്‌സിന് വേണ്ടി എഴുതിയ ലേഖനത്തിലാണ് യുദ്ധ നടപടികളെ വിമർശിച്ചത്. 'ഇസ്രായേൽ സർക്കാർ നിലവിൽ ലക്ഷ്യങ്ങളോ വ്യക്തമായ ആസൂത്രണമോ ഇല്ലാതെ വിജയസാധ്യതകളില്ലാത്ത ഒരു യുദ്ധം നടത്തുകയാണ്.' യെഹുദ്‌ എഴുതി.

'സ്ഥാപിതമായതിനുശേഷം ഒരിക്കലും ഇസ്രായേൽ രാഷ്ട്രം ഇത്തരമൊരു യുദ്ധം നടത്തിയിട്ടില്ല. ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ക്രിമിനൽ സംഘം ഈ മേഖലയിലും ഇസ്രായേലിന്റെ ചരിത്രത്തിൽ സമാനതകളില്ലാത്ത ഒരു മാതൃക സൃഷ്ടിച്ചു.' അദ്ദേഹം കൂട്ടിച്ചേർത്തു. ഫലസ്തീനിലെ നിരപരാധികളായ ഇരകൾ സമീപ ആഴ്ചകളിൽ 'ഭീകരമായ അളവിൽ' എത്തിയിട്ടുണ്ടെന്നും നെതന്യാഹുവിന്റെ പാർട്ടിയുടെ മുൻ അംഗം കൂടിയായ യെഹുദ്‌ എഴുതി. ഗസ്സയിലെ സമീപകാല പ്രവർത്തനങ്ങൾക്ക് നിയമാനുസൃതമായ ലക്ഷ്യങ്ങളൊന്നുമില്ലെന്നും ഇപ്പോഴത്തെ ആക്രമണം ഒരു സ്വകാര്യ രാഷ്ട്രീയ യുദ്ധമായി മാറിയെന്നും യെഹുദ്‌ അഭിപ്രായപ്പെട്ടു. യുദ്ധത്തിന്റെ ഉടനടി ഫലം ഗസ്സയെ ഒരു മാനുഷിക ദുരന്ത മേഖലയാക്കി മാറ്റുക എന്നതാണെന്നും യെഹുദ്‌ പറഞ്ഞു.

ഗസ്സയിൽ ഇസ്രായേൽ യുദ്ധക്കുറ്റകൃത്യങ്ങൾ ചെയ്യുന്നില്ലെന്ന് താൻ പലപ്പോഴും വാദിച്ചിട്ടുണ്ടെങ്കിലും ഗസ്സയിൽ ഇപ്പോൾ നടക്കുന്നത് വിനാശകരായ യുദ്ധമാണെന്നും യെഹുദ്‌ പറഞ്ഞു. 'ഒരു സാഹചര്യത്തിലും ഒരു സർക്കാർ ഉദ്യോഗസ്ഥനും ഗസ്സയിലെ സാധാരണക്കാരെ വിവേചനരഹിതമായി ആക്രമിക്കാൻ ഉത്തരവിട്ടിട്ടില്ല. എന്നാൽ ഗസ്സയിൽ ഇപ്പോൾ നമ്മൾ ചെയ്യുന്നത് ഒരു വിനാശകരമായ യുദ്ധമാണ്. വിവേചനരഹിതവും, പരിധിയില്ലാത്തതും, ക്രൂരവും, കുറ്റകരവുമായ രീതിയിൽ സാധാരണക്കാരെ കൊല്ലുകയാണ്. അറിഞ്ഞുകൊണ്ട് ദുഷ്ടതയോടെ, ദുരുദ്ദേശ്യത്തോടെ, നിരുത്തരവാദപരമായി നിരപരാധികളെ കൊല്ലുകയെന്നത് സർക്കാർ നയത്തിന്റെ ഫലമാണ്. അതെ, ഇസ്രായേൽ യുദ്ധക്കുറ്റകൃത്യങ്ങൾ ചെയ്യുകയാണ്.' അദ്ദേഹം എഴുതി.

കഴിഞ്ഞ ആഴ്ച ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ ഗസ്സയിൽ ഇപ്പോൾ തുടരുന്ന യുദ്ധത്തെ ബന്ദികളുടെ ജീവൻ രക്ഷിക്കാൻ ഒരു സാധ്യതയുമില്ലാത്ത ഒരു ലക്ഷ്യവുമില്ലാത്ത യുദ്ധമെന്നാണ് ഓൽമെർട്ട് വിശേഷിപ്പിച്ചത്. ബിബിസിയോടുള്ള അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ ഇസ്രായേലിൽ ഒരു വിവാദത്തിന് കാരണമായിരുന്നു.

TAGS :

Next Story