സ്വപ്‌നങ്ങളുടെ ശേഷിപ്പ് തേടി ഗസ്സക്കാർ ജന്മനാട്ടിലേക്ക് മടങ്ങുന്നു; മണിക്കൂറുകൾ നീളുന്ന ദൃശ്യങ്ങൾ പങ്കുവെച്ച് മാധ്യമങ്ങൾ
എല്ലാമുണ്ടായിരുന്ന ഭൂമിയിലേക്ക് ഒന്നുമില്ലാത്തവരായാണ് മടങ്ങി വരവ്

ഗസ്സ: രണ്ട് വർഷം മുമ്പ് കണ്ട സ്വപ്‌നങ്ങളുടെ അവശേഷിപ്പ് തേടി ഗസ്സയിലേക്ക് പ്രദേശവാസികൾ മടങ്ങിത്തുടങ്ങി. വെടിനിർത്തൽ കരാർ നിലവിൽ വന്നതിന് പിന്നാലെ ഗസ്സയിലേക്കുള്ള പ്രദേശവാസികളുടെ മടങ്ങി വരവ് കാണുന്ന ഏതൊരാളുടേയും ഉള്ളുലയ്ക്കും. മടങ്ങിവരവിന്റെ സന്തോഷമല്ല, ജീവൻ അവശേഷിച്ചതിന്റെ ആശ്വാസം മാത്രമാണ് അവർക്കുള്ളത്.
എല്ലാമുണ്ടായിരുന്ന ഭൂമിയിൽ ഒന്നുമില്ലാത്തവരായാണ് മടങ്ങി വരവ്. മടങ്ങി വരവിന്റെ മണിക്കൂറുകൾ നീളുന്ന ദൃശ്യങ്ങളാണ് വാർത്ത ഏജസികൾ പങ്കുവെച്ചിട്ടുള്ളത്. തകർന്നടിഞ്ഞ് ഇല്ലാതായ പ്രദേശത്തേക്ക് ആയിരകണക്കിന് ആളുകളാണ് ഭാണ്ഡങ്ങളുമായി വരുന്നത്. തരിപ്പണമായി കിടക്കുന്ന പ്രദേശങ്ങളും ദൃശ്യങ്ങളിലുണ്ട്.
വെള്ളിയാഴ്ച രാവിലെയാണ് വെടിനിർത്തൽ കരാറിന് ഇസ്രയേൽ യുദ്ധ ക്യാബിനറ്റ് അംഗീകാരം നൽകിയത്. ട്രംപ് മുന്നോട്ടുവെച്ച ഇരുപതിന സമാധാന പദ്ധതിയിൽ ഖത്തറിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് വെടിനിർത്തൽ കരാർ യാഥാർഥ്യമായത്.
മോചിപ്പിക്കേണ്ട ബന്ദികളുടെയും തടവുകാരുടെയും പട്ടിക കഴിഞ്ഞ ദിവസം തന്നെ ഹമാസും ഇസ്രായേലും കൈമാറിയിരുന്നു. ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഹമാസ് നേതാവ് യഹ്‌യ സിൻവാറിന്റെയും സഹോദരൻ മുഹമ്മദ് സിൻവാറിന്റെയും മൃതദേഹങ്ങൾ ഇസ്രായേൽ തിരികെ നൽകിയേക്കില്ലെന്ന റിപ്പോർട്ടുണ്ട്. വ്യവസ്ഥകൾ അട്ടിമറിക്കാൻ ഇസ്രായേലിനെ അനുവദിക്കരുതെന്ന് ഹമാസ് മധ്യസ്ഥ രാജ്യങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Adjust Story Font
16

