ഗസ്സയിലെ സ്ഥിതിഗതികൾ അങ്ങേയറ്റം ദുരിതപൂർണമെന്ന് യുഎൻ; ഇസ്രായേൽ ആക്രമണത്തിൽ മൂന്ന് മരണം
കൊടും ശൈത്യം കാരണം ഒരു കുഞ്ഞ് ഉൾപ്പെടെ നാല് പേർ മരിച്ചതായി ഗസ്സയിലെ സിവിൽ ഡിഫൻസ് വക്താവ് അറിയിച്ചു

Photo| Reuters
തെൽ അവിവ്: പ്രതികൂല കാലാവസ്ഥയും കെട്ടിടം തകർന്നും ഗസ്സയിൽ എട്ട് ഫലസ്തീനികൾ മരിച്ചു. ഗസ്സയിലെ സ്ഥിതിഗതികൾ അങ്ങേയറ്റം ദുരിതപൂർണമെന്ന് യുഎൻ ചൂണ്ടിക്കാട്ടി. ഇസ്രായേൽ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു.
കൊടും ശൈത്യം കാരണം ഒരു കുഞ്ഞ് ഉൾപ്പെടെ നാല് പേർ മരിച്ചതായി ഗസ്സയിലെ സിവിൽ ഡിഫൻസ് വക്താവ് അറിയിച്ചു. ഗസ്സ സിറ്റിയിൽ കെട്ടിടം തകർന്ന് 15 വയസുള്ള ഒരു പെൺകുട്ടി ഉൾപ്പെടെ മൂന്ന് പേര്‍ മരിച്ചു. ദുർബലമായ കൂടാരങ്ങളിൽ കഴിയുന്ന പതിനായിരക്കണക്കിന് ആളുകൾ വലിയ ദുരിതത്തിലാണ്. അവശ്യമായ മാനുഷിക സഹായവും അഭയകേന്ദ്രങ്ങളിലേക്കുള്ള പ്രധാന സാധനങ്ങളും ഇസ്രായേൽ തടഞ്ഞതാണ് പ്രതിസന്ധി സങ്കീർണമാക്കിയത്. പ്രതികൂല കാലാവസ്ഥ കൂടിയായതോടെ ഗസ്സയുടെ മാനുഷിക ദുരന്തം പരിഹരിക്കാൻ കൂട്ടായ ഇടപെടൽ അനിവാര്യമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടറെസ് പറഞ്ഞു. ഗസ്സക്ക് ആശ്വാസം നൽകുന്നതിൽ അന്താരാഷ്ട്ര സമൂഹം പരാജയപ്പെടുന്നത് ഏറെ ഖേദകരമാണെന്ന് ഹമാസ് പ്രസ്താവനയിൽ പറഞ്ഞു. യെല്ലോ ലൈൻ മറികടന്നു എന്നാരോപിച്ചാണ് ഇസ്രായേൽ സേന 3 പേരെ കൊലപ്പെടുത്തിയത്.
അതേസമയം രണ്ടാം ഘട്ട വെടിനിർത്തൽ ചർച്ചയുമായി ബന്ധപ്പെട്ട് ഖലീൽ അൽ ഹയ്യയുടെ നേതൃത്വത്തിലുള്ള ഹമാസ് സംഘം കൈറോയിൽ എത്തി. ഗസ്സയിൽ രൂപവത്കരിക്കുന്ന ഇടക്കാല ഭരണ സമിതിയും ഇസ്രായേൽ സേനയുടെ പിൻമാറ്റവും സംബന്ധിച്ച് മധ്യസ്ഥ രാജ്യങ്ങളുമായി സംഘം ചർച്ച ചെയ്യുമെന്ന് ഹമാസ് അറിയിച്ചു. രണ്ടാം ഘട്ടം ത്വരിതപ്പെടുത്താൻ എല്ലാ നടപടികളും തുടരുമെന്ന് മധ്യസ്ഥ രാജ്യമായ ഖത്തർ അറിയിച്ചു.
Adjust Story Font
16

