ജെൻ സികൾ അത്ര സൂപ്പറല്ല; മില്ലേനിയലുകളെ അപേക്ഷിച്ച് ബുദ്ധി കുറവെന്ന് പഠനം
എഐയുടെ സ്വാധീനം ജെൻ സികളുടെ ബുദ്ധിയെ കുറച്ചൊന്നുമല്ല ബാധിച്ചിരിക്കുന്നത്

ന്യൂയോര്‍ക്ക്: അടുത്ത കാലത്തായി ഏറ്റവും കൂടുതൽ ആഘോഷിക്കപ്പെട്ട ഒന്നാണ് ജെൻ സി. മുൻ തലമുറയെ അപേക്ഷിച്ച് വളരെ അടിപൊളിയായിട്ടുള്ളവര്‍, കാര്യങ്ങൾ വെട്ടിത്തുറന്ന് പറയുന്നവര്‍..അങ്ങനെ ജെൻ സികൾക്കുള്ള വിശേഷണങ്ങൾ നിരവധിയാണ്. എന്നാൽ മുൻ തലമുറയേക്കാൾ ബുദ്ധിശക്തി കുറഞ്ഞ ആദ്യത്തെയും ഒരേയൊരു തലമുറയാണ് ജെൻ സികളെന്നാണ് പഠനങ്ങൾ പറയുന്നത്. സാങ്കേതിക വിദ്യാഭ്യാസം അല്ലെങ്കിൽ എഡ്‌ടെക്കിന്‍റെ ഉപയോഗം കാരണം ജെൻ സികൾക്ക് കുറഞ്ഞ വൈജ്ഞാനിക വികസനം മാത്രമേയുള്ളുവെന്ന് ന്യൂറോ സയന്‍റിസ്റ്റായ ഡോ. ജാരെഡ് കൂണി ഹോർവാത്ത് വ്യക്തമാക്കുന്നു.
അവരുടെ ശ്രദ്ധാപരിധി, ഓര്‍മശക്തി, വായന,ഗണിതശാസ്ത്രപരമായ കഴിവ്, പ്രശ്‌നപരിഹാര കഴിവുകൾ, മൊത്തത്തിലുള്ള ഐക്യു എന്നിവ മില്ലേനിയലുകളേക്കാൾ കുറവാണ്. 20-ാം നൂറ്റാണ്ടിലേതിനേക്കാൾ കൂടുതൽ സമയം ജെൻ സികൾ സ്‌കൂളിൽ ചെലവഴിച്ചെങ്കിലും അവരുടെ ബുദ്ധിശക്തി ഗണ്യമായി കുറഞ്ഞുവെന്ന് ഹോർവാത്ത് ചൂണ്ടിക്കാട്ടി. 2010 ഓടെ വൈജ്ഞാനിക കഴിവുകൾ കുറയാൻ തുടങ്ങിയെന്ന് വ്യക്തമായി കാണിക്കുന്ന ഡാറ്റ അദ്ദേഹം പങ്കിട്ടു.
വില്ലനാകുന്നത് സാങ്കേതിക വിദ്യയും ജീവിതശൈലിയും
എഐയുടെ സ്വാധീനം ജെൻ സികളുടെ ബുദ്ധിയെ കുറച്ചൊന്നുമല്ല ബാധിച്ചിരിക്കുന്നത്. എഐയിൽ നിന്നും വേഗത്തിൽ ഉത്തരങ്ങൾ ലഭിക്കുന്നു. ഈ രീതി അവരുടെ ബുദ്ധിശക്തി നശിപ്പിച്ചിരിക്കുവെന്ന് ഹോർവാത്ത് പറയുന്നു. കൗമാരക്കാര്‍ ഉണര്‍ന്നിരിക്കുന്ന സമയത്തിന്‍റെ പകുതിയിലധികവും സ്ക്രീനിലാണ് ചെലവഴിക്കുന്നത്. സാങ്കേതികവിദ്യ വിരൽത്തുമ്പിലുണ്ടെങ്കിലും അത് മനുഷ്യന്റെ ചിന്താശേഷിയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
തലച്ചോറ് എങ്ങനെ വികസിക്കുന്നു, പ്രോസസ്സ് ചെയ്യുന്നു, വിവരങ്ങൾ നിലനിർത്തുന്നു എന്നതുമായി സാങ്കേതികവിദ്യ തന്നെ പൊരുത്തപ്പെടാത്തതിനാൽ, വിദ്യാഭ്യാസ സാങ്കേതികവിദ്യ നവീകരിക്കുന്നത് പ്രശ്നം പരിഹരിക്കില്ലെന്ന് ഹോർവാത്ത് വിശദീകരിച്ചു. ക്ലാസ് മുറികളിൽ ഡിജിറ്റൽ സാങ്കേതികവിദ്യ വ്യാപകമായി സ്വീകരിച്ചുകഴിഞ്ഞാൽ അക്കാദമിക് പ്രകടനം കുത്തനെ കുറയുന്ന പ്രവണതയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മനുഷ്യര്‍ പുതിയ അറിവുകൾ പഠിച്ചെടുത്തത് മൊബൈൽ സ്ക്രീനുകളിൽ നിന്നല്ലെന്നും മറിച്ച് ചുറ്റുപാടുകളിൽ നിന്നും അധ്യാപകരുമായും സമപ്രായക്കാരുമായും നേരിട്ട് ഇടപഴകുന്നതിലൂടെയാണെന്നും ഹോർവാത്ത് വിശദീകരിക്കുന്നു. ആഴത്തിലുള്ള ധാരണ, ഓർമ്മശക്തി, ശ്രദ്ധ എന്നിവ വളർത്തുന്ന സ്വാഭാവിക ജൈവ പ്രക്രിയകളെ സ്‌ക്രീനുകൾ തടസപ്പെടുത്തുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.വൈജ്ഞാനിക തകർച്ച ബാധിച്ച ഒരേയൊരു രാജ്യം അമേരിക്ക മാത്രമല്ലെന്നും 80 രാജ്യങ്ങളിൽ ഗവേഷണം നടത്തിയിട്ടുണ്ടെന്നും ക്ലാസ് മുറികളിലേക്ക് കൂടുതൽ സാങ്കേതികവിദ്യ കടന്നുവന്നതോടെ പഠന ഫലങ്ങൾ മോശമാകുന്ന പ്രവണത കാണിച്ചുവെന്നും ഹോർവാത്ത് പറയുന്നു. മാത്രമല്ല, സ്കൂൾ പഠനത്തിനായി ഒരു ദിവസം അഞ്ച് മണിക്കൂർ മാത്രം കമ്പ്യൂട്ടർ ഉപയോഗിക്കുന്ന കുട്ടികൾ, ക്ലാസിൽ അപൂർവമായി അല്ലെങ്കിൽ ഒരിക്കലും സാങ്കേതികവിദ്യ ഉപയോഗിക്കാത്തവരെക്കാൾ കുറഞ്ഞ സ്കോറാണ് നേടിയത്.
മനുഷ്യന്‍റെ മസ്തിഷ്കം ചുറ്റുപാടുകളിൽ നിന്നും ആഴത്തിലുള്ള പഠനങ്ങളിൽ നിന്നും പഠിക്കാൻ ജൈവശാസ്ത്രപരമായി പ്രോഗ്രാം ചെയ്‌തിട്ടുണ്ടെന്ന് ഡോ. ഹോർവാത്ത് പറഞ്ഞു.തങ്ങൾ എത്രത്തോളം ബുദ്ധിമാൻമാരാണെന്ന് കരുതുന്നുവോ അത്രയും മണ്ടൻമാരാണ് അവരെന്ന് ജെൻ സികളുടെ അമിത ആത്മവിശ്വാസത്തെ വിമര്‍ശിച്ചുകൊണ്ട് അദ്ദേഹം ന്യൂയോര്‍ക്ക് പോസ്റ്റിനോട് പറഞ്ഞു.
Adjust Story Font
16

