ഇസ്രായേൽ നിയന്ത്രിത 'ബഫർ സോണിൽ' ഹമാസ് ആക്രമണം; അഞ്ച് സൈനികർ കൊല്ലപ്പെട്ടു
യുദ്ധം ആരംഭിച്ചതിനുശേഷം സൈനികർക്കെതിരായ ഏറ്റവും മാരകമായ ആക്രമണങ്ങളിലൊന്നാണ് ഇതെന്ന് ഇസ്രായേൽ മാധ്യമങ്ങൾ വിശേഷിപ്പിച്ചു

ഗസ്സ: വടക്കൻ ഗസ്സയിൽ ഇസ്രായേൽ അതിർത്തിക്കടുത്തുള്ള ബെയ്റ്റ് ഹനൗനിൽ തിങ്കളാഴ്ച ഹമാസ് പോരാളികൾ നടത്തിയ ആക്രമണത്തിൽ അഞ്ച് ഇസ്രായേലി സൈനികർ കൊല്ലപ്പെടുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇസ്രായേൽ സൈന്യം ഫലസ്തീൻ നിവാസികളെ ബലമായി ഒഴിപ്പിക്കുകയും 'ബഫർ സോൺ' ആയി പ്രഖ്യാപിക്കുകയും ചെയ്ത ഒരു പ്രദേശത്താണ് ആക്രമണം നടന്നത്. അവിടെ മാസങ്ങളായി സൈനിക പ്രവർത്തനങ്ങൾ തുടരുന്നു.
ഇസ്രായേൽ സൈന്യത്തിന്റെ പ്രാഥമിക അന്വേഷണത്തിൽ കരസേനാ ഓപ്പറേഷനുകൾക്കിടെ സൈനികരെ ലക്ഷ്യമാക്കി റോഡരികിലെ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചതായി കണ്ടെത്തി. വാഷിംഗ്ടൺ സന്ദർശിക്കുന്നതിനിടെ ആക്രമണ വാർത്ത അറിഞ്ഞ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഞെട്ടൽ രേഖപ്പെടുത്തി. 'ഈ ദുഷ്‌കരമായ പ്രഭാതത്തിൽ ഹമാസിനെ പരാജയപ്പെടുത്താനും നമ്മുടെ എല്ലാ ബന്ദികളെ മോചിപ്പിക്കാനുമുള്ള യുദ്ധത്തിൽ തങ്ങളുടെ ജീവൻ പണയപ്പെടുത്തിയ നമ്മുടെ വീരയോദ്ധാക്കളുടെ പതനത്തിൽ മുഴുവൻ ഇസ്രായേൽ ജനതയും വിലപിച്ചുകൊണ്ട് തല കുനിക്കുന്നു.' നെതന്യാഹു ഒരു പ്രസ്താവനയിൽ പറഞ്ഞു.
ഹമാസിന്റെ അൽ-ഖസ്സാം ബ്രിഗേഡുകളുടെ സൈനിക വക്താവ് അബു ഉബൈദ ആക്രമണത്തെ 'സങ്കീർണ്ണമായ പ്രവർത്തനം' എന്നാണ് വിശേഷിപ്പിച്ചത്. യുദ്ധം ആരംഭിച്ചതിനുശേഷം സൈനികർക്കെതിരായ ഏറ്റവും മാരകമായ ആക്രമണങ്ങളിലൊന്നാണ് ഇതെന്ന് ഇസ്രായേൽ മാധ്യമങ്ങൾ വിശേഷിപ്പിച്ചു
Adjust Story Font
16

