Quantcast

ഗസ്സയിൽ ഏഴ് ബന്ദികൾ കൂടി കൊല്ലപ്പെട്ടതായി ഹമാസ്

ബന്ദികളെ പരിപാലിക്കാനായി ചുമതലപ്പെടുത്തിയ ഹമാസ് പോരാളികളും കൊല്ലപ്പെട്ടു

MediaOne Logo

Web Desk

  • Published:

    1 March 2024 6:29 PM GMT

ഗസ്സയിൽ ഏഴ് ബന്ദികൾ കൂടി കൊല്ലപ്പെട്ടതായി ഹമാസ്
X

ഗസ്സ: ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയിൽ ഏഴ് ബന്ദികൾ കൂടി കൊല്ലപ്പെട്ടതായി ഹമാസ്. ഇവരെ പരിപാലിക്കാനായി ചുമതലപ്പെടുത്തിയ ഹമാസ് പോരാളികളും കൊല്ലപ്പെട്ടു. അൽ ഖസ്സാം ബ്രിഗേഡ് വക്താവ് അബു ഉബൈദയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

അതേസമയം, ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കടുത്ത സമ്മർദമാണ് ഉയരുന്നത്. ഗസ്സയിൽ ഭക്ഷണത്തിനായി കാത്തുനിന്നവർക്കുനേരെ ഇസ്രായേൽ നടത്തിയ കൂട്ടക്കുരുതിയിൽ പ്രതിഷേധം ശക്തമാണ്. ആക്രമണത്തിൽ 112 പേരാണ് കൊല്ലപ്പെട്ടത്. ഇസ്രായേൽ കൂട്ടക്കൊലക്കെതിരെ സ്വതന്ത്ര അന്വേഷണം വേണമെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പറഞ്ഞു.

ഭക്ഷണത്തിനായി കാത്തുനിന്നവർക്കുനേരെ നടത്തിയ കൂട്ടക്കുരുതിയിൽ ഇസ്രായേൽ സേനയെ കുറ്റപ്പെടുത്തി യു.എൻ സുരക്ഷാ കൗൺസിലിൽ അൽജീരിയ കൊണ്ടുവന്ന പ്രസ്താവന യുഎസ് തടഞ്ഞു. 15 അംഗ കൗൺസിലിലെ 14 അംഗങ്ങളും പ്രസ്താവനയെ പിന്തുണച്ചപ്പോൾ ആക്രമണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

ഇസ്രായേലിന്റെ നീചമായി കൂട്ടക്കൊലയാണ് നടന്നതെന്ന് ഫലസ്തീൻ അതോറിറ്റി കുറ്റപ്പെടുത്തി. ഇസ്രായേലിന്റെ ക്രൂരമായ യുദ്ധക്കുറ്റമാണിതെന്നും സ്വന്തം ജനതയെ കൂട്ടക്കുരുതിക്ക് വിട്ടുകൊടുത്ത് ഇനി ഒരു ചർച്ചയ്ക്കും തങ്ങളില്ലെന്നും ഹമാസ് വ്യക്തമാക്കി. ഫ്രാൻസ്, സ്പെയിൻ, പോർച്ചുഗൽ, ഖത്തർ, സൗദി, ജോർദാൻ തുടങ്ങിയ രാജ്യങ്ങൾ ആക്രമണത്തെ അപലപിച്ച് രംഗത്തെത്തി.

ഇസ്രായേൽ ജയിലുകളിലെ സ്ഥലപരിമിതി കണക്കിലെടുത്ത് ഫലസ്തീൻ അഡ്മിനിസ്‌ട്രേറ്റീവ് തടവുകാരെ വിട്ടയക്കാൻ തീവ്ര വലതുപക്ഷമന്ത്രി ഇറ്റാമർ ബെൻ-വീർ ഉത്തരവിട്ടു. കൂടുതൽ ഭീഷണിയുയർത്തുന്നവർക്കായി സ്ഥലം ഒരുക്കാനാണ് നീക്കം.

TAGS :

Next Story