സാമ്പത്തിക സഹായം മരവിപ്പിച്ച നടപടി; ട്രംപ് ഭരണകൂടത്തിനെതിരെ നിയമനടപടിയുമായി ഹാർവാർഡ് സർവകലാശാല
ക്യാമ്പസിൽ ജൂത വിരോധം അവസാനിപ്പിക്കുന്നതിനായി വൈറ്റ് ഹൗസ് മുന്നോട്ട് വച്ച നിർദേശങ്ങൾ നിരസിച്ചതിനെ തുടർന്നാണ് സർവകലാശാലക്കുള്ള 2.2 ബില്യൺ ഡോളറിന്റെ ഫെഡറൽ ഫണ്ട് ട്രംപ് മരവിപ്പിച്ചത്

വാഷിംഗ്‌ടൺ: ട്രംപ് ഭരണകൂടത്തിനെതിരെ നിയമനടപടിയുമായി ഹാർവാർഡ് സർവകലാശാല. യൂണിവേഴ്‌സിറ്റിക്കുളള സാമ്പത്തിക സഹായം മരവിപ്പിച്ച നടപടി നിയമവിരുദ്ധമാണെന്ന് ആരോപിച്ചാണ് കേസ് ഫയൽ ചെയ്തത്. ധനസഹായം നിർത്തലാക്കുന്നത് ക്രിട്ടിക്കൽ ഡിസീസ് റിസേർച്ചിനെ തകിടം മറിക്കുമെന്ന് പ്രസിഡന്റ് അലൻ എം ഗാർബർ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
ക്യാമ്പസിൽ ജൂത വിരോധം അവസാനിപ്പിക്കുന്നതിനായി വൈറ്റ് ഹൗസ് മുന്നോട്ട് വച്ച നിർദേശങ്ങൾ നിരസിച്ചതിനെ തുടർന്നാണ് സർവകലാശാലക്കുള്ള 2.2 ബില്യൺ ഡോളറിന്റെ ഫെഡറൽ ഫണ്ട് ട്രംപ് മരവിപ്പിച്ചത്. 60 മില്യണ്‍ ഡോളറിന്റെ കരാറുകളും ട്രംപ് നിർത്തലാക്കിയിരുന്നു. യൂണിവേഴ്‌സിറ്റിയുടെ ഭരണനിര്‍വഹണത്തില്‍ ഇടപെടല്‍ അനുവദിക്കാതിരുന്നതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്.
സർക്കാർ മുന്നോട്ടുവച്ച ചില ആവശ്യങ്ങൾ ഹാർവാർഡിലെ ബൗദ്ധിക സാഹചര്യങ്ങളുടെ നേരിട്ടുള്ള സർക്കാർ നിയന്ത്രണമാണ് ലക്ഷ്യമിടുന്നതെന്ന് സർവകലാശാല വ്യക്തമാക്കിയിരുന്നു. ഏകാധിപത്യം അംഗീകരിക്കില്ല. സർവകലാശാല അതിന്റെ സ്വാതന്ത്യമോ ഭരണഘടനപരമായ അവകാശങ്ങളോ ഉപേക്ഷിക്കാൻ തയാറാകില്ലെന്നും ഹാർവാർഡ് പ്രസിഡന്റ് അലൻ ഗാർബർ വിഷയത്തിൽ പ്രതികരിച്ചിരുന്നു. യുഎസിലെ ഏറ്റവും പഴക്കം ചെന്ന സർവകലാശാലകളിൽ ഒന്നാണ് ഹാർവാർഡ്.
ഹാർവാഡിന് പുറമെ ഇതേ കാരണം പറഞ്ഞ് വിവിധ സർവകലാശാലകളുടെ ഫണ്ടിങ് ട്രംപ് ഭരണകൂടം വെട്ടിക്കുറച്ചിട്ടുണ്ട്. ട്രംപിന്റെ ആന്റി-സെമിറ്റിസം ടാസ്‌ക് ഫോഴ്‌സ് കുറഞ്ഞത് 60 സർവകലാശാലകളെ ഇത്തരത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഗസ്സയിലെ ആക്രമണങ്ങൾക്ക് എതിരെയും ഇസ്രായേലിനുള്ള യുഎസ് പിന്തുണയ്ക്കെതിരെയും നടന്ന കാമ്പസ് പ്രതിഷേധങ്ങളിൽ ജൂത വിദ്യാർത്ഥികളെ സംരക്ഷിക്കുന്നതിൽ സർവകലാശാലകൾ പരാജയപ്പെട്ടുവെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആരോപിച്ചു.
Adjust Story Font
16

