ഇസ്രായേലിൽ ഹിസ്ബുല്ലയുടെ വൻ മിസൈലാക്രമണം; 16 പേർക്ക് പരിക്കേറ്റെന്ന് സ്ഥിരീകരിച്ചു, നിരവധി കെട്ടിടങ്ങൾ തകർന്നു
ആക്രമണത്തിന് മുന്നേ ഇസ്രായേലിലെ സൈറൺ മുഴങ്ങിയില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്

- Published:
10 March 2026 12:40 PM IST

തെല്‍ അവീവ്: ഇറാന് പുറമെ ഇസ്രായേലിലേക്ക് മിസൈലുകള്‍ അയച്ച് ഹിസ്ബുല്ലയുടെ തിരിച്ചടി. മധ്യ ഇസ്രായേലിൽ തിങ്കളാഴ്ച ഹിസ്ബുല്ല നടത്തിയ മിസൈൽ ആക്രമണത്തിൽ 16 പേർക്ക് പരിക്ക്. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു.
ലെബനനിൽ നിന്നുള്ള ആക്രമണങ്ങൾ ശക്തമാകുമെന്ന് ഇസ്രായേല്‍ പ്രതീക്ഷിക്കുന്നതിനിടയിലാണ് ഹിസ്ബുല്ലയുടെ തിരിച്ചടി. ചില മിസൈലുകൾ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തടഞ്ഞതായും മറ്റുള്ളവ ചില പ്രദേശങ്ങളിൽ പതിച്ചതായും ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. അതേസമയം ആക്രമണത്തിന് മുന്നേ ഇസ്രായേലിലെ സൈറൺ മുഴങ്ങിയില്ലെന്ന് വാര്‍ത്തകളുണ്ട്. ഇക്കാര്യം സൈന്യം അന്വേഷിക്കും.
മധ്യ ഇസ്രായേലിൽ മിസൈൽ പതിച്ചെന്നും സംഭവത്തിന്റെ സാഹചര്യങ്ങൾ അന്വേഷിച്ചുവരികയാണെന്നുമാണ് സൈന്യം അറിയിക്കുന്നത്. പതിവ് പോലെ നാശനഷ്ടങ്ങളുടെ കൂടുതല്‍ വിശദാംശങ്ങള്‍ സൈന്യം പങ്കുവെക്കുന്നില്ല. റംലയിൽ പതിച്ച മിസൈൽ ആക്രമണത്തിൽ 14 പേർക്ക് പരിക്കേറ്റതായും ഒരു ഡേ കെയർ സെന്ററിന് നാശനഷ്ടങ്ങൾ സംഭവിച്ചതായും ഇസ്രായേലിന്റെ ദേശീയ അടിയന്തര മെഡിക്കൽ, ദുരന്ത നിവാരണ ആംബുലന്‍സ് സേവനമായ മഗൻ ഡേവിഡ് അഡോം അറിയിച്ചു.
അതേസമയം ബെയ്റ്റ് ഷെമേഷിന് സമീപമുള്ള ഹെയ്ല വാലിയിലെ ഒരു വാർത്താവിനിമയ കേന്ദ്രത്തിന് നേരെയാണ് ആക്രമണം നടത്തിയതെന്ന് ഹിസ്ബുല്ല വ്യക്തമാക്കി. സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ സ്റ്റേഷന് നേരെയുള്ള മിസൈലുകളുടെ പ്രവാഹം കൃത്യമായിരുന്നുവെന്നും ഹിസ്ബുല്ല അവകാശപ്പെടുന്നു. കഴിഞ്ഞ തിങ്കളാഴ്ച മുതൽ ഇസ്രായേലിന് നേരെ റോക്കറ്റ്, മിസൈൽ ആക്രമണങ്ങൾ ശക്തമാക്കിയിരിക്കുകയാണ് ഹിസ്ബുല്ല. ഇറാന്റെ പരമോന്നത നേതാവായിരുന്ന അലി ഖാംനഈയുടെ വധത്തിന് പകരമായാണ് ഈ ആക്രമണങ്ങളെന്ന് അവർ അവകാശപ്പെടുന്നു.
Adjust Story Font
16
