Quantcast

ഹോർമുസിൽ ചരക്കുകപ്പലിന് നേരെ വീണ്ടും ആക്രമണം; ഇറാൻ-അമേരിക്ക സമാധാനനീക്കം പ്രതിസന്ധിയിൽ

ഇസ്രായേലും ലബനാനും തമ്മിൽ യുഎസ് മധ്യസ്ഥതയിൽ ഒപ്പുവെച്ച പുതിയ വെടിനിർത്തൽ കരാർ അംഗീകരിക്കില്ലെന്ന് ഹിസ്ബുല്ല അറിയിച്ചതും സമാധാന നീക്കങ്ങൾക്ക് തിരിച്ചടിയായി

MediaOne Logo

Web Desk

  • Published:

    27 Jun 2026 10:00 PM IST

ഹോർമുസിൽ ചരക്കുകപ്പലിന് നേരെ വീണ്ടും ആക്രമണം; ഇറാൻ-അമേരിക്ക സമാധാനനീക്കം പ്രതിസന്ധിയിൽ
X

തെഹ്റാൻ: ഹോർമുസിൽ ചരക്കുകപ്പലിന് നേർക്ക് വീണ്ടും ആക്രമണം നടന്നതോടെ ഇറാൻ-അമേരിക്ക സമാധാനനീക്കം പ്രതിസന്ധിയിൽ. വെളുപ്പിന് ഇറാൻ നഗരത്തിനുനേർക്ക് അമേരിക്ക നടത്തിയ ആക്രമണത്തിന് മറുപടിയായി ബഹ്റൈനിലെ യുഎസ് സൈനിക കേന്ദ്രത്തിനു നേരെ ഇറാൻ തിരിച്ചടി നൽകി.

ഹോർമുസിൽ എണ്ണക്കപ്പലിന് നേരെയാണ് ആക്രമണം നടന്നത്. ഡ്രോൺ പതിച്ച് കപ്പലിന് കാര്യമായ നാശനഷ്ടം നേരിട്ടതായാണ് റിപ്പോർട്ട്. എന്നാൽ ജീവനക്കാർ സുരക്ഷിതരാണ്. കഴിഞ്ഞ ദിവസമാണ് 'എവർ ലവ്‌ലി' എന്ന സിംഗപ്പൂർ പതാകയേന്തിയ കപ്പലിന് നേർക്ക് ആക്രമണം നടന്നത്. അതിനുള്ള തിരിച്ചടി എന്ന നിലക്കാണ് ഇന്ന് വെളുപ്പിന് ഇറാനിലെ സിറിക്ക് തുറമുഖത്തിന് സമീപമുള്ള മിസൈൽ, ഡ്രോൺ സംഭരണ കേന്ദ്രങ്ങൾക്കും റഡാർ സൈറ്റുകൾക്കും നേരെ ആക്രമണം നടത്തിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. എന്നാൽ കാര്യമായ നാശനഷ്ടമൊന്നും സംഭവിച്ചില്ലെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. താമസിയാതെ ബഹ്റൈനിലെ യുഎസ് നാവിക കേന്ദ്രത്തിന് നേരെ ഡ്രോണുകൾ അയച്ചായിരുന്നു ഇറാന്‍റെ പ്രത്യാക്രമണം.

ആക്രമണം തുടർന്നാൽ ഇതിനേക്കാൾ ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അമേരിക്കക്ക് മുന്നറിയിപ്പും നൽകി. ഒമാൻ തീരത്തോട് ചേർന്നുള്ള ബദൽ കപ്പൽപാതയിലെ സൗകര്യം മെച്ചപ്പെടുത്തുമെന്ന യുഎസ് നാവികസേനയുടെ പ്രഖ്യാപനത്തോടെ സംഘർഷം കൂടുതൽ വ്യാപിച്ചേക്കുമെന്ന ആശങ്ക ശക്തമായി. ചർച്ചകൾ അന്തിമമാകുന്നത് വരെ ആക്രമണങ്ങൾ പാടില്ലെന്നാണ് ഇറാൻ-അമേരിക്ക ധാരണാപത്രത്തിലെ വ്യവസ്ഥ.

ഹോർമുസ് കടലിടുക്കിൽ തങ്ങൾ നിശ്ചയിക്കുന്ന പാതയിലൂടെ അല്ലാതെ സഞ്ചരിക്കുന്ന കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാനാവില്ലെന്ന് ഇറാൻ ആവർത്തിച്ചു. ആക്രമണ,പ്രത്യാക്രമണങ്ങൾ സമാധാന നീക്കത്തെ ബാധിക്കില്ലെന്ന പ്രതീക്ഷയിലാണ് പാകിസ്താൻ ഉൾപ്പെടെയുള്ള മധ്യസ്ഥരാജ്യങ്ങൾ. വെടിനിർത്തൽ കരാർ പാലിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസ് പറഞ്ഞു. കരാർ വ്യവസ്ഥയുടെ നഗ്നമായ ലംഘനമാണ് യുഎസ് ആക്രമണമെന്ന് ഇറാൻ പാർലമെന്‍റ് ദേശീയ സുരക്ഷാ സമിതി മേധാവി ഇബ്രാഹിം അസീസി കുറ്റപ്പെടുത്തി.

അതിനിടെ, ഇസ്രായേലും ലബനാനും തമ്മിൽ യുഎസ് മധ്യസ്ഥതയിൽ ഒപ്പുവെച്ച പുതിയ വെടിനിർത്തൽ കരാർ അംഗീകരിക്കില്ലെന്ന് ഹിസ്ബുല്ല അറിയിച്ചതും സമാധാന നീക്കങ്ങൾക്ക് തിരിച്ചടിയായി.

TAGS :

Next Story