Quantcast

ഇസ്രായേലിലേക്ക് ഹിസ്ബുല്ലയുടെ റോക്കറ്റ് വർഷം; ഏകോപിപ്പിച്ച് ഐആര്‍ജിസി, നിരവധി പേര്‍ക്ക് പരിക്ക്

ഇറാനിൽ നിന്ന് ഇസ്രായേലിന് നേരെ തൊടുത്തുവിടുന്ന മിസൈലുകളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായതായും ഐആര്‍ജിസി

MediaOne Logo
ഇസ്രായേലിലേക്ക് ഹിസ്ബുല്ലയുടെ റോക്കറ്റ് വർഷം; ഏകോപിപ്പിച്ച് ഐആര്‍ജിസി, നിരവധി പേര്‍ക്ക് പരിക്ക്
X

തെഹ്റാന്‍: ഇസ്രായേലിലേക്ക് ഹിസ്ബുല്ലയുടെ റോക്കറ്റ് വർഷം. നൂറ്റി അമ്പതോളം റോക്കറ്റുകളാണ് ഹിസ്ബുല്ല ഇസ്രായേലിലേക്ക് അയച്ചത്. അവരുടെ ആക്രമണത്തിൽ ഏകോപനം നടത്തിയെന്ന് ഇറാൻ അറിയിച്ചു. ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ്സ് (ഐആർജിസി) ആദ്യമായാണ് ഹിസ്ബുല്ലയുമായി ഏകോപിപ്പിച്ച് ആക്രമണം നടത്തിയെന്ന് വ്യക്തമാക്കുന്നത്.

ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതേസമയം ഭൂരിഭാഗം റോക്കറ്റുകളും പ്രതിരോധിച്ചതായാണ് ഇസ്രായേൽ സൈന്യം അവകാശപ്പെടുന്നത്. രണ്ട് പേര്‍ക്ക് മാത്രമാണ് പരിക്കെന്നാണ് ഇസ്രായേല്‍ സൈന്യം അറിയിക്കുന്നത്. ചില റോക്കറ്റുകൾ ഒഴിഞ്ഞ സ്ഥലത്ത് പതിച്ചെന്നും ഇസ്രായേൽ അവകാശപ്പെടുന്നു.

വ്യാഴാഴ്ച പുലർച്ചെയാണ് ഇസ്രായേൽ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് നിരവധി ആക്രമണങ്ങൾ നടത്തിയതായത്. ലെബനാന് നേരെയുള്ള ഇസ്രായേലിന്റെ തുടർച്ചയായ ആക്രമണങ്ങൾക്കെതിരെയുള്ള തിരിച്ചടിയുടെ ഭാഗമായി 'ഓപ്പറേഷൻ ഡെവേർഡ് സ്ട്രോ' എന്ന പേരിലാണ് ഈ സൈനിക നീക്കങ്ങളെന്നാണ് ഹിസ്ബുല്ല അറിയിക്കുന്നത്. അധിനിവേശ ഫലസ്തീൻ അതിർത്തിക്കടുത്തുള്ള ഇസ്രായേൽ സേന ഉപയോഗിക്കുന്ന സൈനിക താവളമായ യാറ ബാരക്കുകൾക്ക് നേരെ ഡ്രോൺ ആക്രമണം നടത്തിയതായി ഹിസ്ബുല്ല വ്യക്തമാക്കി.

അതേസമയം തെല്‍ അവീവ്, അധിനിവേശ അൽ-ഖുദ്‌സ്, ഹൈഫ എന്നിവിടങ്ങളിലും അൽ-അസ്‌റഖ്, അൽ-ഖർജ് എയർ ബേസുകൾ ഉൾപ്പെടെ മേഖലയിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെയും ഖദ്ർ, ഇമാദ്, ഖൈബർ-ഷെക്കാൻ, ഫത്താ മിസൈലുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയെന്ന് ഐആർജിസി അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇറാനിൽ നിന്ന് ഇസ്രായേലിന് നേരെ തൊടുത്തുവിടുന്ന മിസൈലുകളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായതായും, മരിച്ചവരുടെ എണ്ണം ഉയരുന്നതായും ഇസ്രായേലി മാധ്യമങ്ങൾ സമ്മതിച്ചതായി ഐആർജിസി പ്രസ്താവനയിൽ പറയുന്നു.

TAGS :

Next Story