ഹോർമുസ് ഓപറേഷൻ നാറ്റോയുടെ 'പണിയല്ല': 'ട്രംപിന് ഫ്രാൻസിന്റെ മറുപടി
നാറ്റോ വെറുമൊരു കടലാസ് പുലിയാണെന്നായിരുന്നു ട്രംപിന്റെ പ്രസ്താവന

- Updated:
2026-04-01 16:30:06.0

പാരിസ്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിമർശനങ്ങൾക്ക് പിന്നാലെ, ഹോർമുസ് കടലിടുക്കിലെ സൈനിക നീക്കങ്ങളിൽ പങ്കുചേരാനാവില്ലെന്ന് വ്യക്തമാക്കി ഫ്രാൻസ്.
നോർത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ (നാറ്റോ) ഇത്തരം ദൗത്യങ്ങൾക്കായി രൂപീകരിച്ചതല്ലെന്ന് ഫ്രഞ്ച് ഡെപ്യൂട്ടി പ്രതിരോധ മന്ത്രി ആലീസ് റൂഫോ വ്യക്തമാക്കി.
യൂറോ-അറ്റ്‌ലാന്റിക് മേഖലയുടെ സുരക്ഷ ഉറപ്പാക്കാനുള്ള സൈനിക സഖ്യമാണ് നാറ്റോ എന്ന് ആലീസ് റൂഫോ ഓർമ്മിപ്പിച്ചു. ഹോർമുസ് കടലിടുക്കിൽ സൈനിക നടപടികൾ നടത്തുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാകും, നാറ്റോയുടെ ഘടന തന്നെ അതിന് അനുവദിക്കുന്നില്ല, കടലിടുക്കിൽ കപ്പൽ ഗതാഗത സ്വാതന്ത്ര്യം പുനഃസ്ഥാപിക്കണമെന്നാണ് ഫ്രാൻസിന്റെയും ആഗ്രഹമെന്നും മന്ത്രി ആലീസ് വ്യക്തമാക്കി.
സഖ്യകക്ഷികൾക്കിടയിൽ ഭിന്നത ഒഴിവാക്കി, നാറ്റോയുടെ യഥാർത്ഥ ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ മാത്രമാണ് ആ സംഘടന കൂടുതൽ കരുത്താർജ്ജിക്കുന്നതെന്നും റൂഫോ കൂട്ടിച്ചേര്‍ത്തു. നാറ്റോ വെറുമൊരു കടലാസ് പുലി ആണെന്നും അതിൽ നിന്ന് പിന്മാറുന്ന കാര്യം ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നും ദി ടെലിഗ്രാഫിന് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞിരുന്നു. ഇതിന് മറുപടി പറയുകയായിരുന്നു മന്ത്രി. യുഎസ്-ഇസ്രായേൽ സൈനിക നീക്കങ്ങളെ പിന്തുണയ്ക്കാത്ത സഖ്യകക്ഷികളെ ഭീരുക്കളെന്നും ട്രംപ് വിശേഷിപ്പിച്ചിരുന്നു.
അതേസമയം ഇറാനെതിരായ സൈനിക നടപടി മൂന്ന് ആഴ്ചകൾക്കുള്ളിൽ അവസാനിപ്പിക്കുമെന്ന് ട്രംപ് പറഞ്ഞു. ഇറാനുമായി കരാർ ഉണ്ടാക്കാതെ യുദ്ധം അവസാനിപ്പിക്കില്ലെന്ന നിലപാട് തിരുത്തിയാണ്, സൈന്യം പിന്മാറുമെന്ന സൂചന ട്രംപ് നൽകിയത്.
Adjust Story Font
16
