പാക് തലസ്ഥാനത്തടക്കം ഇന്ത്യയുടെ വ്യോമാക്രമണം; പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ വീടിന് സമീപം സ്‌ഫോടനം
പാക് പ്രധാനമന്ത്രിയെ ഔദ്യോഗിക വസതിയിൽ നിന്നും മാറ്റി

ന്യൂഡല്‍ഹി: ജമ്മുവിലെ ആക്രമണത്തിന് പിന്നാലെ പാക് തലസ്ഥാനത്തടക്കം തിരിച്ചടിച്ച് ഇന്ത്യ. ഇസ്‍ലാമാബാദ് അടക്കം നാലിടത്ത് സ്ഫോടനങ്ങള്‍ നടന്നു. പാകിസ്താനിലെ പെഷവാറിലും പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്‍റെ വീടിനടുത്തും സ്ഫോടനം നടന്നു.ഷഹബാസ് ഷെരീഫിന്റെ ഔദ്യോഗിക വസതിയിൽ നിന്ന് വെറും 20 കിലോമീറ്റർ അകലെ സ്ഫോടനം ഉണ്ടായതായാണ് റിപ്പോർട്ട് .ഇതിന് പിന്നാലെ ഷഹബാസ് ഷരീഫിനെ വസതിയിൽ നിന്ന് മാറ്റി.
പാകിസ്താനിലെ ലഹോറിലും പഞ്ചാബിലും ഇസ്ലാമാബാദിലും റാവൽപിണ്ടിയിലും സിയാൽക്കോട്ടിലും ഇന്ത്യൻ സൈന്യം ആക്രമണം നടത്തിയതായാണ് റിപ്പോർട്ടുകൾ. പാകിസ്താന്‍റെ മിസൈൽ പ്രതിരോധ സംവിധാനങ്ങൾ ഇന്ത്യൻ ആക്രമണത്തിൽ നിർവീര്യമായി.
ഇന്ത്യൻ വ്യോമാതിർത്തി ലംഘിക്കാൻ ശ്രമിച്ച മൂന്ന് പാകിസ്താൻ യുദ്ധവിമാനങ്ങൾ ഇന്ത്യ വെടിവെച്ച് വീഴ്ത്തി. ഒരു അമേരിക്കൻ നിർമ്മിത എഫ്-16, രണ്ട് ചൈനീസ് നിർമ്മിത ജെഎഫ്-17 എന്നിവയാണ് ഇന്ത്യന്‍ സൈന്യം തകര്‍ത്തത്.ജമ്മു ഉൾപ്പെടെ വിവിധ ഇന്ത്യൻ മേഖലയിലേക്ക് മിസൈലുകൾ തൊടുത്ത് പാകിസ്താൻ നടത്തിയ ആക്രമണനീക്കത്തിനാണ് ഇന്ത്യ കനത്ത തിരിച്ചടി നൽകിയത്. അതിർത്തി കടന്ന പാക് ഡ്രോണുകളും ഇന്ത്യ തകർത്തു.
അതിനിടെ രണ്ട് പാകിസ്താന്‍ പൈലറ്റുമാര്‍ ഇന്ത്യയുടെ കസ്റ്റഡിയിലായെന്ന വിവരവും പുറത്ത് വരുന്നുണ്ട്. ഫൈറ്റർ ജെറ്റ് പൈലറ്റുമാരെയാണ് ഇന്ത്യൻ സൈന്യം പിടികൂടിയത്. രാജസ്ഥാനിലെ ജയ്സാൽമീറിന് സമീപത്ത് നിന്ന് ഒരാളെയും കശ്മീരിലെ ജമ്മു ജില്ലയിലെ അതിർത്തി പട്ടണമായ അഖ്‌നൂറിൽ നിന്നാണ് മറ്റൊരാളെ പിടികൂടിയത്. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
Adjust Story Font
16