'ട്രംപ് ഇങ്ങനെ പോകുകയാണെങ്കിൽ മൂന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടും': റഷ്യ
ആക്രമണത്തിലേക്ക് പ്രവേശിക്കാനുള്ള ട്രംപിന്റെ തീരുമാനം എല്ലാ അമേരിക്കക്കാരെയും അപകടസാധ്യതയിലാക്കിയെന്നും റഷ്യൻ സുരക്ഷാ കൗൺസിൽ ഡെപ്യൂട്ടി ചെയർമാനായ ദിമിത്രി മെദ്‌വദേവ്

- Published:
3 March 2026 8:10 PM IST

മോസ്കോ: ഭരണകൂടങ്ങളെ ക്രിമിനൽ രീതിയിൽ മാറ്റുന്ന ഭ്രാന്തമായ നടപടി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തുടർന്നാൽ മൂന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടുമെന്ന് റഷ്യൻ സുരക്ഷാ കൗൺസിൽ ഡെപ്യൂട്ടി ചെയർമാൻ ദിമിത്രി മെദ്‌വദേവ്. റഷ്യൻ വാർത്താ ഏജൻസിയായ താസിന് നൽകിയ അഭിമുഖത്തിലാണ് ദിമിത്രി മെദ്‌വദേവ് ഇക്കാര്യം വ്യക്തമാക്കിയത്.
ആഗോളതലത്തില്‍ ആധിപത്യം നിലനിർത്തുന്നതിനായി അമേരിക്കയും സഖ്യകക്ഷികളും നടത്തുന്ന യുദ്ധമാണിതെന്നും ദിമിത്രി മെദ്‌വദേവ് വ്യക്തമാക്കി. 2008 മുതൽ 2012 വരെ റഷ്യൻ പ്രസിഡന്റായും മെദ്‌വദേവ് സേവനമനുഷ്ഠിച്ചിരുന്നു.
'ഭരണകൂടങ്ങളെ കുറ്റകരമായ രീതിയിൽ മാറ്റിമറിക്കുന്ന തന്റെ ഭ്രാന്തമായ നടപടികൾ ട്രംപ് തുടരുകയാണെങ്കിൽ, അത് യുദ്ധത്തിന് തുടക്കം കുറിക്കലാകും. ഏത് സംഭവവും അതിനൊരു കാരണമായേക്കാം''- അദ്ദേഹം പറഞ്ഞു. ട്രംപ് ഗുരുതരമായ തെറ്റ് ചെയ്തെന്നും മെദ്‌വദേവ് വ്യക്തമാക്കി.
'ആക്രമണത്തിലേക്ക് പ്രവേശിക്കാനുള്ള ട്രംപിന്റെ തീരുമാനം എല്ലാ അമേരിക്കക്കാരെയും അപകടസാധ്യതയിലാക്കി. അയൽരാജ്യങ്ങളിലെ അറബ് രാഷ്ട്രങ്ങൾക്ക് ഇറാൻ ഭരണകൂടത്തോട് താല്പര്യമില്ലെന്നത് വസ്തുതയാണ്. ഏറ്റവും പ്രധാനമായി കൊല്ലപ്പെട്ട ആയത്തുള്ള അലി ഖാംനഈ ഏകദേശം 30 കോടി ഷിയാക്കളുടെ ആത്മീയ ഗുരുവായിരുന്നു. ഇപ്പോൾ അദ്ദേഹം ഒരു രക്തസാക്ഷി കൂടിയാണ്. ബാക്കി കാര്യങ്ങൾ നിങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളൂ. ഇനി ഇറാൻ ഇരട്ടി ഊർജ്ജത്തോടെ ആണവായുധ നിർമ്മാണവുമായി മുന്നോട്ട് പോകുമെന്ന കാര്യത്തിൽ സംശയമില്ല" അദ്ദേഹം പറഞ്ഞു.
'സംഘര്‍ഷങ്ങളെ ഇറാന്‍ അതിജീവിക്കും, പക്ഷേ ആ ഉയർത്തെഴുന്നേൽപ്പിന് നൽകേണ്ടി വരുന്ന വില വളരെ വലുതായിരിക്കും. അതിന് സമൂഹത്തിന്റെ വലിയ തോതിലുള്ള ഒത്തൊരുമ ആവശ്യമാണ്. അത്തരമൊരു ഒത്തൊരുമ അമേരിക്കക്കാർ തന്നെ അവർക്ക് നൽകിയിട്ടുമുണ്ട്''-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16
