ആക്രമണത്തിന് ഇപ്പോൾ ഉപയോഗിക്കുന്നത് പ്രഹരശേഷിയുള്ള മിസൈലുകളെന്ന് ഇറാൻ
ശത്രുക്കളുടെ പ്രതിരോധ സംവിധാനം മറികടക്കാൻ ഈ മിസൈലുകൾക്ക് സാധിക്കുമെന്നും ഇറാൻ പ്രതിരോധ മന്ത്രാലയ വക്താവ്

- Updated:
2026-03-03 17:11:46.0

തെഹ്റാന്‍: ആക്രമണത്തിന് ഇപ്പോൾ ഉപയോഗിക്കുന്നത് പ്രഹരശേഷിയുള്ള മിസൈലുകളെന്ന് ഇറാൻ. ശത്രുക്കളുടെ പ്രതിരോധ സംവിധാനം മറികടക്കാൻ ഈ മിസൈലുകൾക്ക് സാധിക്കുമെന്നും ഇറാൻ പ്രതിരോധ മന്ത്രാലയ വക്താവ് ജനറൽ റെസ തലായി-നിക് വ്യക്തമാക്കി.
''ഓരോ കമാൻഡർക്കും കുറഞ്ഞത് മൂന്ന് നിശ്ചിത പിൻഗാമികളുണ്ട്, കമാൻഡർമാർ കൊല്ലപ്പെട്ടാലും നേതൃത്വത്തിൽ ശൂന്യത നേരിടേണ്ടി വരില്ല. അടിച്ചേൽപ്പിക്കപ്പെട്ട യുദ്ധത്തിന്റെ തുടക്കത്തിൽ തന്നെ നേതാവിനെ വധിക്കുന്നത് നമ്മുടെ തകർച്ചയ്ക്ക് കാരണമാകുമെന്ന് ശത്രു വിശ്വസിച്ചു, എന്നാൽ അത് അവരുടെ തെറ്റായ കണക്കുകൂട്ടലായിരുന്നു''-ഇറാൻ പ്രതിരോധ മന്ത്രാലയ വക്താവ് പറഞ്ഞു. വരും ദിവസങ്ങളിൽ യുദ്ധം അവസാനിപ്പിക്കാൻ ശത്രു തന്നെ നിർബന്ധിതരാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പിന്നാലെ ഇറാന്റെ റോക്കറ്റുകൾ ഇസ്രായേല്‍ തലസ്ഥാനമായ തെല്‍ അവീവില്‍ നേരിട്ട് പതിച്ചു. ഇറാന്റെ തിരിച്ചടിയിൽ തെൽ അവീവിൽ വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. 12 പേർക്ക് പരിക്കേറ്റതായി ഔദ്യോഗിക സ്ഥിരീകരണമുണ്ട്. റോക്കറ്റുകളും തകർത്തപ്പോഴുള്ള അവശിഷ്ടങ്ങളും പതിച്ചെന്ന് ഇസ്രായേൽ വ്യക്തമാക്കി.
അമേരിക്കയുടെയും ഇസ്രായേലിന്റെയും വ്യോമാക്രമണത്തിന് പിന്നാലെ നതാൻസ് ആണവനിലയത്തിൽ റേഡിയോ വികരണങ്ങളൊന്നും ചോര്‍ന്നിട്ടില്ലെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആണവനിലയം ആക്രമിക്കപ്പെട്ടതായി ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ ഏജൻസിയിലെ ഇറാൻ അംബാസഡർ തിങ്കളാഴ്ച അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ചോര്‍ച്ചയുണ്ടായതായും വാര്‍ത്തകളുണ്ടായിരുന്നു.
അതേസമയം ഇറാനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 787 ആയി. ആക്രമണത്തിൽ കൊല്ലപ്പെട്ട 165 സ്കൂൾ കുട്ടികളുടെ കൂട്ട സംസ്കാരം ഇന്ന് നടന്നു. ഇറാനിൽ കരയുദ്ധത്തിനും തയ്യാറാണെന്ന് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറഞ്ഞു. പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്ന് യുഎസ് പൗരന്മാർ എത്രയും വേഗം മടങ്ങണമെന്ന് അമേരിക്ക നിർദേശം നൽകിയിട്ടുണ്ട്.
Adjust Story Font
16
