ഇന്ത്യ- അമേരിക്ക വ്യാപാരക്കരാർ യാഥാർഥ്യമായി; റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിന് ഏര്‍പ്പെടുത്തിയ തീരുവ ഒഴിവാക്കി
ഇരു രാജ്യങ്ങളും കരാർ ധാരണയുമായി ബന്ധപ്പെട്ട സംയുക്ത പ്രസ്താവന പുറത്തുവിട്ടു

ഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാർ യാഥാർഥ്യമായി. ഇരു രാജ്യങ്ങളും കരാർ ധാരണയുമായി ബന്ധപ്പെട്ട സംയുക്ത പ്രസ്താവന പുറത്തുവിട്ടു.ഇന്ത്യയ്ക്ക് മേൽ ചുമത്തിയ 25 ശതമാനം അധിക ഇറക്കുമതി തീരുവ അമേരിക്ക ഒഴിവാക്കി. റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയതിന്‍റെ പേരിലാണ് അധിക തീരുവ ഏർപ്പെടുത്തിയിരുന്നത്. തീരുവ മാറ്റത്തിലെ എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പ് വച്ചതായി വൈറ്റ്ഹൗസ് അറിയിച്ചു.
കരാർ യാഥാർഥ്യമായതോടെ അമേരിക്കയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് തീരുവ ഒഴിവാക്കുകയും ഇന്ത്യക്ക് മേലുള്ള അമേരിക്കയുടെ ഇറക്കുമതി തീരുവ 18 ശതമാനമായി കുറയുകയും ചെയ്തു.തുണിത്തരങ്ങൾ,ചെരുപ്പ് ഉൾപ്പെടെ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്കയിലും നികുതി ഇളവ്. അമേരിക്കയിൽ നിന്നുള്ള കാർഷിക വിഭവങ്ങൾക്കും നികുതി ഇളവുണ്ട്. ഇന്ത്യ നികുതി ഇളവ് നൽകിയതിൽ ബദാം, പഴങ്ങൾ, സോയാബീൻ ഓയിൽ എന്നിവയും ഉൾപ്പെടുന്നു. കരാർ വിജയകരമായി പൂർത്തിയാക്കിയാകുന്നതോടെ ജനറ്റിക് മരുന്നുകൾ, രത്നക്കല്ലുകൾ, വജ്രം, വിമാന ഭാഗങ്ങൾ എന്നിവയുടെ നികുതി അമേരിക്ക ഒഴിവാക്കും.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നും നാളെയും മലേഷ്യയിൽ ഔദ്യോഗിക സന്ദർശനം നടത്തും. മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ ക്ഷണപ്രകാരമാണ് സന്ദർശനം. പ്രധാനമന്ത്രി മോദിയുടെ മൂന്നാമത്തെ മലേഷ്യ സന്ദർശനമാണിത്. 2024 ആഗസ്തിൽ ഇന്ത്യയും മലേഷ്യയും തമ്മിലുള്ള ബന്ധം സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയർത്തിയതിനുശേഷം അദ്ദേഹത്തിന്‍റെ ആദ്യ സന്ദർശനവുമാണിത്. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ഒരു പ്രധാന ചുവടുവെപ്പായി ഈ സന്ദർശനത്തെ വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചു.
Adjust Story Font
16

