പ്രമേഹ രോഗികൾക്ക് ആശ്വാസം; 'എംപാഗ്ലിഫ്‌ലോസിന്‍' മരുന്നിന്‍റെ വില കുറയും
ഇപ്പോള്‍ ഒരു ഗുളികയ്ക്ക് 60 രൂപ വിലയുള്ള എംപാഗ്ലിഫ്‌ലോസിന്‍റെ ജനറ്റിക് പതിപ്പ് 9 മുതല്‍ 14 രൂപ വരെ വിലയ്ക്കു ലഭിച്ചേക്കും

ഡൽഹി: പ്രമേഹ രോഗികൾക്ക് ആശ്വസിക്കാം.. രാജ്യത്ത് പ്രമേഹ മരുന്നിന്‍റെ വില കുറഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ട്. പ്രമേഹ ചികിത്സക്ക് വ്യാപകമായി ഉപയോഗിച്ചു വരുന്ന 'എംപാഗ്ലിഫ്‌ലോസിന്‍' എന്ന മരുന്നിന്‍റെ വിലയാണ് കുറയുക. എംപാഗ്ലിഫ്ലോസിനില്‍ ജർമൻ ഫാർമ കമ്പനിയായ ബോഹ്രിംഗർ ഇംഗൽഹൈമിന്‍റെ പേറ്റന്‍റ് കാലാവധി മാർച്ച് 11 ന് അവസാനിക്കുമെന്ന് ടൈംസ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് ഇന്ത്യൻ ഫാർമ കമ്പനികൾക്ക് താങ്ങാനാവുന്ന വിലയിൽ പ്രമേഹ മരുന്നുകള്‍ പുറത്തിറക്കാൻ സഹായിക്കും. ഇപ്പോള്‍ ഒരു ഗുളികയ്ക്ക് 60 രൂപ വിലയുള്ള എംപാഗ്ലിഫ്‌ലോസിന്‍റെ ജനറ്റിക് പതിപ്പ് 9 മുതല്‍ 14 രൂപ വരെ വിലയ്ക്കു ലഭിച്ചേക്കും.
മാന്‍കൈന്‍ഡ് ഫാര്‍മ, ടൊറന്‍റ്, ആല്‍ക്കെം, ഡോ.റെഡ്ഡീസ്, ലൂപിന്‍ തുടങ്ങിയവയാണ് ഈ മരുന്നു പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്ന മുന്‍നിര കമ്പനികള്‍. എംപാഗ്ലിഫ്‌ലോസിന്‍ വിപണിയുടെ മൂല്യം 640 കോടി രൂപയാണ്. ഹൃദയസ്തംഭനവുമായി ബന്ധപ്പെട്ട ആശുപത്രിവാസം കുറയ്ക്കുന്നതിനും വൃക്കരോഗം മൂര്‍ഛിക്കാതിരിക്കാനും, പ്രമേഹ രോഗികളിലും പ്രമേഹമില്ലാത്തവരിലും അതിജീവന നിരക്ക് മെച്ചപ്പെടുത്തുന്നതിനും ഈ മരുന്ന് ഉപയോഗിക്കുന്നു. കഴിഞ്ഞ വർഷം ബോഹ്രിംഗർ ഇംഗൽഹൈമിൽ നിന്ന് മൂന്ന് എംപാഗ്ലിഫ്ലോസിൻ ബ്രാൻഡുകൾ ഏറ്റെടുത്തുകൊണ്ട് ടോറന്‍റ് ഫാർമസ്യൂട്ടിക്കൽസ് വിപണിയിൽ തങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്തിയിരുന്നു. അതേസമയം, മാൻകൈൻഡ് ഫാർമ താങ്ങാനാവുന്ന വിലയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
2023ലെ ഐസിഎംആര്‍ പഠനപ്രകാരം 10.1 കോടിയിലധികം പ്രമേഹ രോഗികള്‍ ഇന്ത്യയിലുണ്ടെന്നാണ് കണക്ക്. 20,000 കോടി രൂപ മൂല്യമുളളതാണ് ഇന്ത്യയിലെ പ്രമേഹ ചികിത്സാ വിപണി. മരുന്നുകളുടെ വില കുറയുന്നത് സാധാരണക്കാരായ പ്രമേഹ രോഗികളുടെ സാമ്പത്തിക ഭാരം ഗണ്യമായി കുറയ്ക്കുന്നതിന് സഹായിക്കും.
Adjust Story Font
16

