Quantcast

ഇറാൻ തടവിലാക്കിയ രണ്ട് ഫ്രഞ്ച് പൗരന്മാർ മോചിതരായി; നന്ദി പറഞ്ഞ് ഇമ്മാനുവൽ മക്രോണ്‍

വിദേശ പൗരന്മാരെ തടവിലാക്കി രാഷ്ട്രീയ വിലപേശലിന് ഇറാൻ ശ്രമിക്കുന്നു എന്ന യുഎസിന്റെ ആരോപണങ്ങൾക്കിടയിലാണ് മോചനം നടന്നിരിക്കുന്നത്

MediaOne Logo
ഇറാൻ തടവിലാക്കിയ രണ്ട് ഫ്രഞ്ച് പൗരന്മാർ മോചിതരായി; നന്ദി പറഞ്ഞ് ഇമ്മാനുവൽ മക്രോണ്‍
X

ഫ്രാൻസിലെ പാരീസിലുള്ള നാഷണൽ അസംബ്ലിക്ക് മുന്നിൽ സെസിൽ കോഹ്‌ലർ, ജാക്വസ് പാരിസ് എന്നിവരുടെ ചിത്രങ്ങളുള്ള പോസ്റ്ററുകൾ  Image-Reuters

പാരിസ്: മൂന്നര വർഷത്തിലേറെയായി തടവിൽ കഴിഞ്ഞിരുന്ന രണ്ട് ഫ്രഞ്ച് പൗരന്മാരെ ഇറാൻ മോചിപ്പിച്ചു. സെസിൽ കോഹ്‌ലർ, ജാക്വസ് പാരിസ് എന്നിവരാണ് മോചിതരായത്. ഇവർ ഇറാനിൽ നിന്ന് ഫ്രാൻസിലേക്ക് തിരിച്ചതായും ഉടൻ തന്നെ നാട്ടിലെത്തുമെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ അറിയിച്ചു.

കഴിഞ്ഞ നവംബറിൽ ഇവരെ ജയിലിൽ നിന്ന് മോചിപ്പിച്ചിരുന്നെങ്കിലും രാജ്യം വിടാൻ ഇറാൻ അധികൃതർ അനുമതി നൽകിയിരുന്നില്ല. തുടർന്ന് ഇത്രയും കാലം തെഹ്‌റാനിലെ ഫ്രഞ്ച് എംബസിയിൽ അഭയം തേടിയിരിക്കുകയായിരുന്നു. ഒമാന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് ഇവരെ രാജ്യം വിടാൻ ഇറാൻ അനുവദിച്ചത്. തങ്ങളുടെ പൗരന്മാരെ മോചിപ്പിക്കാൻ സഹായിച്ച ഒമാൻ സർക്കാരിന് മാക്രോൺ പ്രത്യേകം നന്ദി രേഖപ്പെടുത്തി.

വിനോദസഞ്ചാരത്തിനായി 2022 മെയിലാണ് ഇരവരും ഇറാനിലെത്തിയത്. ചാരവൃത്തി ആരോപിച്ചാണ് ഇറാൻ ഇവരെ അറസ്റ്റ് ചെയ്യുന്നത്. എന്നാൽ ഈ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഫ്രാൻസ് തുടക്കം മുതൽ വ്യക്തമാക്കിയിരുന്നു.

പശ്ചിമേഷ്യൻ സംഘർഷങ്ങളിൽ ഫ്രാൻസ് സ്വീകരിച്ച നിഷ്പക്ഷ നിലപാടാണ് ഇറാന്റെ ഈ തീരുമാനത്തിന് പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇസ്രായേൽ-യുഎസ് ആക്രമണങ്ങളിൽ ഫ്രാൻസിന് പങ്കില്ലെന്നും യുദ്ധം തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും മാക്രോൺ നേരത്തെ വ്യക്തമാക്കിയിരുന്നു. വിദേശ പൗരന്മാരെ തടവിലാക്കി രാഷ്ട്രീയ വിലപേശലിന് ഇറാൻ ശ്രമിക്കുന്നു എന്ന യുഎസിന്റെ ആരോപണങ്ങൾക്കിടയിലാണ് ഇവരുടെ മോചനം നടന്നിരിക്കുന്നത്.

"ഇത് എല്ലാവർക്കും, പ്രത്യേകിച്ച് അവരുടെ കുടുംബങ്ങൾക്ക് വലിയ ആശ്വാസമാണ്"- മക്രോൺ എക്‌സിൽ കുറിച്ചു.

TAGS :

Next Story