രണ്ടാമത്തെ അമേരിക്കൻ എഫ്-35 വിമാനവും വെടിവെച്ചിട്ടെന്ന് ഇറാൻ; പൈലറ്റിനെക്കുറിച്ച് വിവരമില്ല
വിമാനം പൂർണമായും തകരുകയും നിലംപതിക്കുകയും ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു

- Published:
3 April 2026 11:59 AM IST

representative image
തെഹ്റാന്‍: മധ്യ ഇറാനില്‍ അമേരിക്കയുടെ അത്യാധുനിക എഫ്-35 യുദ്ധവിമാനം തകർത്തതായി അവകാശപ്പെട്ട് ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ്. ഐആർജിസിയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഫാർസ് ന്യൂസ് പുറത്തുവിട്ട ടെലിഗ്രാം സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
വിമാനം പൂർണമായും തകരുകയും നിലംപതിക്കുകയും ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു. വിമാനത്തിനുണ്ടായ കനത്ത നാശനഷ്ടങ്ങൾ കാരണം പൈലറ്റിനെക്കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. അപകടത്തിൻ്റെ ആഘാതത്തിൽ വലിയ സ്ഫോടനം നടന്നതിനാൽ പൈലറ്റിന് വിമാനത്തിൽ നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെടാൻ സാധിച്ചിട്ടുണ്ടാകാൻ സാധ്യതയില്ലെന്ന് മെഹർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം ഐആര്‍ജിസിയുടെ അവകാശവാദങ്ങളോട് യുഎസ് സെൻട്രൽ കമാൻഡ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. യുദ്ധവിമാനം വെടിവെച്ചിട്ടു എന്ന ഐആർജിസിയുടെ മുൻപത്തെ അവകാശവാദത്തെ അമേരിക്ക തള്ളിയിരുന്നു. വിമാനം വെടിവെച്ചിട്ടെന്ന ഇറാൻ്റെ വാദം ശരിയാണോ എന്ന കാര്യത്തിൽ അന്താരാഷ്ട്ര നിരീക്ഷകർ കൂടുതൽ സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ്. ഇതിനിടെ മേഖലയിൽ പ്രകോപനപരമായ നീക്കങ്ങൾ ഉണ്ടായാൽ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാകുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി വ്യക്തമാക്കി.
തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനായി സൈനിക നീക്കങ്ങൾക്ക് അനുമതി നൽകുന്ന പ്രമേയത്തിന്മേൽ ഐക്യരാഷ്ട്ര സഭയിൽ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് അബ്ബാസ് അരാഗ്ച്ചി ഇക്കാര്യം വ്യക്തമാക്കിയത്. ഇതിനിടെ യു.സ് ആർമി ചീഫ് ഓഫ് സ്റ്റാഫ് ജനറൽ റാൻഡി ജോർജിനെ പുറത്താക്കി. വിരമിക്കാൻ ഒരു വർഷം ബാക്കിയിരിക്കെയാണ് ജോർജിന്റെ സേവനം അവസാനിപ്പിക്കാൻ യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റെ ഹെഗ്സെത്ത് തീരുമാനിച്ചത്.
Adjust Story Font
16
