യുഎസ് സൈനികരെ പിടികൂടിയെന്ന് അവകാശപ്പെട്ട് ഇറാൻ
ഇറാന്റെ അവകാശവാദം തള്ളി അമേരിക്ക

- Published:
8 March 2026 10:25 AM IST

തെഹ്റാന്‍: സംഘര്‍ഷം ആരംഭിച്ചതിനുശേഷം നിരവധി അമേരിക്കൻ സൈനികരെ ഇറാൻ തടവിലാക്കിയിട്ടുണ്ടെന്ന് അവകാശപ്പെട്ട് ഇറാന്റെ നാഷണൽ സെക്യൂരിറ്റി കൗൺസിൽ തലവൻ അലി ലാരിജാനി.
ശനിയാഴ്ച എക്സ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം അവകാശപ്പെടുന്നത്. ഇക്കാര്യത്തെക്കുറച്ച് അമേരിക്ക മറച്ചുവെക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
''നിരവധി അമേരിക്കൻ സൈനികർ തടവിലാക്കപ്പെട്ടതായി എനിക്ക് വിവരം ലഭിച്ചിട്ടുണ്ട്. പക്ഷേ അവർ യുദ്ധത്തിൽ കൊല്ലപ്പെട്ടുവെന്നാണ് അമേരിക്കക്കാർ അവകാശപ്പെടുന്നത്. അവരുടെ പാഴ്ശ്രമങ്ങൾക്കിടയിലും, സത്യം അധികകാലം ഒളിച്ചുവെക്കാൻ അവർക്ക് കഴിയില്ല എന്നതാണ് യാഥാർത്ഥ്യം"- അലി ലാരിജാനി പറഞ്ഞു.
എന്നാല്‍ ഇറാന്റെ അവകാശവാദം തള്ളി അമേരിക്ക രംഗത്ത് എത്തി. 'ഇറാനിയൻ ഭരണകൂടം നുണകൾ പ്രചരിപ്പിക്കാനും കബളിപ്പിക്കാനും തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട്. ഇതിന് മറ്റൊരു വ്യക്തമായ ഉദാഹരണമാണിത്"-ലാരിജാനിയുടെ പോസ്റ്റിന് മറുപടിയായി യുഎസ് നേവി ക്യാപ്റ്റൻ ടിം ഹോക്കിൻസ് പറഞ്ഞു.
ഫെബ്രുവരി 28ന് യുഎസും ഇസ്രായേലും ഇറാന് നേരെ സംയുക്ത ആക്രമണം ആരംഭിച്ചതിന് ശേഷം യുഎസ് സായുധ സേനയിലെ ആറ് അംഗങ്ങളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. അതേസമയം കുർദുകളെ ഇറാനിലേക്ക് എത്തിക്കാനുള്ള പദ്ധതിയിൽ നിന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് പിന്മാറി. യുദ്ധം ഇപ്പോൾ തന്നെ സങ്കീർണമാണെന്നും ഇതിലേക്ക് കുർദുകളെ അയച്ച് അവർക്ക് പ്രയാസമുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു. ഇറാഖിലെ കുർദ് നിയന്ത്രണപ്രദേശത്ത് ഇറാന്‍ ആക്രമണം ശക്തായതോടെയാണ് ട്രംപിന്റെ മലക്കംമറിച്ചില്‍.
Adjust Story Font
16
