ഇസ്രായേലിന്റെ നാലാമത്തെ F-35 ഫൈറ്റർ ജെറ്റ് വെടിവെച്ചിട്ടതായി ഇറാൻ; പിടിയിലായ പൈലറ്റുമാരുടെ ചിത്രം ഉടന്‍ പുറത്തുവിടുമെന്ന് റിപ്പോര്‍ട്ട്
പിടിയിലായ പൈലറ്റുമാരില്‍ ഒരാള്‍ വനിതായാണെന്നും ഇറാന്‍

റിയാദ്: ഇസ്രയേലിന്റെ എഫ്-35 ഫൈറ്റർ ജെറ്റ് വെടിവെച്ചിട്ടതായി ഇറാൻ. പിടിക്കപ്പെട്ട ഇസ്രായേലി പൈലറ്റുമാരുടെ വീഡിയോ ഉടൻ പുറത്ത് വിടുമെന്ന് ടെഹ്റാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
രണ്ട് ഇസ്രായേലി യുദ്ധവിമാന പൈലറ്റുമാർ കസ്റ്റഡിയിലുണ്ടെന്നും അവരിൽ ഒരാൾ സ്ത്രീയാണെന്നും ഇറാൻ അധികൃതർ അവകാശപ്പെടുന്നു. അതേസമയം, എഫ്-35 ഫൈറ്റർ ജെറ്റ് വെടിവെച്ചിട്ടതിനെക്കുറിച്ചോ പൈലറ്റുമാരിൽ ആരെയെങ്കിലും കാണാതായതിനെക്കുറിച്ചോ ഇസ്രായേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.ഇറാന്‍റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വിമാനം തിരിച്ചറിയുകയും മിസൈൽ ഉപയോഗിച്ച് ഇസ്രായേലിന്റെ എഫ്-35 ഫൈറ്റർ ജെറ്റ് വെടിവെച്ചിടുകയുമായിരുന്നെന്ന് തസ്‌നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
ഇസ്രായേലുമായുള്ള യുദ്ധത്തിൽ എഫ്-35 യുദ്ധവിമാനം വെടിവയ്ക്കുന്നത് ഇത് നാലാം തവണയാണെന്നും ഇറാൻ അവകാശപ്പെടുന്നു. അതിനിടെ ഇറാൻ എഫ്-35 ജെറ്റുകൾ വീഴ്ത്തിയതായി റിപ്പോർട്ടുകൾ വന്നതിനെത്തുടർന്ന് എഫ്-35 സ്റ്റെൽത്ത് യുദ്ധവിമാനം നിർമ്മിക്കുന്ന അമേരിക്കൻ പ്രതിരോധ കരാറുകാരായ ലോക്ക്ഹീഡ് മാർട്ടിന്റെ സ്റ്റോക്ക് മൂല്യത്തിൽ കുത്തനെ ഇടിവ് സംഭവിച്ചതായി തെഹ്‌റാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇസ്രായേൽ തെഹ്‌റാനിലെ റെസിഡൻഷ്യൽ കെട്ടിടങ്ങളിലും രാജ്യത്തുടനീളമുള്ള ആണവ, സൈനിക കേന്ദ്രങ്ങളിലും ആക്രമണം നടത്തിയത്. ആക്രമണത്തിൽ ഐആർജിസിയുടെ തലന്മാരും പ്രമുഖ ആണവ ശാസ്ത്രജ്ഞരുമുൾപ്പെടെയുള്ളവർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഇറാൻ ഇസ്രായേലിലും വ്യാപക മിസൈൽ ആക്രമണം നടത്തി വരികയാണ്.
അമേരിക്ക യുദ്ധത്തിന്റെ ഭാഗമായി മാറുമെന്ന ആശങ്കയ്ക്കിടെ, ഇസ്രായേലിന് നേർക്ക് ഇന്ന് വെളുപ്പിനും ഇറാന്റെ മിസൈൽ ആക്രമണം നടന്നു. തെൽ അവീവിൽ മിസൈലുകൾ നാശം വിതച്ചു. തെഹ്‌റാന് നേരെ ആക്രമണം തുടരുന്നതായി ഇസ്രായേൽ വ്യക്തമാക്കി. രാത്രി ചേർന്ന യു എസ് ദേശീയ സുരക്ഷ സമിതി യോഗം ഇറാനെതിരെ രംഗത്തിറങ്ങാൻ തീരുമാനിച്ചതായാണ് വിവരം. ഇതോടെ മേഖല ഭയാശങ്കയിലാണ്.
Adjust Story Font
16

