ഖലീൽ അൽ ഹയ്യ അടക്കം മുതിർന്ന ഹമാസ് നേതാക്കൾ ഇറാനിൽ; ആയത്തുല്ല അലി ഖാംനഇയുമായി കൂടിക്കാഴ്ച നടത്തി
1979ലെ ഇറാനിയൻ വിപ്ലവത്തിന്റെ വാർഷികത്തിൽ പങ്കെടുക്കാനാണ് ഹമാസ് നേതാക്കൾ ഇറാനിലെത്തിയത്

തെഹ്റാന്‍: ഖലീൽ അൽ ഹയ്യ ഉൾപ്പെടെ ഹമാസിന്റെ മുതിർന്ന നേതാക്കൾ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുമായി കൂടിക്കാഴ്ച നടത്തി. ഇറാന്‍ തലസ്ഥാനമായ തെഹ് റാനില്‍വെച്ചായിരുന്നു കൂടിക്കാഴ്ച.
1979ലെ ഇറാനിയൻ വിപ്ലവത്തിന്റെ വാർഷികത്തിൽ പങ്കെടുക്കാനാണ് ഹമാസ് നേതാക്കൾ ഇറാനിലെത്തിയത്. ഹമാസ് നേതാക്കളായ ഖലീൽ അൽഹയ്യ, മുഹമ്മദ് ദാർവിഷ്, നിസാർ ഔദള്ള എന്നിവരാണ് ആയത്തുല്ല അലി ഖാംനഇയുമായി കൂടിക്കാഴ്ച നടത്തിയത്. ഇറാൻ്റെ തുടർച്ചയായ പിന്തുണയ്ക്ക് അവർ നന്ദി അറിയിച്ചു. ഗസ്സയിലെയും വെസ്റ്റ് ബാങ്കിലെയും നിലവിലെ സാഹചര്യങ്ങളും മുന്നേറ്റങ്ങളെയും കുറിച്ചുള്ള റിപ്പോർട്ട് ഹമാസ് നേതാക്കൾ അദ്ദേഹത്തിന് സമര്‍പ്പിച്ചു.
'വളരെ അഭിമാനത്തോടെയാണ് ഞങ്ങൾ ഇന്ന് നിങ്ങളെ കാണാൻ വരുന്നതെന്ന്'- അൽ-ഹയ്യ, ഖാംനഇയോട് പറഞ്ഞതായാണ് ഇറാനിയൻ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, നിങ്ങൾ സയണിസ്റ്റ് ഭരണകൂടത്തെ(ഇസ്രായേല്‍) പരാജയപ്പെടുത്തിയെന്നും അത് യഥാർത്ഥത്തിൽ അമേരിക്കയുടെ പരാജയമാണെന്നും'- ഹമാസ് നേതാക്കളോട് ഖാംനഇ പറഞ്ഞു. അവരുടെ ലക്ഷ്യങ്ങളൊന്നും നേടാൻ നിങ്ങൾ അവരെ അനുവദിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാനെതിരായ യുഎസിന്റെ ഭീഷണികൾ രാജ്യത്തിൻ്റെ മാനസികാവസ്ഥയെ തെല്ലും ബാധിക്കില്ലെന്നും ഖാംനഇ കൂട്ടിച്ചേര്‍ത്തു. അതേസമയം വെടിനിർത്തലിന്റെ ഭാഗമായി ഹമാസ് ഇന്ന്(ശനിയാഴ്ച) മൂന്ന് ഇസ്രായേലി ബന്ദികളെ കൂടി മോചിപ്പിച്ചു. 183 ഫലസ്തീനികളെ ഇസ്രായേലും വിട്ടയച്ചു. ദൈറുൽ ബലായിലായിലുന്നു ബന്ദിമോചന ചടങ്ങ്. എലി ഷറാബി (52), ഒഹദ് ബെൻ അമി (56), ഒർ ലവി (34) എന്നിവരെയാണ് ഹമാസ് അധികൃതർ റെഡ് ക്രോസിന് കൈമാറിയത്.
Adjust Story Font
16

