'ആക്രമണശേഷി തകർന്നിട്ടില്ല': ഇറാന്റെ ഭൂരിഭാഗം മിസൈൽ ശേഖരവും ഇപ്പോഴും ഭദ്രമെന്ന് യുഎസ് ഇന്റലിജൻസ്
''ഇറാന്റെ പക്കലുള്ള മിസൈൽ വിക്ഷേപണ സംവിധാനങ്ങളിൽ ഏകദേശം 50 ശതമാനവും ഇപ്പോഴും സുരക്ഷിതമാണ്''

- Published:
3 April 2026 2:39 PM IST

representative image
വാഷിങ്ടണ്‍: ആഴ്ചകൾ നീണ്ട യുഎസ്-ഇസ്രായേൽ വ്യോമാക്രമണങ്ങൾക്കും തിരിച്ചടികൾക്കും ശേഷവും ഇറാന്റെ സൈനിക പ്രഹരശേഷി കാര്യമായി കുറഞ്ഞിട്ടില്ലെന്ന് യുഎസ് രഹസ്യാന്വേഷണ റിപ്പോർട്ടുകൾ. ഇറാന്റെ മിസൈൽ ലോഞ്ച് സിസ്റ്റങ്ങളിൽ പകുതിയോളം ഇപ്പോഴും പ്രവർത്തനക്ഷമമാണെന്നും, ആയിരക്കണക്കിന് 'വൺ-വേ അറ്റാക്ക്' ഡ്രോണുകൾ ഇറാന്റെ പക്കൽ ബാക്കിയുണ്ടെന്നും യുഎസ് ഇന്റലിജൻസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് സിഎൻഎന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇറാന്റെ പക്കലുള്ള മിസൈൽ വിക്ഷേപണ സംവിധാനങ്ങളിൽ ഏകദേശം 50 ശതമാനവും ഇപ്പോഴും സുരക്ഷിതമാണ്. ഭൂഗർഭ അറകളിൽ സൂക്ഷിച്ചിരിക്കുന്ന ലോഞ്ചറുകളിൽ ചിലത് വ്യോമാക്രമണത്തിൽ തടസ്സപ്പെട്ടിട്ടുണ്ടെങ്കിലും അവ പൂർണ്ണമായും നശിപ്പിക്കപ്പെട്ടിട്ടില്ല.നാശനഷ്ടങ്ങള്‍ വരുത്താന്‍ പാകത്തിലുള്ള ആയിരക്കണക്കിന് ഡ്രോണുകൾ ഇറാൻ ഇപ്പോഴും കൈവശം വെച്ചിട്ടുണ്ട്. ഇറാന്റെ തീരദേശ പ്രതിരോധ ക്രൂയിസ് മിസൈലുകൾക്ക് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടില്ല. ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതത്തെ തടസ്സപ്പെടുത്താൻ ശേഷിയുള്ള ഈ മിസൈലുകൾ ഇറാന്റെ തന്ത്രപ്രധാനമായ ആയുധങ്ങളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇറാന്റെ മിസൈൽ-ഡ്രോൺ വിന്യാസ ശേഷി ഗണ്യമായി കുറഞ്ഞതായും മിക്ക ആയുധ നിർമ്മാണ കേന്ദ്രങ്ങളും വിക്ഷേപണ സംവിധാനങ്ങളും നശിപ്പിക്കപ്പെട്ടതായും അടുത്തിടെയും ട്രംപ് അവകാശപ്പെട്ടിരുന്നു. ഇറാനെതിരെ നടപടി ആരംഭിച്ചത് മുതൽ ഇതുവരെ ഇറാനിലെ 12,300ലധികം സൈനിക കേന്ദ്രങ്ങളിൽ യുഎസ് സൈന്യം ആക്രമണം നടത്തിയതായി യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇറാന്റെ 155ലധികം കപ്പലുകൾ തകർക്കുകയോ ഭാഗികമായി നശിപ്പിക്കുകയോ ചെയ്തെന്നും അവകാശപ്പെട്ടിരുന്നു.
എന്നാല്‍ യുഎസ് ഭരണകൂടം വലിയ വിജയം അവകാശപ്പെടുമ്പോഴും, ഇറാന്റെ അവശേഷിക്കുന്ന സൈനിക ശക്തിയെക്കുറിച്ചുള്ള വിലയിരുത്തലാണ് ഇന്റലിജൻസ് വിഭാഗം നടത്തുന്നത്. തിരിച്ചടി തുടരും എന്ന് തന്നെയാണ് ഇറാന്‍ നേതൃത്വം വ്യക്തമാക്കുന്നതും.
Adjust Story Font
16
