'ലെബനാനിലെ ഇറാൻ എംബസി ആക്രമിച്ചാൽ ലോകത്തുള്ള ഇസ്രായേൽ എംബസികളെ ഞങ്ങളും ആക്രമിക്കും': ഇറാൻ
''സയണിസ്റ്റ് ഭരണകൂടത്തെയും അമേരിക്കയെയും മുട്ടുകുത്തിക്കാൻ ഇറാന്‍ തീരുമാനിച്ചിട്ടുണ്ട്, അതില്‍ നിന്ന് പിന്തിരിയുകയില്ല''

- Updated:
2026-03-05 03:01:51.0

അബുല്‍ ഫസൽ ഷെകാർച്ചി
തെഹ്റാന്‍: ലെബനാനിലെ ഇറാൻ്റെ നയതന്ത്ര കാര്യാലയത്തിന് നേരെ ഇസ്രായേൽ ആക്രമണം നടത്തിയാൽ, ലോകമെമ്പാടുമുള്ള ഇസ്രായേൽ എംബസികളെ തങ്ങളും 'ലക്ഷ്യം' വെക്കുമെന്ന് ഇറാൻ.
'ലെബനാനിലെ ഇറാൻ എംബസി ഇസ്രായേൽ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. അങ്ങനെ ഇറാൻ്റെ എംബസി ഇസ്രായേൽ ആക്രമിക്കുകയാണെങ്കിൽ, ആ ഭരണകൂടത്തിൻ്റെ എല്ലാ എംബസികളും ഞങ്ങളും ആക്രമിക്കും, ഇത് തീർച്ചയായും സംഭവിക്കുകയും ചെയ്യും'- ഇറാൻ സായുധ സേനയുടെ ജനറൽ സ്റ്റാഫ് വക്താവ് അബുല്‍ ഫസൽ ഷെകാർച്ചി വ്യക്തമാക്കി.
'ഇസ്രായേലിന്റെ സൈനിക നടപടികൾക്ക് പരിധികളില്ല, അവര് എന്തും ചെയ്യും. എന്നാല്‍ ശക്തമായ യുദ്ധശേഷിയുണ്ടായിട്ടും അന്താരാഷ്ട്ര നിയമങ്ങളെ ആദരിക്കുകയാണ് ഇതുവരെ ഇറാന്‍ ചെയ്തത്. സയണിസ്റ്റ് ഭരണകൂടത്തെയും അതിന്റെ പിന്തുണക്കാരായ അമേരിക്കയെയും മുട്ടുകുത്തിക്കാൻ തെഹ്‌റാൻ ഉറച്ചു തീരുമാനിച്ചിട്ടുണ്ട്, അതില്‍ നിന്ന് ഒരു തരത്തിലും പിന്തിരിയുകയില്ല'- ബ്രിഗേഡിയർ ജനറൽ വ്യക്തമാക്കി. ലെബനനിലെ ഇറാൻ എംബസി ഇസ്രായേൽ ലക്ഷ്യം വെക്കുന്നത് ഒരു കുറ്റകൃത്യമാണെന്നും, ഇത് ഇറാനിയൻ സായുധ സേനയ്ക്ക് തിരിച്ചടിക്കാനുള്ള നിയമപരമായ അവകാശം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ഇറാന് മേൽ ആക്രമണം കടുപ്പിക്കുകയാണ് അമേരിക്കയും ഇസ്രായേലും. തെഹ്റാന്‍ ഉൾപ്പെടെ ഇറാൻ നഗരങ്ങളിൽ വ്യാപക ആക്രമണം തുടരുകയാണ്. ഇതിനിടെ യുദ്ധം തുടരാൻ ട്രംപിന് യുഎസ് സെനറ്റിന്റെ അനുമതിയും ലഭിച്ചു. 47നെതിരെ 53 വോട്ടുകൾക്കാണ് ഇതുമായി ബന്ധപ്പെട്ട പ്രമേയം വിജയിച്ചത്.
Adjust Story Font
16
