ഇറാൻ അമേരിക്ക മൂന്നാം ഘട്ട ചർച്ച നാളെ; ഗൾഫിൽ യുദ്ധഭീതി
ജനീവയിൽ നടക്കുന്ന മൂന്നാം ഘട്ട ചർച്ചയിൽ ആണവകരാർ രൂപപ്പെടാൻ സാധ്യത കുറവെന്ന് റിപ്പോർട്ട്

ജനീവ: ഇറാൻ, അമേരിക്ക ആണവ ചർച്ച നാളെ ജനീവയിൽ നടക്കാനിരിക്കെ ഗൾഫിൽ യുദ്ധഭീതി ശക്തം. കൂടുതൽ യുദ്ധസന്നാഹങ്ങളുമായി അമേരിക്ക സമ്മർദം ചെലുത്തുമ്പോൾ ഗൾഫ് കടലിൽ സൈനികാഭ്യാസം തുടർന്ന് ഇറാൻ. ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് ഇസ്രയേലും പൗരൻമാർക്ക് ജാഗ്രതാനിർദേശം കൈമാറി ജർമനിയും.
ജനീവയിൽ മൂന്നാം ഘട്ട ഇറാൻ- അമേരിക്ക പരോക്ഷ ചർച്ച നാളെ നടക്കാനിരിക്കെ, ആണവകരാർ രൂപപ്പെടാൻ സാധ്യത കുറവെന്ന് റിപ്പോർട്ട്. യുറേനിയം സമ്പുഷ്ടീകരണം പൂർണമായും ഉപേക്ഷിക്കണമെന്ന യുഎസ് ആവശ്യം സ്വീകാര്യമല്ലെന്ന നിലപാടിൽ ഇറാൻ ഉറച്ചു നിൽക്കുകയാണ്. കരാറിന്‍റെ കരട് നിർദേശം മധ്യസ്ഥ രാജ്യമായ ഒമാന് ഇറാൻ കൈമാറിയെന്നാണ് റിപ്പോർട്ട്. നിലവിലെ സാഹചര്യത്തിൽ ഇറാനെതിരെ സൈനിക നടപടിക്ക് സാധ്യത വർധിച്ചതായാണ് യുഎസ്, ഇസ്രയേൽ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. ഒരു കരാറിന് ഇറാൻ തയാറാണെങ്കിലും ആണവായുധങ്ങൾ നിർമിക്കില്ലെന്ന് തീർത്തു പറയാൻ അവർക്ക് കഴിയുന്നില്ലെന്ന് യുഎസ് പ്രസിഡന്‍റ് ട്രംപ് 'ഫോക്സ്' ന്യൂസിനോട് പറഞു.
യുദ്ധം ആരംഭിക്കാൻ അമേരിക്കക്ക് കഴിയുമെങ്കിലും അതിന്‍റെ ഒടുക്കവും വ്യാപ്തിയും തങ്ങളാകും നിർണയിക്കുകയെന്ന് ഇറാൻ സൈനിക മേധാവി പ്രതികരിച്ചു. നയതന്ത്ര പ്രശ്നപരിഹാരത്തിന് തന്നെയാണ് മുൻഗണന നൽകുന്നതെന്നും എന്നാൽ യുദ്ധം അടിച്ചേൽപിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഓർമിപ്പിച്ചു. ഗൾഫ് കടലിൽ ഇറാന്‍റെ സൈനികാഭ്യാസം ഇന്നലെയും തുടർന്നു. സ്ഥിതി അത്യന്തം നിർണായകമാണെന്നും ഏതു സാഹചര്യവും നേരിടാൻ സൈന്യം സജ്ജമാണെന്നും ഇസ്രായേൽ വ്യക്തമാക്കി. ഇസ്രായേലിലും ലബനാനിലുമുള്ള പൗരൻമാർ അതീവ ജാഗ്രത പുലർത്തണമെന്ന് ജർമനി നിർദേശിച്ചു.
യുദ്ധസാധ്യത വർധിച്ചതോടെ, മിഡിൽ ഈസ്റ്റിൽ അമേരിക്ക തങ്ങളുടെ സൈനിക സാന്നിധ്യം ഉയർത്തി. ബഹ്‌റൈൻ, ഇറാഖ്, സിറിയ, കുവൈറ്റ്, സൗദി അറേബ്യ, ജോർദാൻ എന്നിവിടങ്ങളിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങളിലും വലിയ തോതിലുള്ള നീക്കങ്ങളാണ് നടക്കുന്നത്. മേഖലയിലാകെ ഏകദേശം 30,000 മുതൽ 40,000 വരെ അമേരിക്കൻ സൈനികർ ഉണ്ടെന്നാണ് കണക്ക്. യുദ്ധമുണ്ടായാൽ ഇവർ ഇറാന്റെ പ്രധാന ലക്ഷ്യങ്ങളായേക്കുമെന്ന് പെന്‍റഗൺ ഭയപ്പെടുന്നു. ഇറാനുമായി യുദ്ധമുണ്ടായാൽ അത് അമേരിക്കൻ സൈന്യത്തിന് വലിയ ആഘാതമുണ്ടാക്കുമെന്ന് ടോപ്പ് മിലിട്ടറി കമാൻഡർ ജനറൽ ഡാനിയൽ കെയ്‌ൻ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇത്തരം വാർത്തകൾ നൂറ് ശതമാനം തെറ്റാണെന്നും മാധ്യമങ്ങൾ നുണ പ്രചരിപ്പിക്കുകയാണെന്നും ട്രംപ് ആരോപിച്ചു.
Adjust Story Font
16

