Quantcast

ഇറാനിലെ വൈദ്യുത നിലയങ്ങളിൽ ആക്രമണം; ഖുർറംഷഹ്റിലെ വൈദ്യുത നിലയത്തിന്‍റെ പൈപ്പ്ലൈൻ തകർത്തു

പവർ പ്ലാന്‍റിലെ ആക്രമണം നിർത്തുമെന്ന ട്രംപിന്‍റെ പ്രഖ്യാപനത്തിന് ശേഷമാണോ ആക്രമണം എന്നതിൽ വ്യക്തതയില്ല

MediaOne Logo

Web Desk

  • Updated:

    2026-03-24 03:21:53.0

Published:

24 March 2026 8:01 AM IST

ഇറാനിലെ വൈദ്യുത നിലയങ്ങളിൽ ആക്രമണം; ഖുർറംഷഹ്റിലെ വൈദ്യുത നിലയത്തിന്‍റെ പൈപ്പ്ലൈൻ തകർത്തു
X

തെഹ്റാൻ: ഇറാനിലെ വൈദ്യുത നിലയങ്ങളിൽ ആക്രമണം. ഖുർറംഷഹ്റിലെ വൈദ്യുത നിലയത്തിന്‍റെ പൈപ്പ്ലൈൻ തകർത്തു. ഇസ്ഫഹാനിലെ പ്രകൃതി വാതക കേന്ദ്രത്തിലെ ഓഫീസിലും ആക്രമണമുണ്ടായി. പവർ പ്ലാന്‍റിലെ ആക്രമണം നിർത്തുമെന്ന ട്രംപിന്‍റെ പ്രഖ്യാപനത്തിന് ശേഷമാണോ ആക്രമണം എന്നതിൽ വ്യക്തതയില്ല. ഇറാൻ ഫാർസ് ന്യൂസ് ഏജൻസി ആക്രമണം സ്ഥിരീകരിച്ചു.

ഇറാനുമായുള്ള ചർച്ചകൾ ഫലപ്രദമായിരുന്നുവെന്ന് വ്യക്തമാക്കിയ ഡൊണാൾഡ് ട്രംപ്, ഇറാന്‍റെ പവർ പ്ലാന്‍റുകൾക്കും ഊർജ കേന്ദ്രങ്ങൾക്കും നേരെയുള്ള സൈനിക ആക്രമണങ്ങൾ അഞ്ച് ദിവസത്തേക്ക് മാറ്റിവെക്കാൻ നിർദേശം നൽകിയതായി അറിയിച്ചിരുന്നു. ഈ പ്രഖ്യാപനം വന്ന് മിനിറ്റുകൾക്കകമാണ് തെഹ്‌റാനിലുടനീളം സൈനിക അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമാക്കി പുതിയ ആക്രമണം ആരംഭിച്ചതായി ഐഡിഎഫ് പ്രഖ്യാപിച്ചത്.

തിങ്കളാഴ്ചയാണ് യുഎസ്-ഇസ്രായേൽ ആക്രമണങ്ങൾ നടന്നതെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ഇസ്ഫഹാനിൽ ഒരു പ്രകൃതിവാതക അഡ്മിനിസ്ട്രേഷൻ കെട്ടിടവും ഗ്യാസ് പ്രഷർ റിഡക്ഷൻ സ്റ്റേഷനും തകർന്നു, സൗകര്യങ്ങളുടെയും സമീപത്തെ വീടുകളുടെയും ഭാഗങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി ഫാർസ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള പുതിയ ചർച്ചകളെക്കുറിച്ച് പരസ്പരവിരുദ്ധമായ റിപ്പോർട്ടുകൾ പുറത്തുവന്നതോടെ, 'നുണയനും അന്തസ്സില്ലാത്തവനും' ആണെന്ന് സ്വയം തെളിയിച്ച ട്രംപുമായി ഇറാൻ ചർച്ച നടത്തരുതെന്ന് ഇറാൻ ഡെപ്യൂട്ടി പാർലമെന്‍ററി സ്പീക്കർ പറഞ്ഞു. "ഇസ്‍ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ, ജനങ്ങളുടെ പിന്തുണയോടെ, അവരുടെ സൈനിക ശേഷിയിൽ ഉറച്ചുനിൽക്കുന്നു, ട്രംപ് സത്യം പറയുന്നുണ്ടെങ്കിൽ, താൻ ആരുമായി ചർച്ച നടത്തിയെന്ന് അദ്ദേഹം പ്രഖ്യാപിക്കണം," അലി നിക്സാദ് പറഞ്ഞതായി ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

അതേസമയം ഇറാനിൽ നിന്ന് ഇസ്രായേലിലേക്ക് കൂടുതൽ മിസൈലുകൾ വിക്ഷേപിച്ചതായി ഇസ്രായേൽ സൈന്യം അറിയിച്ചു.ആക്രമണം തടയാൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് സൈന്യം പ്രസ്താവനയിൽ പറഞ്ഞു. അതിനിടെ പൗരന്മാരോട് ഉടൻ ഇസ്രായേൽ വിടാൻ ചൈന മുന്നറിയിപ്പ് നൽകി. ഇസ്രായേലിൽ കനത്ത ആക്രമണം നടക്കുന്നുവെന്നും ഇസ്രായേലിലെ ചൈനീസ് എംബസി അറിയിച്ചു.

TAGS :

Next Story