'ആക്രമിച്ചാൽ ഇസ്രായേലിലെ സൈനിക കേന്ദ്രങ്ങൾ തകർക്കും'; അമേരിക്കക്ക് മുന്നറിയിപ്പുമായി ഇറാൻ
ഇറാനിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് 2025 ഡിസംബർ 28-നാണ് പ്രതിഷേധം ആരംഭിച്ചത്

- Published:
11 Jan 2026 6:11 PM IST

തെഹ്‌റാൻ: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പ്രതിഷേധം രൂക്ഷമായ ഇറാനിൽ അമേരിക്ക സൈനിക നടപടിക്ക് മുതിർന്നാൽ തിരിച്ചടിക്കുമെന്ന മുന്നറിയിപ്പുമായി ഇറാൻ. തങ്ങളുടെ പരമാധികാരത്തിനുമേൽ ഏതെങ്കിലും തരത്തിലുള്ള കടന്നുകയറ്റമുണ്ടായാൽ ഇസ്രായേലിലെ സൈനിക- ഷിപ്പിങ് കേന്ദ്രങ്ങളും യുഎസ് താവളങ്ങളും തകർക്കുമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ഗാലിബാഫ് പറഞ്ഞു. ഇറാനിൽ ഇടപെടുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിക്ക് പിന്നാലെയാണ് ഇറാന്റെ മുന്നറിയിപ്പ്.
ഇറാൻ പാർലമെന്റിൽ ഞായറാഴ്ച നടന്ന സമ്മേളനത്തിനിടെയാണ് ഗാലിബാഫിന്റെ പ്രഖ്യാപനം. 'അമേരിക്കക്ക് മരണം' എന്ന് മുദ്രാവാക്യം മുഴക്കിയാണ് പാർലമെന്റ് അംഗങ്ങൾ പ്രഖ്യാപനത്തെ സ്വീകരിച്ചത്. ആക്രമണമുണ്ടായ ശേഷം മാത്രം പ്രതികരിക്കുന്ന രീതിയായിരിക്കില്ല ഇറാന്റെ നീക്കങ്ങളെന്നും ഗാലിബാഫ് വ്യക്തമാക്കി. ട്രംപിനെ 'വ്യാമോഹി' എന്ന് വിളിച്ച സ്പീക്കർ യുഎസും സഖ്യകക്ഷികളും തെറ്റായ തീരുമാനങ്ങളെടുക്കരുതെന്ന് മുന്നറിയിപ്പ് നൽകി.
ഇറാനിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് 2025 ഡിസംബർ 28-നാണ് പ്രതിഷേധം ആരംഭിച്ചത്. ഇറാൻ കറൻസിയായ റിയാലിന്റെ മൂല്യം യുഎസ് ഡോളറിനെതിരെ എക്കാലത്തെയും താഴ്ന്ന നിലയിലെത്തിയതോടെയാണ് പ്രതിഷേധം ആരംഭിച്ചത്. സാമ്പത്തിക വിഷയങ്ങളിലാണ് തുടങ്ങിയതെങ്കിലും പിന്നീട് ഇത് വ്യാപിക്കുകയായിരുന്നു. യുഎസ് ആണ് പ്രക്ഷോഭകർക്ക് പിന്തുണ നൽകുന്നത് എന്നാണ് ഇറാൻ ആരോപിക്കുന്നത്.
പ്രതിഷേധത്തിനിടെ ഡസൻ കണക്കിന് സുരക്ഷാ ജീവനക്കാർ കൊല്ലപ്പെട്ടതായി ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. ഇസ്ഫഹാൻ പ്രവിശ്യയിൽ പൊലീസിലെയും സൈന്യത്തിലെയും 30 അംഗങ്ങളും പടിഞ്ഞാറൻ ഇറാനിലെ കെർമൻഷയിൽ ആറുപേരും കൊല്ലപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. അതേസമയം അർധസർക്കാർ സ്ഥാപനമായ തസ്‌നീം ന്യൂസ് ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം 109 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിട്ടുണ്ട്. സംഘർഷത്തിൽ 51 പ്രതിഷേധക്കാരും കൊല്ലപ്പെട്ടതായി നോർവെ ആസ്ഥനമായി പ്രവർത്തിക്കുന്ന എൻജിഒയെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തു.
Adjust Story Font
16
