ഖുദ്‌സ് ദിനത്തിൽ തെരുവിലിറങ്ങി ഇറാൻ പ്രസിഡന്റ്; അലി ലാരിജാനി ഉള്‍പ്പെടെയുള്ള പ്രമുഖരും പ്രകടനത്തിൽ
തെഹ്‌റാനിൽ നടന്ന റാലിക്കെതിരെ ഇസ്രായേലിൻ്റെ ആക്രമണം നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്

- Published:
13 March 2026 5:54 PM IST

തെഹ്റാന്‍: ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസഷ്കിയാൻ പരസ്യമായി പ്രകടനത്തിലിറങ്ങി. ഖുദ്സ് ദിനവുമായി ബന്ധപ്പെട്ട ഫലസ്തീൻ അനുകൂല പ്രകടനത്തിലാണ് പെസഷ്കിയാൻ പങ്കെടുത്തത്. നാഷനൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി, മുഹമ്മദ് അസ്‍ലമി തുടങ്ങിയ നേതാക്കളും പ്രകടനത്തിൽ പങ്കെടുത്തു.
മറ്റ് ഉന്നത രാഷ്ട്രീയ നേതാക്കളും സൈനിക ഉദ്യോസ്ഥരും പ്രകടനത്തിന്റെ ഭാഗമായി. ദശലക്ഷക്കണക്കിന് ഇറാനികളും രാജ്യത്തുടനീളം തെരുവിലിറങ്ങി.
ഇറാനെതിരെ അമേരിക്കയും ഇസ്രായേലും നടത്തുന്ന തുടർച്ചയായ ആക്രമണങ്ങൾക്കിടെ ഈ വർഷത്തെ അന്താരാഷ്ട്ര ഖുദ്‌സ് എങ്ങനെയാകുമെന്ന് ആകാംക്ഷയുണ്ടായിരുന്നു. എന്നാല്‍ ഭീഷണികളെയും വെല്ലുവിളികളെയും അവഗണിച്ച് ഫലസ്തീനായി ഇറാന്‍ ജനത ഒന്നിച്ചിറങ്ങുകയായിരുന്നു. അതിന് മുന്നില്‍ രാജ്യത്തിന്റെ പ്രസിഡന്റും.
എല്ലാ റമദാനിലും അവസാനത്തെ വെള്ളിയാഴ്ചയാണ് ഇസ്രായേൽ അധിനിവേശത്തിനെതിരെ ഫലസ്തീന് പിന്തുണ പ്രഖ്യാപിച്ച് ഖുദ്സ് ദിന റാലികൾ ഇറാനിൽ സംഘടിപ്പിക്കപ്പെടാറുള്ളത്. 1979 ലെ ഇറാൻ വിപ്ലവത്തിൻ്റെ കാലം മുതൽ ഇറാനിൽ ഖുദ്‌സ് ദിനാചരണം നടക്കാറുണ്ട്.
അതേസമയം തെഹ്‌റാനിൽ നടന്ന റാലിക്കെതിരെ ഇസ്രായേലിൻ്റെ ആക്രമണം നടന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒരു സ്ത്രീ കൊല്ലപ്പെട്ടിട്ടുണ്ട്. പ്രതിഷേധ പ്രകടനങ്ങൾ ആരംഭിക്കുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പും തെഹ്റാനിലെ വിവിധ ഭാഗങ്ങളിൽ ചുരുങ്ങിയത് നാല് സ്ഫോടനങ്ങളെങ്കിലും നടന്നിട്ടുണ്ട്. കാരാജ് പോലുള്ള മറ്റ് നഗരങ്ങളിലും ആക്രമണങ്ങൾ നടന്നതായി റിപ്പോർട്ടുകളുണ്ട്.
രണ്ടാഴ്ചയിലേറെയായി തുടരുന്ന അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണങ്ങളിൽ 1,300-ലധികം പേരാണ് ഇറാനില്‍ കൊല്ലപ്പെട്ടത്. പതിനായിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരിലും പരിക്കേറ്റവരിലും വലിയൊരു വിഭാഗം സ്ത്രീകളും കുട്ടികളും വിദ്യാർത്ഥികളുമാണ്.
Adjust Story Font
16
