ഇസ്രായേലിലേക്ക് ഇറാന്റെ ക്ലസ്റ്റർ മിസൈലുകൾ, ഹിസ്ബുല്ലയിൽ നിന്ന് റോക്കറ്റാക്രമണവും: തിരിച്ചടി ഇങ്ങനെ...
ഇറാനിൽ നിന്നുള്ള ക്ലസ്റ്റർ ബോംബുകളാണ് ഇസ്രായേലില്‍ നാശം വിതക്കുന്നത്

- Updated:
2026-03-14 02:39:02.0

ഇറാനിയൻ മിസൈൽ ആക്രമണത്തെത്തുടർന്ന് മധ്യ ഇസ്രായേലിലെ ഒരു കെട്ടിടത്തിന് തീപിടിച്ചപ്പോള്‍ Photo- AlJazeera
തെല്‍അവിവ്: പതിനാലാം ദിനത്തിലും ഇറാന്റെ തിരിച്ചടി തുടരുന്നു. ഒപ്പം ഹിസ്ബുല്ലയും ഇസ്രായേലിനെതിരെ രംഗത്തുണ്ട്. റോക്കറ്റ് ആക്രണമവുമായാണ് ഹിസ്ബുല്ല തിരിച്ചടിക്കുന്നത്. ഇറാനിൽ നിന്നുള്ള ക്ലസ്റ്റർ ബോംബുകളാണ് ഇസ്രായേലില്‍ നാശം വിതക്കുന്നത്.
വെള്ളിയാഴ്ച രാത്രിയിലുണ്ടായ ആക്രമണം ഇസ്രായേലിലെ അപ്പർ ഗലീലി മേഖലയിലാണ് നാശനഷ്ടങ്ങള്‍ വരുത്തിയത്. ലെബനൻ അതിർത്തിയോട് ചേർന്നുള്ള പ്രദേശമായതിനാല്‍ ഹിസ്ബുല്ലയുടെ റോക്കറ്റ് ആക്രമണമാകാനാണ് സാധ്യത. എന്നാല്‍ മധ്യ-ദക്ഷിണ മേഖലകളിലുടനീളം ആക്രമണങ്ങൾ നടന്നതായും റിപ്പോർട്ടുകളുണ്ട്. ലോദിൽ തീപിടുത്തമുണ്ടായതായും, തെക്ക് ഭാഗത്തുള്ള നെഗേവ് മരുഭൂമിയിലെ ബെഡൂയിൻ ഗ്രാമത്തിന് നാശനഷ്ടങ്ങൾ സംഭവിച്ചതായും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബെൻ ഗുരിയൻ വിമാനത്താവളത്തിന് സമീപമുള്ള ഷോഹാമിൽ തീപിടുത്തമുണ്ടായതിനെ തുടര്‍ന്ന് ഒരു കെട്ടിടത്തിൽ നിന്ന് 30 താമസക്കാരെയാണ് ഒഴിപ്പിച്ചത്. തെല്‍ അവീവിന് തെക്ക് ഭാഗത്തുള്ള റിഷോൺ ലെസിയോണിലെ ഒരു സ്കൂളിന് നാശനഷ്ടങ്ങൾ സംഭവച്ചു. പൊട്ടിത്തെറിക്കാത്ത ഒരു മിസൈൽ ഷെൽ റോഡിൽ തറഞ്ഞുകിടക്കുന്നതായും ഹോളോണിലും യെഹൂദിലും നാശനഷ്ടങ്ങൾ സംഭവിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇറാൻ തുടർച്ചയായി തൊടുത്തുവിടുന്ന ക്ലസ്റ്റർ മിസൈലുകളാണ് ഇസ്രായേലിലുടനീളം നാശം വിതക്കുന്നത്. സാധരണയില്‍ നിന്ന് വ്യത്യസ്തമായി കിലോമീറ്ററുകളോളം നാശം വിതക്കാന്‍ ക്ലസ്റ്റര്‍ മിസൈലുകള്‍ക്കാകും. ഒരു വലിയ മിസൈൽ വായുവിൽ വെച്ച് പൊട്ടിത്തെറിക്കുകയും അതിനുള്ളിൽ നിന്ന് നൂറുകണക്കിന് ചെറിയ സ്ഫോടകവസ്തുക്കൾ ഒരു നിശ്ചിത പ്രദേശത്തേക്ക് ചിതറിവീഴുകയും ചെയ്യുന്ന രീതിയാണിത്. ഒരു പോയിന്റിൽ മാത്രം സ്ഫോടനം നടത്തുന്നതിന് പകരം, കിലോമീറ്ററുകളോളം ദൂരത്തിൽ നാശം വിതയ്ക്കാൻ ഇതിന് സാധിക്കും.
Adjust Story Font
16
