'പ്രശ്‌നം പരിഹരിക്കാനല്ല, ആധിപത്യം സ്ഥാപിക്കാൻ'; ആണവക്കരാറിൽ അമേരിക്കയുടെ ആവശ്യം തള്ളി ഇറാൻ
ഇത് ചെയ്യരുത്, ആ വ്യക്തിയെ കാണരുത്, ആ ഇനം നിർമ്മിക്കരുത് തുടങ്ങിയവയൊക്കെയാണ് അവരുടെ ആവശ്യങ്ങളെന്നും ഖാംനഇ

തെഹ്റാന്‍: ഇറാനുമായി അമേരിക്ക ചർച്ചകൾ ആഗ്രഹിക്കുന്നില്ലെന്നും മറിച്ച് അവരുടെ ആവശ്യങ്ങൾ അടിച്ചേൽപ്പിക്കുകയാണെന്നും ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ.
ആണവ കരാറുമായി ബന്ധപ്പെട്ട് ഇറാൻ നേതൃത്വത്തിന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് കത്തയച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഖാംനഇയുടെ പ്രസ്താവന.
ചർച്ചകളേക്കാൾ കൂടുതൽ നിയന്ത്രണങ്ങളാണ് അമേരിക്ക ആഗ്രഹിക്കുന്നതെന്ന് മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയിൽ ഖാംനഇ വ്യക്തമാക്കി.
"ചില ധിക്കാരികളായ ഭരണകൂടങ്ങള്‍ ചർച്ചകൾക്ക് നിർബന്ധം പിടിക്കുകയാണ്. എന്നാൽ അവരുടെ ചർച്ചകൾ പ്രശ്നങ്ങൾ പരിഹരിക്കാനല്ല. മറിച്ച് ആധിപത്യം സ്ഥാപിക്കാനും അവരുടെ സ്വന്തം ആഗ്രഹങ്ങള്‍ അടിച്ചേൽപ്പിക്കാനുമാണെന്നും അമേരിക്കയെ ലക്ഷ്യമിട്ട് ഖാംനഇ പറഞ്ഞു. ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
അവരെ സംബന്ധിച്ചിടത്തോളം, ചർച്ചകൾ എന്നത് പുതിയ ആവശ്യങ്ങൾ അവതരിപ്പിക്കുന്നതിനുള്ളൊരു മാർഗമാണ്. ഇത് ചെയ്യരുത്, ആ വ്യക്തിയെ കാണരുത്, ആ ഇനം നിർമ്മിക്കരുത്, അല്ലെങ്കിൽ' നിങ്ങളുടെ മിസൈൽ പരിധി ഒരു നിശ്ചിത പരിധി കവിയാൻ പാടില്ല എന്നിങ്ങനെ പറഞ്ഞുകൊണ്ട് രാജ്യത്തിന്റെ പ്രതിരോധ ശേഷിക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്നാണ് അവര്‍ ആവശ്യപ്പെടുന്നതൊന്നും ഖാംനഇ കൂട്ടിച്ചേര്‍ത്തു.
ഫോക്സ് ബിസിനസുമായുള്ള അഭിമുഖത്തിലാണ് ഇറാനുമായി ആണവകരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് തയ്യാറെന്ന് ട്രംപ് വ്യക്തമാക്കിയത്. ' ഇറാനെ രണ്ട് രീതിയില്‍ നമുക്ക് സമീപിക്കാം. അതിലൊന്ന് സൈനികമായാണ്, മറ്റൊന്ന് കരാറിലൂടെ ആണവായുധങ്ങൾ തടഞ്ഞുകൊണ്ടാണ് എന്നായിരുന്നു ട്രംപിന്റെ പ്രസ്താവന. അതേസമയം ട്രംപിൽ നിന്ന് ഇതുവരെ ഒരു കത്തും ലഭിച്ചിട്ടില്ലെന്ന് ടെഹ്റാനിലെ ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസവും ആവര്‍ത്തിച്ചു.
Adjust Story Font
16

