'വിരലുകൾ കാഞ്ചിയിൽ തന്നെ, ഏത് പ്രകോപനത്തിനും ശക്തമായ തിരിച്ചടിയുണ്ടാകും': വെടിനിര്‍ത്തലിലും ജാഗ്രത കൈവിടാതെ ഐആർജിസി
തങ്ങൾക്ക് നേരെ ഉണ്ടാകുന്ന ഓരോ ആക്രമണത്തിനും അതിനേക്കാൾ ഉയർന്ന തലത്തിലുള്ള മറുപടി നൽകാൻ സൈന്യം സജ്ജമാണെന്നും ഐആര്‍ജിസി

- Updated:
2026-04-08 12:59:49.0

തെഹ്റാന്‍: ശത്രുക്കളുടെ ഏത് പ്രകോപനത്തിനും ശക്തമായ തിരിച്ചടി നൽകാൻ തയ്യാറാണെന്ന് വ്യക്തമാക്കി ഇറാന്റെ ഇസ്‌ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആര്‍ജിസി).
പരമാധികാര നേതാവ് മുജ്തബ ഖാംനഈയുടെ ഉത്തരവുകൾ തങ്ങൾ അനുസരിച്ചിട്ടുണ്ടെന്നും എന്നാൽ സൈന്യത്തിന്റെ വിരലുകൾ ഇപ്പോഴും തോക്കിന്റെ ‘കാഞ്ചിയില്‍’ തന്നെയാണെന്നും ഐആർജിസി പ്രസ്താവനയിലൂടെ അറിയിച്ചു. ശത്രുക്കൾ എല്ലായ്പ്പോഴും വഞ്ചനാപരമായ നിലപാടാണ് സ്വീകരിക്കുന്നത്. അവരുടെ വാഗ്ദാനങ്ങളിൽ തങ്ങൾക്ക് യാതൊരു വിശ്വാസവുമില്ലെന്ന് ഇറാൻ സൈന്യം വ്യക്തമാക്കി.
തങ്ങൾക്ക് നേരെ ഉണ്ടാകുന്ന ഓരോ ആക്രമണത്തിനും അതിനേക്കാൾ ഉയർന്ന തലത്തിലുള്ള മറുപടി നൽകാൻ സൈന്യം സജ്ജമാണെന്നും ഐആര്‍ജിസി വ്യക്തമാക്കി. പശ്ചിമേഷ്യയെ മുൾമുനയിൽ നിർത്തിയ യുദ്ധസാഹചര്യത്തിന് താൽക്കാലിക ശമനമാണ് ഉണ്ടായിരിക്കുന്നത്. അമേരിക്കയും ഇറാനും തമ്മിൽ രണ്ട് ആഴ്ചത്തേക്കാണ് വെടിനിർത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അന്ത്യശാസനത്തിന് തൊട്ടുമുമ്പാണ് വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട സുപ്രധാന പ്രഖ്യാപനവും അദ്ദേഹം നടത്തിയത്.
ഇതോടെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ ഗതാഗതം സുരക്ഷിതമായി പുനഃസ്ഥാപിക്കുമെന്ന് ഇറാൻ ഉറപ്പുനൽകി. ആഗോള എണ്ണ വ്യാപാരത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന പാതയാണിത്. അമേരിക്കൻ സൈനിക ലക്ഷ്യങ്ങൾ ഏറെക്കുറെ പൂർത്തീകരിച്ചതായും ഇറാൻ ചർച്ചയ്ക്ക് തയ്യാറായതായും ട്രംപ് അവകാശപ്പെട്ടു. എന്നാൽ, അമേരിക്ക തങ്ങളുടെ 10 നിർദ്ദേശങ്ങൾ അംഗീകരിച്ചതോടെയാണ് ആക്രമണം നിർത്തിയതെന്നാണ് ഇറാന്റെ വാദം.
Adjust Story Font
16
