'യുദ്ധം എപ്പോൾ അവസാനിക്കണമെന്ന് ഇറാൻ തീരുമാനിക്കും'; ട്രംപിന് മറുപടിയുമായി ഐആർജിസി
മേഖലയുടെ ഭാവി ഇപ്പോൾ ഇറാൻ സേനയുടെ കൈകളിലാണെന്നും ഐആർജിസി വ്യക്തമാക്കി

- Updated:
2026-03-10 02:31:15.0

തെഹ്‌റാൻ: ഇറാൻ-അമേരിക്ക സംഘർഷം ഉടൻ അവസാനിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് ശക്തമായ മറുപടിയുമായി ഇറാൻ. യുദ്ധത്തിന്റെ ദൈർഘ്യം നിശ്ചയിക്കുന്നത് അമേരിക്കയല്ലെന്നും, മറിച്ച് തങ്ങളാണെന്നും ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) വ്യക്തമാക്കി. മേഖലയുടെ ഭാവി ഇപ്പോൾ ഇറാൻ സേനയുടെ കൈകളിലാണെന്നും അവർ കൂട്ടിച്ചേർത്തു.
മിയാമിയിലെ ഗോൾഫ് ക്ലബ്ബിൽ റിപ്പബ്ലിക്കൻ നിയമസഭാംഗങ്ങളെ അഭിസംബോധന ചെയ്യവെയാണ് ട്രംപ് യുദ്ധത്തെക്കുറിച്ച് പരാമർശിച്ചത്. 'ചില തിന്മകളെ ഇല്ലാതാക്കാൻ പശ്ചിമേഷ്യയിലേക്ക് ഞങ്ങൾ നടത്തിയ ഒരു ചെറിയ യാത്രയാണിത്. ഇത് വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ അവസാനിക്കുന്നത് നിങ്ങൾക്ക് കാണാം.' എന്നായിരുന്നു ട്രംപിന്റെ വാദം.
അതേസമയം, ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ വിതരണം തടയാൻ ഇറാൻ ശ്രമിച്ചാൽ ഇതുവരെ നേരിട്ടതിനേക്കാൾ 20 മടങ്ങ് ശക്തമായ തിരിച്ചടി നൽകുമെന്ന് ട്രംപ് സോഷ്യൽ മീഡിയയിലൂടെ മുന്നറിയിപ്പ് നൽകി. നിലവിൽ യുദ്ധത്തെത്തുടർന്ന് ആഗോള വിപണിയിൽ എണ്ണ, ഗ്യാസ് വിതരണം തടസപ്പെടുകയും ഇന്ധനവില കുതിച്ചുയരുകയും ചെയ്തിട്ടുണ്ട്. 2022ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലാണ് എണ്ണവില എത്തിയത്.
അലി ഖാംനഈയുടെ മകൻ മുജ്തബ ഖാംനഈയെ ഇറാന്റെ പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുത്തത് യുദ്ധം നീണ്ടുനിൽക്കുമെന്നതിന്റെ സൂചനയായാണ് നിക്ഷേപകർ കാണുന്നത്. അമേരിക്കയും ഇസ്രായേലും ആരംഭിച്ച യുദ്ധം പത്തുദിവസം പിന്നിടുമ്പോഴാണ് ഇറാൻ ഈ നിർണായക തീരുമാനം എടുത്തത്. എന്നാൽ യുദ്ധം ഉടൻ അവസാനിച്ചേക്കുമെന്ന പ്രതീക്ഷയിൽ അമേരിക്കൻ ഓഹരി വിപണിയിൽ നേരിയ മുന്നേറ്റം ദൃശ്യമായിട്ടുണ്ട്.
യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ഡൊണാൾഡ് ട്രംപ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി ചർച്ച നടത്തി. ഗൾഫ് രാജ്യങ്ങളിലെ നേതാക്കളുമായും ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയനുമായും സംസാരിച്ച ശേഷം, സംഘർഷം പരിഹരിക്കാനുള്ള ചില രാഷ്ട്രീയ-നയതന്ത്ര നിർദേശങ്ങൾ പുടിൻ മുന്നോട്ടുവെച്ചതായി ക്രെംലിൻ വക്താവ് അറിയിച്ചു.
Adjust Story Font
16
