റമദാനിൽ മസ്ജിദുൽ അഖ്സയിലേക്കുള്ള പ്രവേശനം തടഞ്ഞ് ഇസ്രായേൽ; കരാർ നിലനിർത്താൻ എല്ലാ ശ്രമവും തുടരുമെന്ന് അമേരിക്ക
അമേരിക്കൻ പ്രതിനിധി ഇസ്രായേൽ നേതാക്കളുമായി ചർച്ച നടത്തും
ഗസ്സ: വെടിനിർത്തൽ കരാറിൻറെ ഒന്നാംഘട്ടം ശനിയാഴ്ച അവസാനിക്കാനിരിക്കെ, തുടർ ചർച്ച സംബന്ധിച്ച് ഇനിയും തീരുമാനമായില്ല. കരാർ നിലനിർത്താൻ എല്ലാ ശ്രമവും തുടരുമെന്ന് അമേരിക്ക അറിയിച്ചു. വെസ്റ്റ് ബാങ്കിലെ ജെനിൻ അഭയാർഥി ക്യാമ്പ് തകർത്ത് ഇസ്രായേൽ. റമദാനിൽ ജറൂസലമിലെ മസ്ജിദുൽ അഖ്സയിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്താൻ ഇസ്രയേൽ നീക്കം.
കഴിഞ്ഞ ശനിയാഴ്ച കൈമാറിയ 6 ബന്ദികൾക്കു പകരം 620 ഫലസ്തീൻ തടവുകാരെ വിട്ടയക്കാൻ ഇസ്രായേൽ വിസമ്മതിച്ചതിനെ തുടർന്ന് രൂപപ്പെട്ട പ്രതിസന്ധി പരിഹരിക്കാൻ മധ്യസ്ഥ രാജ്യങ്ങൾ നടത്തിയ ശ്രമം വിജയിച്ചില്ല. മുഴുവൻ ബന്ദികളെയും കൈമാറുക, ബന്ദികൈമാറ്റ വേളയിലെ ചടങ്ങ് ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങളാണ് ഇസ്രായേൽ പ്രധാനമന്ത്രി മുന്നോട്ടുവെച്ചത്. അതേസമയം, ഗസ്സയിൽ വെടിനിർത്തൽ കരാർ തുടരണം എന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നതായി വൈറ്റ്ഹൗസ് വെളിപ്പെടുത്തി. അമേരിക്കയുടെ പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റിവ് വിറ്റ്കോഫ് ഇന്ന് തെൽ അവീവിലെത്തും. ഇസ്രായേൽ നേതാക്കളുമായി സ്റ്റിവ് വിറ്റ്കോഫ് നടത്തുന്ന ചർച്ചയെ ആശ്രയിച്ചിരിക്കും ഗസ്സയിലെ വെടിനിർത്തൽ കരാറിൻറെ ഭാവി.
അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിൻ അഭയാർഥി ക്യാമ്പ് തകർത്ത് ഇസ്രായേൽ. 40,000ത്തോളം പേർ ഇതിനകം ജെനിൻ, തുൽകറേം അഭയാർഥി ക്യാമ്പുകളിൽനിന്ന് പലായനം ചെയ്തതായാണ് റിപ്പോർട്ട്. ബുൾഡോസറുകൾ ഉപയോഗിച്ചാണ് ക്യാമ്പിലെ വീടുകളും അടിസ്ഥാന സൗകര്യങ്ങളും സൈന്യം തകർക്കുന്നത്. നബുലസ് പട്ടണത്തിൽ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ ഒരു ഫലസ്തീനി കൊല്ലപ്പെടുകയും 31 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
റമദാനിൽ മസ്ജിദുൽ അഖ്സയിലേക്ക് പ്രവേശനം തടയാനുള്ള ഇസ്രായേൽ സൈനിക നീക്കം ചെറുക്കുമെന്ന് ഹമാസ് മുന്നറിയിപ്പ് നൽകി. ഗസ്സ വെടിനിർത്തൽ കരാറിന്റെ ഭാഗമായി വിട്ടയച്ച തടവുകാർക്കും അൽ അഖ്സ പള്ളിയിൽ പ്രവേശനം അനുവദിക്കില്ലെന്നാണ് ഇസ്രായേൽ മുന്നറിയിപ്പ്.
Adjust Story Font
16

