അമേരിക്കക്ക് പിന്നാലെ ഫോർദോ ആണവ കേന്ദ്രം ആക്രമിച്ച് ഇസ്രായേൽ
ആണവ കേന്ദ്രങ്ങളിലേക്കുള്ള യുഎസ് ആക്രമണത്തെ തുടർന്ന് നതാൻസ് ആണവ നിലയത്തിൽ കേടുപാടുകൾ സംഭവിച്ചതായി അന്താരഷ്ട്ര ആണവോർജ ഏജൻസി

തെഹ്‌റാൻ: യുഎസ് ആക്രമണത്തിന്റെ തുടർച്ചയായി ഇറാന്റെ ഫോർദോ ആണവ കേന്ദ്രം ആക്രമിച്ച് ഇസ്രായേൽ. ആക്രമണത്തിൽ സമീപ മേഖലയിൽ അപകട സാധ്യതയില്ലെന്ന് ഔദ്യോഗിക വൃത്തത്തെ ഉദ്ധരിച്ച് തസ്‌നിം ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.ഇന്ന് രാവിലെ ഇസ്രയേലിന്റെ വ്യത്യസ്ത നഗരങ്ങളിൽ ഇറാൻ ബാലിസ്റ്റിക്ക് മിസൈൽ ആക്രമണം നടത്തിയിരുന്നു. ഇറാൻ നടത്തിയതിൽ ഏറ്റവും വലിയ ആക്രമണം എന്നാണ് ഇസ്രായേൽ ഡിഫെൻസ് ഫോഴ്സ് പ്രതികരിച്ചത്.
അതേസമയം, ആണവ കേന്ദ്രങ്ങളിലേക്കുള്ള യുഎസ് ആക്രമണത്തെ തുടർന്ന് നതാൻസ് ആണവ നിലയത്തിൽ കേടുപാടുകൾ സംഭവിച്ചതായി അന്താരഷ്ട്ര ആണവോർജ ഏജൻസി. 'ആണവ സൗകര്യങ്ങൾക്ക് നേരെയുള്ള സായുധ ആക്രമണങ്ങൾ ഒരിക്കലും നടക്കരുത്.' ഐഎഇഎ ഗവർണർമാരുടെ ബോർഡ് യോഗത്തിൽ സംസാരിച്ച ആണവോർജ തലവൻ റാഫേൽ ഗ്രോസി പറഞ്ഞു.
ഇറാനിലേക്ക് ഉടൻ പോകാൻ തയ്യാറാണെന്നും നിലവിലുള്ള വ്യത്യാസങ്ങൾക്കിടയിലും ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്നും റാഫേൽ ഗ്രോസി ഊന്നിപ്പറഞ്ഞു. അടുത്തിടെ യുഎസ് ആക്രമണത്തിൽ തകർന്ന രണ്ട് ഇറാനിയൻ ആണവ കേന്ദ്രങ്ങളായ ഇസ്ഫഹാനും നതാൻസ് കേന്ദ്രത്തിനും ഉണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് ഗ്രോസി കൂടുതൽ വിവരങ്ങൾ നൽകി.
ഇസ്ഫഹാനിലെ യുഎസ് ആക്രമണങ്ങൾ നിരവധി കെട്ടിടങ്ങളെ ബാധിച്ചു. അവയിൽ ചിലത് യുറേനിയം പരിവർത്തന പ്രക്രിയയുമായി ബന്ധപ്പെട്ടതാണ്. അവിടെ സമ്പുഷ്ടമായ വസ്തുക്കൾ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന തുരങ്കങ്ങളുടെ പ്രവേശന കവാടങ്ങളും തകർന്നിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Adjust Story Font
16

